30 സെപ്റ്റംബർ 2011

ആറ്റുകാല്‍ അമ്മക്ക് ഒരു കലം പൊങ്കാല കൂടി

കേരളത്തിന്റെ  ഐ.പി.എല്‍. ടീമിനെ പിരിച്ചുവിട്ടത് കൊണ്ട് കേരളത്തിനു നഷ്ടമൊന്നും ഉണ്ടാകില്ല എന്ന് ശ്രീമത് ഹനുമന്ത് അവര്‍കള്‍ അഭിപ്രായപ്പെട്ടിര്‍ക്കുന്നു. പ്രതിഭയുള്ളവര്‍ക്ക് മാറ്റുരക്കാന്‍ രഞ്ജി ട്രോഫി, ദുലീപ് കപ്പ് തുടങ്ങിയ ധാരാളം അവസരങ്ങള്‍ ഇന്ത്യാ മഹാ രാജ്യത് ഉണ്ടെന്നും, അത്തരം അവസരങ്ങളില്‍ യഥാര്‍ത്ഥ കഴിവുള്ളവര്‍ കഠിനാധ്വാനം ചെയ്തു ഇന്ത്യന്‍ ടീമിലേക്ക് ഇടം കണ്ടെത്തണം എന്നും ഹനുമന്ത്ജീ തുടര്‍ന്ന്. കേരളത്തിനു ടീം നഷ്ടപ്പെട്ടതില്‍ വിഷമിക്കുന്നവര്‍, ഐ.പി.എല്‍.ഊടെ പ്രശസ്തിയും സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നവര്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ മകന് ഇങ്ങനെ പറയാന്‍ ഒരു അവസരം ഉണ്ടായതിനാല്‍ ആറ്റുകാല്‍ അമ്മക്ക് ഒരു കലം പൊങ്കാല കൂടി അടുത്ത വര്‍ഷത്തില്‍ നേര്‍ച്ചയായി ലഭിക്കും എന്ന് ഹനുമന്ത്ജീയുടെ പൂജ്യ മാതാജീ അഭിപ്രായ പെട്ടതായി അഭിജ്ഞ വൃത്തങ്ങള്‍ അറിയിച്ചു.

അമ്മേ ശരണം....

29 സെപ്റ്റംബർ 2011

ഐഡിയ സ്റാര്‍ സിങ്ങര്‍ സീസന്‍ ഫൈവ് ഗ്രാന്‍ഡ്‌ ഫിനാലെ :: യേശുദാസിന്റെ പ്രകടനം :: എന്റെ സ്വന്തം അഭിപ്രായം.

ഒന്നിലേറെ കാര്യങ്ങള്‍ ആണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. യേശുദാസിന്റെ പ്രതിഭയെ ആരും ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.  ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഭൂരിഭാഗം മലയാളികളും മറ്റാരുടെ ശബ്ദത്തെക്കാളും കൂടുതല്‍ കേട്ടിട്ടുള്ളത് യേശുദാസിന്റെ ശബ്ദം തന്നെയാണ്. യേശുദാസ്‌ തന്നെ പറഞ്ഞതുപോലെ മലയാളികള്‍ക്ക് അദ്ദേഹം 'ദാസേട്ടന്‍' തന്നെയാണ്. തര്‍ക്കമില്ല.

നമ്മള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍, യേശുദാസ്‌ എന്നത് മനുഷ്യന്‍ ആണെന്നും, കലാകാരന്‍ ആണെന്നും, രാഷ്ട്രീയക്കാരന്‍ അല്ലെങ്കില്‍ വക്കീല്‍ അല്ല എന്നതുമാണ്.

മനുഷ്യന്‍ ആയതിനാല്‍, എല്ലാ വിധ മാനുഷിക ഗുണദോഷങ്ങള്‍ അദ്ധേഹത്തിനു ഉണ്ടെന്നു നിഷേധിക്കാന്‍ സാധിക്കില്ല.  കലാകാരന്‍, പ്രത്യേകിച്ച് ഗായകന്‍ ആയതിനാല്‍ അദ്ദേഹം സംഗീതത്തെ സംബന്ധിച്ച് വിടുവായ്‌ പറയാന്‍ ന്യായമില്ല. രാഷ്ട്രീയക്കാരന്‍ അല്ലെങ്കില്‍ വക്കീല്‍ അല്ലാത്തതിനാല്‍ അദ്ധേഹത്തിനു നേരെ ചൊവ്വേ കള്ളം പറയാന്‍ അറിയില്ലാ എന്നത് സത്യമായി നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതും ആണ്.

