31 ഡിസംബർ 2012

കോണപ്പാട്ട്

കോണപ്പാട്ട്
-------------------

മന്മോഞ്ചി നാട് വാണീടുംകാലം
മാനഭംഗങ്ങള്‍ എല്ലടോമോന്നുപോലെ
ആമോഞ്ചിയങ്ങ് വസിക്കുംകാലം
കായി പത്തെങ്ങാര്‍ക്കുമില്ലതാനും

ആധികള്‍ വ്യാധികള്‍ എങ്ങുമെങ്ങും
ബാലമരണങ്ങള്‍ കുറവുമല്ല
ദുഷ്ടരോ കണ്ണില്‍ മറയുന്നില്ല
നല്ലവരാരും തന്നില്ലപാരില്‍

വെള്ളവുമില്ല കരന്ടുമില്ല
എള്ളോളമില്ല പൊന്നരിയും
വെള്ളിക്കോടാലി അഴിമതിയും
എല്ലാം കണക്കിലേറെയായി

കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങളല്ലാതോന്നുമില്ല
വെള്ളവുമില്ല കരന്ടുമില്ല
എള്ളോളമില്ല പൊന്നരിയും

-- വെള്ളമടി പപ്പന്‍ തമ്പുരാന്‍

22 ഡിസംബർ 2012

കെട്ട നാവുകള്‍

കുറച്ചു ദിവസമായി നമ്മള്‍ - ഇന്ത്യാക്കാര്‍ - ബലാത്സംഗ വാര്‍ത്തകള്‍ 'ആഘോഷിക്കുന്നു'.  മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചൂടോടെ നമ്മുടെ മുന്നില്‍ എത്തിച്ചു തരുന്നു.  ചൂട് ഉള്ളതിനാല്‍ എരിവും പുളിയും അധികം.  രാജ്യത്തിന് ശ്രേയസ്കരമായ അല്ലെങ്കില്‍ ഇന്ത്യാക്കാരന്‍ എന്നതില്‍ അഭിമാനിക്കാന്‍ പറ്റിയ ഒരു വാര്‍ത്തപോലും ഞാന്‍ വായിക്കുന്ന പത്രങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി കാണ്മാനില്ല.  ഉള്ളത് മുഴുവന്‍ എരിവും പുളിയുമുള്ള ബലാത്സംഗ പീഡന വിവരണങ്ങള്‍ മാത്രം.

ഈ ആഘോഷം എത്ര ദിവസത്തേക്ക്?  ഒരു പെണ്‍കുട്ടിയുടെയും അഞ്ചു ഭീകരുടെയും ഓടിക്കൊണ്ടിരുന്ന ഒരു ബസിന്റെയും പേരില്‍, മുതലെടുക്കാവുന്നവര്‍ മുഴുവന്‍ അവസരം കാര്യമായി തന്നെ ഉപയോഗിക്കുന്നു.  പത്രങ്ങളും, രാഷ്ട്രീയക്കാരും, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പ്രബുദ്ധരും ഉള്‍പ്പെടെ.  മറ്റൊരുകൂട്ടര്‍ ലോകത്തെ എല്ലാ പുരുഷന്മാരും ബലാത്സംഗ വീരന്മാരാണ് എന്ന രീതിയിലും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.

മാധ്യമങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് - പീഡിപ്പിക്കല്‍, കബളിപ്പിക്കല്‍, അഴിമതി, എന്നിത്യാദി കൊള്ളരുതായ്മകള്‍ ആര്, എങ്ങനെ, എപ്പോള്‍, എവ്വിധം ചെയ്യുന്നു, അതിനു എതിരെ എന്തൊക്കെ നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നു, പൊതുജനത്തിന്റെ പ്രതികരണം, എന്നിത്യാദി 'സത്യസന്ധമായ' വിവരണങ്ങള്‍ പൊതുജനത്തിന് എത്തിക്കുന്നു. മാധ്യമധര്‍മ്മം. ഇതൊക്കെ തന്നെയാണ് അവര്‍ നേരത്തെയും ചെയ്തുകൊണ്ടിരിക്കുന്നത്.  ഇത്തരം അക്രമങ്ങളുടെ ചൂട് എത്ര ദിവസം ഉണ്ടാകും പൊതു ജനത്തിന്റെ മനസ്സില്‍? നാളത്തേയ്ക്ക് ഉള്ള പുതിയ അക്രമങ്ങള്‍ ഇപ്പോഴേ എഡിറ്ററുടെ മേശയില്‍ മസാല പുരട്ടി തയ്യാറായി കൊണ്ടിരിക്കുന്നു.

