24 ഒക്‌ടോബർ 2011

ബാലന്‍സ് ഷീറ്റ്

ജീവിതം കച്ചവടമാണോ
ലാഭ നഷ്ട കണക്കെടുക്കുവാന്‍?

അനുഭവങ്ങളെ അക്കത്തിലാക്കുവാന്‍
ഗണിതാനുഭവശാസ്ത്രമുണ്ടോ?

ലഭിച്ചതെല്ലാം  ചെലവുകള്‍
കൊടുത്തത് വരവുകളും 

അനുഭവങ്ങള്‍ മൂലധനവും
ടാലിയാക്കാന്‍ ജീവിതമാകെ  ബാധ്യതയും

23 ഒക്‌ടോബർ 2011

ഞാനെന്ന മൃഗം

എനിക്കു കരയുവാന്‍ കാരണം വേണ്ട
ഒരു വാക്ക്, ഒരു നോട്ടം, ഒരു കാഴ്ച
ചിലപ്പോള്‍ കരയാന്‍ ഇതൊക്കെ മതി
ആരുടേതായാലും

എനിക്ക് ചിരിക്കുവാനും കാരണം വേണ്ട
ഒരു വാക്ക്, ഒരു നോട്ടം, ഒരു കാഴ്ച
ഇതെല്ലാം എന്നെ ചിരിപ്പിക്കും
അതും ആരുടേതായാലും

ചിലരുടെ ചിരിയില്‍ ഞാന്‍ കരയും
കരച്ചിലില്‍ ചിരിക്കുകയും ചെയ്യും
എനിക്കെന്താ വട്ടുണ്ടോ?
അതെനിക്കല്ല, നിങ്ങള്‍ക്കാണ്

കാര്യ കാരണ സഹിതം
ചിരിച്ചു  കരയാന്‍ എനിക്കാവില്ല
ചിരിക്കുമ്പോഴും കരയുമ്പോഴും
ഞാന്‍ ഞാനെന്ന മൃഗം മാത്രമാണ്.

20 ഒക്‌ടോബർ 2011

ഞെട്ടലില്‍ ആനന്ദം കാണുന്നവര്‍


വര്‍ഷങ്ങള്‍ക്കു മുമ്പ്... കോളേജില്‍ പഠിക്കുന്ന സമയം...നാഷണല്‍ സര്‍വിസ് സ്കീമില്‍ (നസസ്കീ) വളരെ സജീവമായി പങ്കെടുത്തു വന്നിരുന്നു.

ആ വര്ഷം നസസ്കീവാര്‍ഷിക ദശദിന ക്യാമ്പ് ചിറയിന്കീഴ് സ്കൂളില്‍ വച്ച് നടന്നു പോരുന്നു. അനേക കാലമായി വൃത്തിഹീനമായി കിടക്കുന്ന സര്‍ക്കാര്‍ ആശുപത്രി പരിസരം വെടിപ്പാക്കല്‍ ആണ് പ്രധാന പരിപാടി. പിന്നെ, സമയം കിട്ടിയാല്‍, പൊതു ചന്തയും വെടിപ്പാക്കണം.  പതിവുപോലെ എന്റെ ചുമതല അടുക്കള ഭരണം ആയിരുന്നു. അതുകൊണ്ട് ക്യാമ്പ്‌ സൈറ്റില്‍ നിന്നും ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രി ശുചീകരണത്തിന് ഞാന്‍ പോയില്ല.