ദൃശ്യ മാധ്യമങ്ങള്‍ ഇത്രയേറെ പ്രചുര പ്രചാരം നേടുന്നതിനു മുമ്പ്, സാങ്കേതിക വിദ്യ ഇത്രയധികം വികാസം പ്രാപിക്കുന്നതിനു മുമ്പ് ഒരു പച്ച മനുഷ്യന്‍ തന്റെ 'ലൈവ്' പരിപാടികളുടെ ഇടവേളകളിലും പരിപാടി കഴിഞ്ഞതിനു ശേഷവും സാങ്കേതിക വിദഗ്ധരേയും പക്കമേളക്കാരെയും പച്ച മലയാളത്തില്‍ തെറി വിളിച്ചിട്ടുള്ളതായി അനുഭവസ്ഥര്‍ പറഞ്ഞു എനിക്കറിയാം. ആ പച്ച മനുഷ്യന്‍ ആരാണെന്ന് ഞാന്‍ ഈ അവസരത്തില്‍ വെളിപ്പെടുത്തുന്നില്ല.  രാജാവ് നഗ്നന്‍ ആണെന്ന് വിളിച്ചു പറഞ്ഞാല്‍ കുടുംബം പെരുവഴിയില്‍ ആകും എന്നല്ലാതെ മറ്റു നേട്ടങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ തെറിവിളി കേട്ടിട്ടുള്ളവര്‍ അത് ഒരിക്കലും പൊതുജന മധ്യത്തില്‍ വിളിച്ചു പറയുകയുമില്ല. ദൃശ്യ മാധ്യമങ്ങള്‍ പ്രചുര പ്രചാരം നേടി തുടങ്ങിയ സമയം, ലൈവ് ടെലികാസ്റ്റ്‌ വന്നു തുടങ്ങിയ സമയം, ഒരു ലൈവ് ടെലികാസ്ടിന്റെ പേരില്‍, സ്ഥിരമായി തിരുവനന്തപുരത്തിന്റെ ഒരു സ്വകാര്യ അഹങ്കാരമായ 'സൂര്യ ഫെസ്റ്റിവല്‍' സ്ഥിരമായി ഉദ്ഘാടനം നടത്തി വന്ന ദാസേട്ടന്‍ എന്ന ഗാന ഗന്ധര്‍വന്‍ എന്ന യേശുദാസ്‌ ആ പരിപാടിയില്‍ നിന്നും പിന്മാറിയ കാര്യം ഇത്തരുണത്തില്‍ ആരെങ്കിലും ഓര്‍ത്തുപോയാല്‍ അവരെ ഞാന്‍ കുറ്റം പറയില്ല. ആ പിന്മാറ്റത്തിന്റെ കാരണം തന്റെ പിഴവുകള്‍ മാലോകര്‍ മുഴുവന്‍ അറിയുമോ എന്ന ഭയത്തില്‍ നിന്നും ഉടലെടുത്തിട്ടുള്ളതാണോ എന്നും ആരെങ്കിലും സംശയിച്ചാലും അതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കില്ല.  ഏതായാലും, ആ സംഭവത്തിന്‌ ശേഷം എല്ലാ ലൈവ് പരിപാടികളിലും ദാസേട്ടന്‍ ഏത് പാട്ടും തന്റെതായ രീതിയില്‍ മാറ്റി പാടുകയാണ് ചെയ്യാറ്. നമ്മള്‍ മലയാളികള്‍ അതിനെ ഇതുവരെയും എതിര്‍ത്തിട്ടും ഇല്ല (ഇങ്ങനെ മാറ്റി പാടും എന്ന് മാത്രേ എനിക്ക് പറയാന്‍ പറ്റൂ, സംഗീതത്തില്‍ ഞാന്‍ ഒന്നുമല്ല, അതുകൊണ്ട് ശ്രുതി തെറ്റി, സംഗതി വന്നിട്ടില്ല എന്നൊന്നും പറയാന്‍ അറിയില്ല).