കുറച്ചു നാളുകള്‍ കഴിയുമ്പോള്‍, എട്ടുകോളം വാര്‍ത്തയില്‍ വന്ന കുറ്റകൃത്യത്തിന്റെ ശിക്ഷാവിധി - പതിവുപോലെ കഠിന തടവും പിഴയും - ആരും നോക്കാത്ത ഉള്‍താളില്‍ ഒരു കോളം വാര്‍ത്തയായി വന്നേക്കും. അത് നല്‍കുന്ന സന്ദേശം - ഇനിയും തെറ്റ് ചെയ്തോ, ഇത്രയൊക്കെ ശിക്ഷ വരൂ...

അരുന്ധതി റോയി പറഞ്ഞതുപോലെ - തമ്പുരാക്കന്മാര്‍ ഒന്ന് കട്ട് തിന്നു കൊഴുക്കുമ്പോള്‍, പ്രജകള്‍ക്കും തോന്നിപ്പോകും, ഒന്ന് പറ്റിയില്ല എങ്കിലും ഒരു മുറിയെങ്കിലും കക്കാന്‍.

ജനത്തിന്റെ നാവുകള്‍ ആകേണ്ട മാധ്യമങ്ങള്‍ ഇനിയെങ്കിലും ഒരു സ്വയം വിലയിരുത്തലിനും തിരുത്തലിനും തയ്യാറാകണം.  കുറ്റകൃത്യങ്ങള്‍ക്ക് മസാലപുരട്ടി പ്രേക്ഷകന് നല്‍കുന്നത് ഒഴിവാക്കണം കുറഞ്ഞ പക്ഷം, കുറയ്ക്കണം.  ഇപ്പോള്‍ സംഭവിക്കുന്നത്, ഒരിക്കല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട കുട്ടിയെ, മാധ്യമങ്ങള്‍ പരസ്യമായി വിറ്റ്‌ കീശ വീര്‍പ്പിക്കുകയാണ്.  ബലാത്സംഗത്തെക്കാള്‍ നീചമായ പ്രവൃത്തി.

ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമ്പോള്‍, ആ ശിക്ഷക്ക് പ്രാധാന്യം നല്‍കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. തെറ്റ് ചെയ്‌താല്‍ കഠിനമായി ശിക്ഷിക്കപ്പെടും എന്ന സന്ദേശമാണ് നല്കപ്പെടെണ്ടത്. കുറ്റകൃത്യങ്ങളെ പെരുപ്പിച്ചുകാട്ടുക, ഇരയുടെ നേര്‍ക്ക്‌ സഹതാപം എന്നപേരില്‍, ജനങ്ങളുടെ വികാരം വിറ്റ്‌ കാശാക്കുക്ക, ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് ദയാവായ്പ്പു നല്‍കണമെന്ന് മുറവിളി കൂട്ടുന്ന 'മനുഷ്യാവകാശ' പ്രവര്‍ത്തകരുടെ വാക്കുകള്‍ക്കു പിന്നാലെ പാഞ്ഞു അതിനെയും വിറ്റ് കീശ വീര്‍പ്പിക്കുക എന്നതൊന്നും ഇക്കാലത്തെ മാധ്യമ ധര്‍മ്മത്തിനു ചേര്‍ന്നതാണ് എന്ന് ഞാന്‍ കരുതുന്നില്ല.

ആര്‍ക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ ഇനി പറയുന്നത് മാറ്റാന്‍ പോകുന്നില്ല - ഇന്നത്തെ മാധ്യമ ധര്‍മ്മം എന്നത് കൂട്ടിക്കൊടുപ്പിനെക്കാള്‍ അധപതിച്ചതാണ്.