ആശുപത്രി പരിസരം ഒരു പരിധിവരെ വൃത്തിയാക്കി കഴിഞ്ഞപ്പോള്‍ ദശ ദിനം തീരുവാന്‍ പിന്നെയും നാല് ദിവസം ബാക്കി.  അങ്ങനെ ചിറയിന്കീഴ് ചന്തയും വൃത്തിയാക്കാന്‍ തീരുമാനിച്ചു. അടുത്ത ദിവസം, മറ്റുള്ളവരുടെ കൂടെ, ശ്രമദാനത്തിന് ഞാനും കൂടി. ചന്തയുടെ പ്രവേശന കവാടം മുതല്‍ ചെളിക്കുണ്ടാണ്. വല്ലാത്ത ദുര്‍ഗന്ധവും. ക്യാമ്പിലെ പുതിയ കുട്ടികള്‍ ദൂരേക്ക്‌ മാറി നിന്ന്. സീനിയര്‍മാരായ ഞങ്ങള്‍ മുന്നിട്ടിറങ്ങി. ആദ്യം അഴുക്കില്‍ കയ്കൊണ്ട് തൊടാതെ മണ്‍വെട്ടി, നീണ്ട മരക്കമ്പ് ഒക്കെ കൊണ്ട് ചവര്‍ മെല്ലെ നീക്കി തുടങ്ങി. അല്‍പ സമയം കഴിഞ്ഞപ്പോള്‍, ചില നാട്ടുകാരും, യൂണിയന്കാരും, കച്ചവടക്കാരും ഒക്കെ മെല്ലെ ഞങ്ങളോടൊപ്പം കൂടി. മാറി നിന്നിരുന്ന പുതിയ കുട്ടികളും കൂടെ കൂടി. എല്ലാവര്ക്കും ഉത്സാഹമായി. പിന്നെ, വെറും കൈയ് കൊണ്ടായി പുഴുവരിക്കുന്ന ചവര്‍ വാരല്‍. ആ തോട്ടിപ്പണി ചെയ്തു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍, എല്ലാവരുടെയും വെറുപ്പും അറപ്പും ഒക്കെ മാഞ്ഞുപോയി.

ഇക്കഥ ഇവിടെ പറഞ്ഞത് ഒരു കാര്യം ബോധ്യപ്പെടുത്താനാണ്. എന്ത് കാര്യവും, എത്ര അറപ്പ് ഉള്ളതായാലും, ആദ്യത്തെ കുറച്ചു നേരത്തെ ബുദ്ധിമുട്ടേ ഉള്ളൂ അത് ചെയ്യുവാന്‍. പിന്നീട് അത് അങ്ങ് ശീലമാകും. ആ പണിയിലും ആനന്ദം കണ്ടെത്താന്‍ കഴിയും. വേശ്യാവൃത്തിപോലും.

പ്രൊഫെഷണല്‍ ഗുണ്ടകള്‍ ആകാന്‍ ശ്രമിക്കുന്നവര്‍ക്ക് ആദ്യത്തെ പരിശീലനം മേനകാ ഗാന്ധിയുടെ അരുമകളായ തെരുവ് പട്ടികളുടെ മേല്‍ ആണെന്ന് ഈയിടെ പറഞ്ഞുകേട്ടു.  ഈയിടെ രൂപംകൊണ്ട ഒരു ദളിത്‌ തീവ്ര സംഘടനക്കാരും ഈ പരിശീലന പരിപാടിയില്‍ ഏര്‍പ്പെടുന്നതായി ഒരു കിംവദന്തി തിരുവന്തോരത്ത് ഒഴുകി നടക്കുന്നുണ്ട്. അതൊക്കെ പോട്ടെ, എന്റെ വിഷയം അതല്ല.

പല അഭ്യസ്തവിദ്യരും  - പ്ലസ്‌ ടു അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകര്‍ - തുടങ്ങിയ പലരും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ, അവരുടെ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുവാന്‍ ഈയിടെ പല വീഡിയോകളും പങ്കുവയ്ക്കുന്നു.  വഴിയാത്രക്കാരനെ ട്രക്ക് ഇടിച്ചു കൊല്ലുന്നത്, തടവുകാരനെ വെടിവച്ചു കൊല്ലുന്നത്, വെട്ടി കൊല്ലുന്നത്, മദയാന കുത്തി കൊല്ലുന്നത്, പിഞ്ചു കുഞ്ഞിന്റെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങുന്നത്, തുടങ്ങി പല അസഭ്യ വീഡിയോകള്‍ ഇവര്‍ പങ്കുവയ്ക്കുന്നു. കൂടെ ഒരു തേങ്ങലും "മനുഷ്യാ, നീ ഇത്ര നീചന്‍ ആണോ?".