യേശുദാസിന്റെ ശബ്ദത്തിലൂടെ നാം ആസ്വദിച്ചിട്ടുള്ള ഇപ്പോഴും ആസ്വദിക്കുന്ന അനശ്വര ഗാനങ്ങളുടെ പേരിലും, അദ്ധേഹത്തിന്റെ പ്രായത്തിന്റെ പേരിലും അദ്ധേഹത്തെ വിമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മാത്രവുമല്ല, നേരത്തെ പറഞ്ഞത് പോലെ, അദ്ദേഹം ഒരു മനുഷ്യനും കലാകാരനുമാണ് രാഷ്ട്രീയക്കാരനോ, വക്കീലോ അല്ല താനും.

ഒരുകാര്യം കൂടി, ഓര്‍മ്മയില്‍ നിന്നും പറയുകയാണ്‌. മുമ്പൊരു അഭിമുഖത്തില്‍ യേശുദാസ്‌ പറഞ്ഞു, "ഹിന്ദിയില്‍ കൂടുതല്‍ പാടാത്തത് ഹിന്ദിക്കാര്‍ക്ക് തന്റെ പാട്ട് ഇഷ്ടപെടാത്തത് കൊണ്ടല്ല, പക്ഷെ, അങ്ങനെ ഒരു അഭിപ്രായം അല്ലെങ്കില്‍ ഒരു വിമര്‍ശനം ആദ്യം ഉന്നയിച്ചത് ഇവിടുല്ലവരാന്, തെക്കന്മാര്‍, വടക്കന്മാരല്ല. തന്റെ (ഹിന്ദി) ഉച്ചാരണം ശരിയല്ല എന്ന് ആദ്യം പറഞ്ഞത് സൗത്ത്‌ ഇന്ത്യന്‍സ് ആണ്."

ഞാന്‍ ദുഭായില്‍ ജോലി നോക്കുന്ന സമയത്ത് ഒരു ഉല്ലാസ യാത്രയില്‍, എന്റെ മാനേജര്‍ സര്‍ദാര്‍ജി പറഞ്ഞത് "വോ ആപ്കാ ഏക്‌ സിങ്ങര്‍ ഹേ നാ, ക്യാ നാം കാ ഉസ്കാ... ഹാം ജെസുദാസ്‌, ക്യാ വോ ഗാതാ ഹേ യാ രോതാ ഹേ?" (നിങ്ങളുടെ ഒരു പാട്ടുകാരന്‍ ഉണ്ടല്ലോ... എന്താ അവന്റെ പേര്... ങാ, ജെസുദാസ്‌, അയാള്‍ പാടുകയാണോ കരയുകയാണോ?) ഞാനും, സഹപ്രവര്‍ത്തകന്‍ മലപ്പുറം കാരന്‍ ശിവദാസനും മലയാളത്തില്‍ സര്‍ദാര്‍ജിയെ തെറിവിളിച്ചു, ഹിന്ദി അറിഞ്ഞുകൂടാത്തത് കൊണ്ട് അങ്ങേരോട് നേരിട്ട് മറുപടി പറഞ്ഞില്ല (മലയാളത്തിലെ തെറിക്കു ആ വയസ്സന്‍ സര്‍ദാര്‍ തിരികെ മലയാളത്തില്‍ തന്നെ ഞങ്ങളെയും തെറി വിളിച്ചു എന്നത് വേറെ കാര്യം).

ചുരുക്കി പറഞ്ഞാല്‍, ഏഷ്യാനെറ്റ്‌ ഗംഭീരം. ഐഡിയ സ്റാര്‍ സിങ്ങര്‍ ഗംഭീരം. യേശുദാസ്‌ ഗംഭീരം. കല്പന ഗംഭീരം. രഞ്ജിനി ഹരിദാസ്‌ ഗംഭീരം. നമ്മള്‍ മലയാളികള്‍ അഥവാ പ്രേക്ഷകര്‍ "പൊതുജനം" ... മനസ്സിലായില്ലേ, കഴുതകള്‍.

20 സെപ്റ്റംബർ 2011

ഒരു കാല്‍മുട്ട്, രൂപ അറുപതിനായിരം!!!