സത്യത്തില്‍, എനിക്ക് തോന്നിയിട്ടുള്ളത്, ആ കുറ്റകൃത്യങ്ങള്‍ ചെയ്തവരെക്കാള്‍ നീചരാണ്ഇത്തരം വീഡിയോ പകര്‍ത്തുന്നതും, പങ്കുവയ്ക്കുന്നതും.  ഒരു റിയാലിറ്റി ഷോ കാണുന്ന താല്പര്യത്തോടെ ഇത്തരം ദുഷ്ടതരങ്ങള്‍ കാണുകയും അത് പങ്കുവയ്ക്കുകയും ചെയ്യുന്നു - എന്നിട്ട് ഒരു തേങ്ങലും. ഇതൊക്കെ ഇങ്ങനെ തുടര്‍ന്നാല്‍, പണ്ട് ഞങ്ങള്‍ ചന്ത വൃത്തിയാക്കാന്‍ പോയത് പോലെയാകും. കണ്ടു കണ്ടു, പിന്നെ, പിന്നെ, എന്ത് കണ്ടാലും ഞെട്ടല്‍ ഉണ്ടാകില്ല... അഥവാ ഞെട്ടിയാല്‍ അതൊരു ആനന്ദ ഞെട്ടല്‍ ആയിരിക്കും. തങ്ങളുടെ സ്വന്തം ആള്‍ക്ക് തന്നെ ഇങ്ങനെ ഉണ്ടായാലും നിസ്സംഗതയോടെ കണ്ടു നില്‍ക്കും. പറ്റിയാല്‍ അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ഏറ്റവും അടുത്ത സമയത്ത്, അതുമല്ലെങ്കില്‍ അപ്പോള്‍ തന്നെ, ഇതുപോലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ അപ്‌ലോഡ്‌ ചെയ്യും, പിന്നെ കണ്ണീരില്‍ കുതിര്‍ന്ന അല്ലെങ്കില്‍, അരിശം തുളുമ്പുന്ന ഒന്നോ രണ്ടോ വരിയും.

പ്രിയപ്പെട്ടവരേ, നിങ്ങള്‍ എങ്കിലും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക.

വിവാദമില്ലാതെ മലയാളിക്ക് എന്ത് ആഘോഷം?

മലാളിക്ക്  ആഘോഷിക്കാന്‍ ഒരു പുതിയ വിവാദം കൂടി. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയി, മുമ്പ് പരിപാടിക്കിടയില്‍ താന്‍ വിധവയാണെന്ന് കാണികളെ തെറ്റിദ്ധരിപ്പിച്ചു എന്നും, ഇപ്പോള്‍ ഒരു മാസികയിലെ അഭിമുഖത്തിലൂടെ താന്‍ വിധവ അല്ലെന്നും, പൊതു ജനം തെറ്റിദ്ധരിച്ചത് ഒരു ചെറിയ പരിധിവരെ ചാനലിന്‍റെ കുറ്റവും ബാക്കി വലിയ പകുതി പൊതുജനത്തിന്റെ കുറ്റവും ആണെന്നും പറഞ്ഞിരിക്കുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.

മലയാളത്തില്‍ ഒരു സിനിമാ സംവിധായകന്‍ ഉണ്ട്.  നല്ല സംവിധായകന്‍ എന്ന് പലര്‍ക്കും അഭിപ്രായം ഇല്ലെങ്കിലും, ആളൊരു ഷോമാന്‍ കം ബിസ്സിനെസ്സ്മാന്‍ ആണ്. പൊട്ടക്കണ്ണന്‍ മാവേല്‍ എറിഞ്ഞ പോലെ ഒരു പടം അങ്ങ് കയറി ഹിറ്റ്‌ ആയി. കേന്ദ്ര കഥാപാത്രം വികലാംഗന്‍. പിന്നെ തുടരെ തുടരെ വികലാംഗ ചിത്രങ്ങള്‍, അതിന്റെ മാര്‍ക്കറ്റ്‌ വാല്യൂ ഇടിയുന്നതുവരെ.

മുമ്പ്  ഒരു തവണ സ്റ്റാര്‍ സിങ്ങറില്‍ ഒരു വികലാംഗന്‍ ഉണ്ടായിരുന്നു. റേറ്റിംഗ്, എസ്.എം.എസ്. തുടങ്ങിയവ കൂടാന്‍ ഒരു പക്ഷെ, ആ വികലാംഗന്‍ ഏഷ്യാനെറ്റിനെ സഹായിചിട്ടുണ്ടാകാം. കൂടെ, കുറെ കഥന കഥകളും. ഇപ്പോഴത്തെ സ്റ്റാര്‍ സിങ്ങറില്‍ വികലാംഗരുടെ എണ്ണം കൂടിയിട്ടുണ്ട്. കഥന കഥകളും കൂടുന്നുണ്ട്. കൈയ്‌ നഷ്ടപ്പെട്ടത് ഒന്ന്, കാഴ്ച ഇല്ലാത്തത് മൂന്നോ നാലോ, ഓട്ടിസം എന്നാ ജന്മ വൈകല്യം ഉള്ളത് ഒന്ന് എന്നിങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥ. ഇവരില്‍ ആരെങ്കിലുമോ, വിധവ അല്ലെങ്കില്‍ അച്ഛന്‍ ഉപേക്ഷിച്ച, അമ്മയ്ക്ക് ഏക തണലായ ഒരാളോ അതും അല്ലെങ്കില്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു, കുഞ്ഞുള്ള, സ്വന്തമായി കിടപ്പാടം ഇല്ലാത്ത വിവാഹ മോചിതക്കോ ആയിരിക്കാം അടുത്ത സ്റ്റാര്‍ സിങ്ങര്‍ കിരീടം. കാത്തിരുന്നു കാണാം.

മലയാളി അല്ലാത്ത പലരും പറയുന്ന ഒരു കാര്യമുണ്ട്, മലയാളിക്ക് ഈ പറയുന്ന വിദ്യാഭ്യാസം മാത്രമേ ഉള്ളൂ അതുകൊണ്ട് അവര്‍ ബുദ്ധി ഉണ്ടെന്നു നടിക്കും, ഒട്ടും ബുദ്ധിയില്ല, അതുകൊണ്ട് വിവരവുമില്ല. ഇടയ്ക്കു ആര്‍ക്കെങ്കിലും ബുദ്ധി ഉണ്ടെങ്കില്‍, അത് മറ്റുള്ളവരെ പറ്റിക്കാന്‍ ആയിട്ടായിരിക്കും ഉപയോഗിക്കുന്നത്.

അതുകൊണ്ട്, ആ പൊതു തത്വം നമുക്ക് അംഗീകരിക്കാം. ബുദ്ധിയും വിവരവും ഉണ്ടെന്നു വെറുതെ അങ്ങ് നടിക്കാം. എസ്.എം.എസുകള്‍ അയച്ചും, കുടുംബ-സുഹൃത്ത്‌ ബന്ധങ്ങള്‍ ഉപേക്ഷിച്ചു, എല്ലാ ദിവസവും കൃത്യമായി ആ പരിപാടികള്‍ കണ്ടു അതിന്റെയും ചാനലിന്റെയും റേറ്റിംഗ് കൂട്ടാം. അടുത്ത വര്ഷം ഗ്രാന്‍ഡ്‌ ഫിനാലെ ലൈവ് ആയി കാണാം. എന്നിട്ട് ഇങ്ങനെ പുതിയ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാം.

18 ഒക്‌ടോബർ 2011

മൂന്ന് വിമാന യാത്രകള്‍


ആദ്യ വിമാന യാത്ര 2007 ല്‍ ആണ്. തിരുവനന്തപുരത്ത് നിന്നും മസ്കറ്റ്‌ വഴി ദുബായിലേക്ക്. മസ്കറ്റ്‌ വഴി പോയത് യാത്ര ഒമാന്‍ എയര്‍ വിമാനത്തില്‍ ആയതുകൊണ്ടാണ്.ആ സമയത്ത്  ശ്രീലങ്കയുടെ വിമാനം കഴിഞ്ഞാല്‍ ഏറ്റവും ചെലവ് കുറവ് ഒമാന്‍എയര്‍ ആയിരുന്നു.  പുലിപ്പേടി കൊണ്ട് ശ്രീലങ്കന്‍വിമാനം ഒഴിവാക്കി.

വിമാനത്തില്‍ കയറി. കൈവശം ഏതാണ്ട് ആയിരം രൂപയുണ്ട്. ഇന്ത്യന്‍ രൂപ. വിമാനത്തില്‍ ഭക്ഷണം, മദ്യം ഒക്കെ കിട്ടുമെന്ന് കൂട്ടുകാര്‍ പറഞ്ഞു അറിവുണ്ട്. എന്റെ അടുത്തിരിക്കുന്ന രണ്ടുപേരും എന്നെ പോലെ തന്നെ ആദ്യമായി വിമാനത്തില്‍ കയറുന്നവര്‍. വിമാനം വാതജാതമായി അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു ഉന്തു വണ്ടി തള്ളിക്കൊണ്ട് ഒരു ആഫ്രിക്കക്കാരന്‍ വരുന്നു. ചിലര്‍ ജ്യൂസ്‌ വാങ്ങുന്നു, ചിലര്‍ മറ്റു സാധങ്ങള്‍ വാങ്ങുന്നു. ഉന്തു വണ്ടി തള്ളിക്കൊണ്ട് അയാള്‍ ഞങ്ങളുടെ അടുത്തും എത്തി.