കഴിഞ്ഞ മാസം, അതായത് 2011 ആഗസ്റ്റ്‌ മാസം 28 നു രാത്രി പത്തു മണിക്ക് എന്റെ ശകടത്തിനു മുന്നില്‍ ഒരു കൂട്ടം തെരുവിന്റെ സ്വന്തം മക്കള്‍ എടുത്തു ചാടുകയും എന്റെ സമയം അനുകൂലം ആയിരുന്നതിനാല്‍, നാലാള്‍ കാണ്‍കെ റോഡില്‍ വീഴുകയും, നല്ലവരായ ആ നാലാള്‍ ഒരു ആംബുലന്‍സ്‌ വിളിച്ചു എന്നെ അതില്‍ കയറ്റി വിടുകയും ചെയ്തു.

എനിക്ക് ബോധം ഉണ്ടായിരുന്നത് കൊണ്ടും, പരിക്ക് അത്ര സാരമുള്ളതല്ല എന്ന് തോന്നിയതുകൊണ്ടും, 108 ആംബുലന്‍സ് ചീറാതെയും പായതെയും പതിയെ തിരുവന്തോരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അപ്പോഴേക്കും എന്റെ രണ്ടു സുഹൃത്തുക്കളും അവിടെ എത്തിയിരുന്നു.വളരെ ഉത്തരവാദത്തിലുള്ള ജോലി ചെയ്യുന്നവര്‍ ആയതിനാലും ഒരാള്‍ തിരുവന്തോരം മെഡിക്കല്‍ കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ഥി ആയതിനാലും മെഡിക്കല്‍ കോളേജ് എന്നതു അവര്‍ മേടിക്കല്‍ കോളേജ് ആക്കി മാറ്റിയില്ല.

ഫലം, രസാവഹം. രണ്ടര മണിക്കൂര്‍ നേരംഅത്യാഹിത വിഭാഗത്തിലെ ഉന്തുവണ്ടിയില്‍ ഞാനും, എന്നെ അങ്ങോട്ടും ഇങ്ങോട്ടും ഉന്തിക്കൊണ്ട് എന്റെ കൂട്ടുകാരും. ഇതിനിടയില്‍ കാലിന്റെ നാലും, തോളിന്റെ രണ്ടും എക്സ്-രേ എടുപ്പിച്ചിരുന്നു. ഏതോ അത്യാഹിത ഡോക്ടര്‍ എന്തോ പ്രതിവിധി ഇതിനിടയില്‍ ഓ.പി. ടിക്കറ്റില്‍ കുറിക്കുകയും ചെയ്തു. രണ്ടര മണിക്കൂര്‍ ഇങ്ങനെ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തത് കൊണ്ട് എന്റെ കൂട്ടുകാര്‍ നഗരത്തിലെ ഒരു സുപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രാജകീയ സ്വീകരണം. വലതു കൈയ് ഒരു സഞ്ചിക്കകത്ത് വച്ച് കെട്ടി. കാലിന്റെ കാര്യം തല്‍കാലം പ്രധാന ഡോക്ടര്‍ വന്നാലേ പറയാന്‍ പറ്റൂ, അതുവരെ ക്രിക്കറ്റ്‌ കളിക്കാര്‍ വച്ച് കെട്ടുന്ന മാതിരി ഒരു പാഡ് വച്ച് കെട്ടി. ട്രിപ്പ്‌, കുത്തിവയ്പ്പ് മുതലായവ നല്‍കുകയും ഒരു റൂമിലേക്ക്‌ മാറ്റുകയും ചെയ്തു. ഞാനോ എന്റെ കൂട്ടുകാരോ ഒന്നും അറിയേണ്ടി വന്നില്ല.

പിറ്റേന്നു രാവിലെ എന്റെ വീട്ടില്‍ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു. പതിവ് ആശുപത്രി കൂട്ടിരിപ്പ് ഉപകരണങ്ങളോടെ അര മണിക്കൂറിനുള്ളില്‍ ഭാര്യയും അമ്മയും ആശുപത്രിയില്‍ എത്തി. കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം പ്രധാന ഡോക്ടര്‍ പരിശോധിക്കാന്‍ എത്തി.

ഇടത്തെ കാലു പോക്കൂ... പൊക്കി... അതുപോലെ വലത്തേ കാലു പോക്കൂ... പൊക്കി, പക്ഷെ പൊങ്ങിയില്ല...