സര്‍, ലിക്കര്‍, ബിയര്‍...

ഞാന്‍ സഗൌരവം പറഞ്ഞു, 'ടു ബിയര്‍.'

'ടു ഡോളര്‍ സര്‍, വണ്‍ ബിയര്‍ വണ്‍ ഡോളര്‍'

'സോറി, ഐ ഹാവ് നോ ഫോറിന്‍ എക്സ്ചെന്ജ്'

'നോ പ്രോബ്ലം സര്‍, വീ ടേക്ക് എനി കറന്‍സി. ഡോളര്‍, ദിര്‍ഹം, റിയാല്‍, റുപ്പീ, എനിതിംഗ്'

'ഹൌ മച് ഇന്‍ ഇന്ത്യന്‍ റുപ്പീ?'

'വണ്‍ ഡോളര്‍ ഈസ്‌ ഫിഫ്ടി ഫൈവ് രുപീസ്‌'

'ഒകെ, ഗിവ് മീ ടു ബിയര്‍'

ഇരുന്നൂറു രൂപ കൊടുത്തു. അയാള്‍ രണ്ടു ബീയര്‍ തന്നു. ബാക്കി പിന്നീട് തരാം എന്നും പറഞ്ഞു.

രണ്ടു ബീയറും കുടിച്ചു, ഭക്ഷണവും കഴിച്ചു സുഖമായി ഒന്ന് ഉറങ്ങി. ഉണര്‍ന്നപ്പോള്‍, വിമാനം ലാന്‍ഡ്‌ ചെയാനുള്ള തയാറെടുപ്പ് ആണ്. ബീയര്‍ തന്ന ആള്‍ കൃത്യമായി ബാക്കി ഇന്ത്യന്‍ റുപ്പീ തന്നു.


രണ്ടാമത്തെ യാത്ര

അടുത്തത്, ദുഭായില്‍ നിന്നും ആദ്യത്തെ മടങ്ങി വരവ്.  ശകടം നമ്മുടെ സ്വന്തം ബഡ്ജറ്റ്‌ എയര്‍ലൈന്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ്സ്‌.  യാത്ര തുടങ്ങി. പതിവുപോലെ ഉന്തുവണ്ടിയില്‍ പാനീയം എത്തി.

"രണ്ടു ബീയര്‍"

"പാര്‍ഡന്‍ മീ സാര്‍"

"ഓഹ് സോറി, ടു ബീയര്‍"

"ടു ഡോളര്‍ ഓര്‍ ടോള്‍വ് ദിര്‍ഹംസ്"

ഇരുപതു ദിര്‍ഹം കൊടുത്തു.  സുന്ദന്കാരി (സൗന്ദര്യവും അഹങ്കാരവും കൂടി ചേര്‍ന്നത്‌) ഉന്തു വണ്ടിയുടെ ഉള്ളറകള്‍ എല്ലാം തപ്പി, എന്റെ ജീവിതത്തില്‍ ആദ്യമായി കാണുന്ന ഒരു തരം ബീയര്‍ ഒരു ക്യാന്‍ എടുത്തു തന്നു.

"സാര്‍, ഒരെണ്ണം ഞാന്‍ പിന്നീട് തരാം."

"ഓക്കേ, നോ പ്രോബ്ലം"