"സാരമില്ല, കാലിന്റെ ചിരട്ടയെ ഉറപ്പിച്ചു നിര്‍ത്തുന്ന പേശികള്‍ വിട്ടുപോയി, ഇനി കമ്പിയൊക്കെ ഇട്ടു, അത് വലിച്ചു ചേര്‍ത്ത് വച്ച് സ്ടിച്ച് ഇടണം. ഒരു ഒന്നൊന്നര മാസം ബുദ്ധിമുട്ടേണ്ടി വരും. പിന്നെ, തോളെല്ലിലും ഒരു പൊട്ടല്‍ ഉണ്ട്. അതിനു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. സ്ലിംഗ് ഇട്ടാല്‍ മതി. ഊറി ശരിയാകാന്‍ കുറച്ചു സമയം എടുക്കും. എന്താ ഓപറേഷന്‍ ചെയ്യട്ടെ?" വലിയ ഡോക്ടര്‍ തേന്‍ മൊഴിയില്‍ പറഞ്ഞു.

ഹോ! എന്ത് നല്ല മനുഷ്യന്‍... എന്ത് നല്ല പെരുമാറ്റം... ജന സേവകര്‍ ആയാല്‍ ഇങ്ങനെ വേണം. അദ്ധേഹത്തിന്റെ ഇങ്ങനെ ഉള്ള പെരുമാറ്റം കണ്ടാല്‍, ആ വിനയപൂര്‍വ്വം ഉള്ള ചോദ്യം കേട്ടാല്‍ ആരും പറയില്ല ഓപറേഷന്‍ വേണ്ടാ എന്ന്. എങ്കിലും, ഞാന്‍ പറഞ്ഞത്‌ ഇങ്ങനെയാണ്, "വേദന എടുക്കാതിരുന്നാല്‍ ചെയ്യാം സാര്‍".

"ഓ ഒരു ഉറുമ്പ് കടിക്കുന്ന വേദന. മരവിപ്പിച്ചിട്ടെ ചെയ്യൂ. ചെയ്യാതിരുന്നാല്‍ കുറച്ചു കൂടുതല്‍ നാള്‍ കിടക്കേണ്ടി വരും. മാത്രവുമല്ല പിന്നെയും complications ഉണ്ടാകും." വലിയ ഡോക്ടര്‍ വിശദീകരിച്ചു.

"എന്നാല്‍  പിന്നെ ആയിക്കോട്ടെ ഡോക്ടര്‍." ഞാന്‍ സമ്മതിച്ചു.

"വെരി ഗുഡ്." വലിയ ഡോക്ടറും പരിവാരങ്ങളും സസന്തോഷം പുറത്തേക്കു പോയി.

വീണ്ടും വെള്ളരി പ്രാവുകള്‍ വന്നു. എന്തൊക്കെയോ കുത്തിവയ്പുകളും ട്രിപ്പുകളും ഒക്കെ തന്നു. സെടെഷന്‍ ആണെന്ന് തോന്നുന്നു. ഞാന്‍ ഓര്‍മ്മകളുടെയും ഓര്‍മ്മക്കേടുകളുടെയും നതോന്നതങ്ങളില്‍ മുങ്ങിയുണര്‍ന്നു.  നാലഞ്ചു വെള്ളരി പരവുകള്‍ എന്നെ ഉന്തു വണ്ടിയിലാക്കി ഓപ്പറേഷന്‍ തീയറ്ററില്‍ കൊണ്ടുപോയി.

തീയറ്ററിനു മുന്നില്‍, വെള്ളരി പ്രാവുകളുടെ അകമ്പടിയോടെ എന്റെ ഊഴവും കാത്തു കിടക്കുമ്പോള്‍ സമാന്തരമായി സമാന പരിക്കുകളോടെ മറ്റൊരു ദേഹവും വന്നു.

പുത്തന്‍ പരിക്കുകാരന്‍ ആയതിനാല്‍ മറ്റേ ദേഹത്തിന് ഡോള്‍ബി സ്റ്റീരിയോ നിലവിളി ഇടക്കുണ്ട്.  സമയം ആയപ്പോള്‍, ഞങ്ങളെ രണ്ടാളെയും അകത്തു കയറ്റി. ഡോള്‍ബിക്കാരന് എന്തോകെയോ കുത്തിവയ്പ്പുകള്‍ നല്‍കി.