കുടിച്ചു കഴിഞ്ഞപ്പോഴാണ് തോന്നിയത്, രണ്ടെണ്ണം വേണ്ടായിരുന്നു എന്ന്. അത്രയ്ക്ക് (അ)രുചി. നല്ല കിക്കും. എന്നെപോലെ, കുടിക്കുന്ന മഹാന്മാര്‍ക്ക് അറിയാമായിരിക്കും, ചില ദിവസങ്ങളില്‍ അങ്ങനെ ആയിരിക്കും, ചിലപ്പോള്‍, ഒരു പെഗ് അടിച്ചാല്‍ മതി ഫിറ്റ്‌ ആകാന്‍, ചിലപ്പോള്‍ ഒരു പൈന്റ് അടിച്ചാലും കല്ലുപോലെ ഇരിക്കും. അതുപോലെ, ഇപ്പോഴുള്ള ഒരു പ്രതിഭാസം ഇതിനു സമാനമാണ്. ബാറില്‍ കയറി നാലോ അഞ്ചോ പെഗ് അടിച്ചു കാലുറക്കാതെ വണ്ടിയോടിച്ചു കൂള്‍ ആയിട്ട് വീട്ടില്‍ എത്താം. എന്നാല്‍, ചിലപ്പോള്‍ കയറി ഒരു മുപ്പതു അടിച്ചിട്ട് കൂള്‍ ആയി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു റോഡില്‍ ഇറങ്ങിയാല്‍ അപ്പോള്‍ പിടിക്കും പോലീസ്‌.

ബിയര്‍ കുടിച്ചു ഉറക്കമായി. ഇടയ്ക്കു ഉണര്‍ന്നു.ഇനിയും ഒരു ബിയറും ബാക്കി പണവും കിട്ടാനുണ്ട് എന്ന് ഓര്‍ത്തു. ബെല്‍ അടിച്ചു. സുന്ദന്കാരി വന്നു.

"വെയര്‍ ഈസ്‌ മൈ ബീയര്‍ ആന്‍ഡ്‌ ബാലന്‍സ് കാഷ്‌?"

"പ്ലീസ്‌ വെയിറ്റ് സാര്‍"

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ സുന്ദന്കാരി അറിയിച്ചു, "സോറി സര്‍, നോ ബീയര്‍ അവൈലബിള്‍".

"ഓക്കേ, ഗിവ് മി ദി ബാലന്‍സ്" കോപ്പ്, എന്നാല്‍ പിന്നെ ബാക്കിയെട്.

"റൈറ്റ് നോ, ഐ ഹാവ് നോ ചേഞ്ച്‌, ഗിവ് യു ലേറ്റര്‍".

"ഓക്കേ".


വീണ്ടും മയക്കം. ഉണര്‍ന്നപ്പോള്‍, വിമാനം വര്‍ക്കലക്ക് മുകളില്‍ എത്തി. ഇനി അഞ്ചോ, പത്തോ മിനിറ്റ്, ലാന്‍ഡ്‌ ചെയ്യാന്‍.

ഇറങ്ങാനുള്ള  തത്രപ്പാടില്‍ ബാക്കിയുടെ കാര്യം ആദ്യം ഓര്‍ത്തില്ല. വിമാനത്തിന്റെ മുന്‍ ചക്രങ്ങള്‍ നിലത്ത് തൊട്ട നിമിഷം, എനിക്ക് മനസ്സിലായി, ഞാന്‍ കൃത്യമായി തിരുവന്തോരത്ത് തന്നെയാണ് എത്തിയതെന്ന്. അതുവരെ, നമ്മുടെ സ്വന്തം ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ ശബ്ദം ഇടക്കൊക്കെ ഉണ്ടായിരുന്നു എങ്കിലും, വിമാനത്തിന്റെ ഒരു ചെറിയ ലാഞ്ചന ഒക്കെ ഉണ്ടായിരുന്നു. മുന്ചക്രം നിലത്ത് തൊട്ട നിമിഷം, ഞാന്‍ ഒഴികെ, അല്ലെങ്കില്‍ എന്നെപോലെ ആദ്യമായി നാട്ടിലേക്ക് മടങ്ങി വരുന്ന മറ്റാരെങ്കിലും ഉണ്ടെങ്കില്‍ അവരും ഒഴികെ, മറ്റുള്ള എല്ലാപേരും, ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ, തിരക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ കമ്പിയില്‍ തൂങ്ങി നിന്ന് യാത്ര ചെയ്യുന്ന ആള്‍ക്കാരായി. ഇടയ്ക്കു നല്ല നാടന്‍ വാഗ്പ്രയോഗങ്ങളും. ഒടുവില്‍ തിക്കി തിരക്കി ഞാന്‍ പുറത്തോട്ടു ഇറങ്ങുമ്പോള്‍ ബാക്കി പണത്തിന്റെ കാര്യം ഓര്‍ത്തു, വാതില്‍ക്കല്‍ എങ്കിലും സുന്ദന്കാരി ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു. പ്രതീക്ഷ അസ്ഥാനത്തായിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇരുപതു ദിര്‍ഹംകൊടുത്തു അതായത് അന്നത്തെ നിരക്ക് അനുസരിച്ച് ഇരുന്നൂറ്റമ്പത് രൂപ കൊടുത്തു വെറും ഒരു ബിയര്‍ കുടിച്ചിട്ടുള്ള ലോകത്തിലെ ഒരേ ഒരു എയര്‍ ഇന്ത്യാ എക്സ്പ്രസ്സ്‌ യാത്രക്കാരന്‍ ഞാനായിരിക്കും.


മൂന്നാമത്തെ  യാത്ര

മടക്ക യാത്രയുടെ ടിക്കറ്റും എടുത്തുകൊണ്ട് ദുഭായില്‍ നിന്നം ലീവില്‍ വന്നതിനാല്‍ തിരികെ പോക്കും നമ്മുടെ സ്വന്തം ബഡ്ജറ്റ്‌ എയര്‍ലൈന്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ തന്നെ. നാട്ടില്‍ നിന്നും തിരികെ പോകുമ്പോള്‍, വിളിച്ചു കൊണ്ട് പോകുവാന്‍ എയര്‍പോര്‍ട്ടില്‍ സുഹൃത്ത്‌ വരുമെന്ന് പറഞ്ഞതിനാല്‍ കയ്യിലുണ്ടായിരുന്നു അവസാന ദിര്‍ഹവും പണമാക്കി മാറ്റി, വീട്ടില്‍ എല്പ്പിച്ചിരുന്നു. പിന്നെ ഉള്ളത് രണ്ടായിരം രൂപ. ഇപ്പോള്‍ ആദ്യയാത്രക്കാരന്റെ അമ്പരപ്പ് ഒന്നുമില്ലാതെ ഗമയില്‍ സീറ്റില്‍ ഇരുന്നു. വിമാനം ഉയര്‍ന്നു. കൊതിപ്പിച്ചു കൊണ്ട് ഉന്തുവണ്ടി വരുന്നുണ്ട്.  നല്ല സ്റ്റൈലില്‍ തന്നെ ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു. ഗമയില്‍ അഞ്ഞൂറ് രൂപ നോട്ടു എടുത്തു നീട്ടി.

"സോറി സാര്‍, വി ടേക്ക് ഒണ്‍ലി ഡോളര്‍ ആന്‍ഡ്‌  ദിര്‍ഹംസ് "

ജീവിതത്തില്‍ ആദ്യമായി അക്ഷരാര്‍ത്ഥത്തില്‍ ഇതി കര്‍ത്തവ്യതാ മൂഡ്‌ ഔട്ടന്‍ ആയിട്ട്, ബിയറോ മദ്യമോ കഴിക്കാതെ ദുഭായില്‍ എത്തുന്നതുവരെയും അത് കഴിഞ്ഞു ഏതാണ്ട് ഒരാഴ്ചക്കാലവും കഴിച്ചുകൂട്ടി.  ദുഭായി എയര്‍പോര്‍ട്ടിലെ മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ നിന്നും ആയിരത്തി എണ്ണൂറു ഇന്ത്യന്‍ രൂപ കൊടുത്തു വാങ്ങിയ ബക്കാര്‍ഡി ബ്ലൂ ഒരാഴ്ചക്ക് ശേഷം കഴിച്ചു തുടങ്ങേണ്ടി വന്നു, ആ ഞെട്ടലില്‍ നിന്നും കരകയറാന്‍.

അന്ന് ഞാന്‍ ഒരു ശപഥം, ഉഗ്ര ശപഥം ചെയ്തു! ഇനി ജീവിതത്തില്‍ ഒരിക്കലും, എന്ത് രാജ്യ സ്നേഹത്തിന്റെ പേരില്‍ ആയാലും, ഇന്ത്യന്‍ രൂപയെ നിരാകരിച്ചു ഇന്ത്യയെ അപമാനിച്ച ഇന്ത്യയുടെ സ്വന്തം എയര്‍ലൈനില്‍ കയറില്ല എന്ന്.  ആ ശപഥം ഇപ്പോഴും നിലനില്‍ക്കുന്നു.


04 ഒക്‌ടോബർ 2011

ആയതിനാല്‍, ഇനിമേല്‍ ഗുരുദാസ് എന്ന ഞാന്‍ 'ഗുരുദാസ് എസ്. കൊട്ടി' എന്ന നാമത്തില്‍ അറിയപ്പെടും.