"ഇതില്‍ ആരാ ഗുരുദാസ്‌?" അകത്തുണ്ടായിരുന്ന മൂന്ന് മുഖം മൂടിക്കാരില്‍ ആരോ ചോദിച്ചു.

"യേസ്... ഗുരുദാസ്‌.", ഞാന്‍ ഇടതു കയ്യ് പൊക്കി. ഇടതു പക്ഷക്കാരന്‍ ആയത് കൊണ്ടൊന്നുമല്ല, ആ കയ്യ് മാത്രേ പൊക്കാന്‍ പറ്റുമായിരുന്നുള്ളൂ.

"എന്ത് പറ്റിയതാ?" മുഖമൂടിക്കാരന്‍.

"കുറെ പട്ടികള്‍ കുറുകെ ചാടിയതാ..." ഞാന്‍.

പിന്നെ കുറെ നേരത്തേക്ക് ഒന്നും സംഭവിച്ചില്ല എന്ന് പറയുന്നില്ല, പക്ഷെ സംഭവിച്ചതില്‍ പ്രധാനമായത് ഞാന്‍ ഓര്‍മ്മകേടിലേക്ക് വീണു പോയതാണ്.

വീണ്ടും ഓര്‍മ്മ വരുമ്പോള്‍ എന്റെ പേര് ഒരു കിളിനാദം വിളിക്കുന്നതാണ്. ഞാന്‍ വീണ്ടും മൂളി. എന്റെ എക്സ്രേ എടുത്തു നോക്കിയിട്ടാണ് വിളിക്കുന്നത്‌.

"ഓഹ് മൈ ഗോഡ്‌! നിങ്ങള്‍ക്ക് ശ്വാസം മുട്ടല്‍ ഉണ്ടോ?"

"ഇല്ല"

"ചുമയുണ്ടോ?"

"ഇല്ല.  ഞാന്‍ ഒരു ചെയിന്‍ സ്മോക്കര്‍ ആണ് മാഡം"

"മൈ ഗോഡ്‌! ഇതില്‍ അത് കാണാനുണ്ട്. കമ്പ്ലീറ്റ്‌ പുക തന്നെ. ഇനി വലിക്കരുത്‌ കേട്ടോ, പുകഞ്ഞു പോകും"

ഓഹ്. ഞാന്‍ പറഞ്ഞു. വീണ്ടും ബോധക്കേടില്‍. ഞാന്‍ തീയറ്റര്‍ സ്വപ്നം കാണുന്നു.

വീണ്ടും ഒരു മുഖംമൂടിക്കാരന്‍ വന്നു. എക്സ്രേ എടുത്തു നോക്കി. "വൌ! എക്സലന്റ്! കാല്‍ മുട്ടും, തോളും. വെരി ഗുഡ്."

"ഇല്ലടെ, തോളില്‍ ഒന്നും ചെയ്യണ്ടാ എന്ന് പറഞ്ഞു. പാവത്തിനെ വെറുതെ വിട്ടു!"

"അപ്പോള്‍ ഒരു കാല്‍മുട്ട് അല്ലെ? ഗുഡ്. രൂപ അറുപതിനായിരം... ഊ ല ല ലാ..."

"ശൂ... ഡേയ് പേഷ്യന്റ് കേള്‍ക്കും..."

"ഓ, സെടെഷന്‍ ഇല്ലേ, കുഴപ്പമില്ല..."

പിന്നീട് എനിക്ക് ബോധം വരുമ്പോള്‍, ഞാന്‍ റൂമിലാണ്. ഭാര്യയും അമ്മയും സുഹൃത്തുക്കളും ഒക്കെ ഉണ്ട്.

രണ്ടു ദിവസം കഴിഞ്ഞു. വലിയ ഡോക്ടര്‍ പറഞ്ഞു, ഇനി കുഴപ്പമില്ല, ഇന്ന് വീട്ടില്‍ പൊയ്ക്കൊള്ളൂ, രണ്ടാഴ്ച കഴിഞ്ഞു വന്നാല്‍ മതി.

ഭാര്യക്ക്‌ വലിയ കുലുക്കം ഒന്നും കാണുന്നില്ല.

"എടീ, കാശ് എത്ര ഉണ്ട്?"