ഈ കാലഘട്ടത്തില്‍ ലോകം കൈക്കുമ്പിളില്‍ ഒതുങ്ങുമ്പോള്‍, മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ ചെരുതായിക്കൊണ്ടിരിക്കുന്നു എന്ന് തോന്നുന്നു. ജാതിയും മതവും വര്‍ണ്ണവും സ്വര്‍ണ്ണവും ഒക്കെ മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുകള്‍ ഇപ്പോഴും ഉണ്ടാക്കുന്നു. ഇത്തരുണത്തില്‍, ഈഴവരുടെ വിദ്യുത്ക്കൂട്ടായ്മ (ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ എന്ന് മലയാളം) ഈഴവരും പേരിന്റെ കൂടെ ജാതി വയ്ക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നു.

എന്റെ പേര് ഗുരുദാസ്. നാമം മാത്രം ധാരാളം എന്ന പരസ്യം പോലെ ജാതിപ്പേര് ആവശ്യമില്ല.

ഈഴവര്‍ക്ക് കുലത്തൊഴില്‍ പലതായിരുന്നു. എങ്കിലും കൂടുതല്‍ അറിയപ്പെടുന്നത് കള്ളുചെത്ത് തന്നെ. തെങ്ങിന്റെ കൂമ്പ് ചെതിയിട്ടു കള്ള് നല്ലതുപോലെ ഊറിവരുവാന്‍ എല്ലിന്‍ കക്ഷണം കൊണ്ട് 'ടപ്പേ ടപ്പേ' എന്നു ചെത്തിയ കൂമ്പിന്മേല്‍ കൊട്ടും. അങ്ങനെ കൊട്ടി കൊട്ടി, കള്ള് ചെത്തുന്ന ഈഴവര്‍ക്ക് 'കൊട്ടി' എന്നു തിരുവന്തോരം ഭാഗങ്ങളില്‍ വിളിപ്പെരുണ്ടായിരുന്നു. തികച്ചും സ്വാഭാവികം. തൊഴില്‍ പരമായ വിളിപ്പേര്.

ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം മുമ്പ് പല ഈഴവ കല്യാണ കുറികളിലും ഒരു 'പണിക്കര്‍' സ്ഥാനം വധൂവരന്മാരുടെ കാരണവന്മാര്‍ക്ക് കണ്ടുവന്നിരുന്നു. അപൂര്‍വമായി ചിലയിടങ്ങളില്‍ 'വൈദ്യര്‍' എന്നും കണ്ടു വന്നിരുന്നു. ഇപ്പോള്‍ അവ കാണുന്നില്ല.

ഇനി ഈഴവര്‍ക്ക് ജാതിപ്പേര് വച്ചേ അടങ്ങൂ എന്നാണെങ്കില്‍, ഇപ്പറഞ്ഞതുപോലെ ഒരു വ്യാഴവട്ടക്കാലം മുമ്പ് മുതലേ എനിക്കായി ഒരു ജാതിപ്പേര് ഞാന്‍ കണ്ടുവച്ചിട്ടുണ്ട്. നായര്‍, നാടാര്‍, ആചാരി, പിള്ള, സാഹിബ്, തുടങ്ങി പല വാലുകളും കണ്ടു കൊതി തോന്നിയിട്ടാണ് അങ്ങനെ ഒരു പേര് ഞാന്‍ കണ്ടുവചിട്ടുള്ളത്.  നാരായണ ഗുരുവിനോട് ബഹുമാനം ഉള്ളതുകൊണ്ടും അദ്ദേഹത്തിന്റെ അനുഭാവികളുടെ (ശ്രീ നാരായണീയര്‍ എന്ന കൂട്ടരുടെ) പല പ്രവര്‍ത്തികളും എനിക്ക് അന്യായമായി തോന്നുന്നത് കൊണ്ടും ഞാന്‍ മേലില്‍ എന്റെ പേരിനോട് കൂടി ജാതിപേരും കൂടെ ചേര്‍ക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.

ആയതിനാല്‍, ഇനിമേല്‍ ഗുരുദാസ് എന്ന ഞാന്‍ 'ഗുരുദാസ് എസ്. കൊട്ടി' എന്ന നാമത്തില്‍ അറിയപ്പെടും.