"അയ്യായിരം ഉണ്ട്"

"ഇതു വരെ എത്ര ചെലവായി?"

"ഓപറേഷന്‍ ചേര്‍ത്ത് പന്ത്രണ്ടായിരത്തി അഞ്ഞൂറ് ആയി."

"അത്രേ ആയുള്ളൂ?"

"ഓഹ്, ഇവിടെ അത്രയെ ആകുള്ളൂ എന്ന് തോന്നുന്നു."

"മ്. നീ ഒരു കാര്യം ചെയ്യ്‌, ബിനുവിനെ വിളിച്ചു ഒരു അമ്പതിനായിരം അറേഞ്ച് ചെയ്യാന്‍ പറ."

സ്വപ്ന ലോകത്തില്‍ ഞാന്‍ കേട്ട "ഊ ല ല ലാ..." യെ പ്രതി ഭയന്നിട്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.

വൈകുന്നേരം നാല് മണിക്ക് ബില്ല് റെഡി ആണെന്ന് അറിയിപ്പ് വന്നു. രൂ 47,625/-.

നാലര മണിക്ക് ബിനു വന്നു പണം അടച്ചു തിരികെ റൂമില്‍ വന്നു വിളിക്കുന്നത്‌ വരെ എന്റെ ഭാര്യക്ക് അനക്കമില്ലയിരുന്നു.

ഇപ്പോഴും "ഒരു കാല്‍മുട്ട്, രൂപ അറുപതിനായിരം!!!" എന്റെ കര്‍ണ്ണ പുടങ്ങളില്‍ മൂളുന്നു. 

08 സെപ്റ്റംബർ 2011

മേനകാര്ച്ചന അല്ലെങ്കില്‍ സുഗതാര്ച്ച്ന


സ്വന്തം ഭര്‍ത്താവിന്റെ പൂര്ത്തിയാക്കാനാകാത്ത ആഗ്രഹം അദ്ധേഹം ജീവിച്ചിരുന്നപ്പോള്‍ നിര്‍വഹിച്ചിരുന്നതിനേക്കാള്‍ മനോഹരമായി ഒരമ്മ യാതൊരുവിധ രക്ത ചൊരിച്ചിലും കൂടാതെ നടത്തി വരുന്നതിനാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല യമകിങ്കരന്മാരും വിശ്രമത്തിലാണ്. ഇന്ത്യയിലെ ജന സംഖ്യ കുറയ്ക്കാന്‍ നിര്‍ബന്ധിത വന്ധ്യംകരണം നടപ്പിലാക്കാന്‍ ഇന്ത്യാ മഹാരാജ്യത്തെ സ്ഥിരം ഭരണ സംവിധാനമായ നെഹ്രു കുടുംബത്തിലെ സഞ്ജയ് ഗാന്ധി ചില പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു എന്ന് പണ്ട് എപ്പോഴോ വായിച്ചിരുന്നു. അടിയന്തിരാവസ്ഥകാലത്ത് ആ പദ്ധതികള്‍ കുറച്ചൊക്കെ നടപ്പിലാക്കി എന്നും കേട്ടിരുന്നു. പക്ഷേ, പരിപാടി പാളിപ്പോയി.

കാലാന്തരം സഞ്ജയ ഗാന്ധി കൊല്ലപ്പെടുകയും മേനക ഗാന്ധി വിധവ ആകുകയും ചെയ്തു. കുറഞ്ഞ നാള്‍ മാത്രമേ കൂടെ ഉണ്ടായിരുന്നു എങ്കിലും മനുഷ്യരേക്കാള്‍ ഭേദം മൃഗങ്ങളെ സ്നേഹിക്കുകയാണെന്ന് മേനക ഗാന്ധി എന്ന നെഹ്രു മരുമകള്‍ അമ്മായി അമ്മയില്‍ നിന്നും പഠിച്ചിരുന്നു. അത് മാത്രമല്ല പഠിച്ചത്, ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം എന്ന പാഠവും. വൈധവ്യത്തിന്റെ ഏകാന്ത ദിനങ്ങളില്‍ ആറ്റില്‍ കളയാനുള്ളത് അളന്നു കുറിച്ചപ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ ഭര്‍ത്താവിന്റെ സുകൃത ക്ഷയം കൊണ്ടാകും മേനകയ്ക്ക് ഞ്ജാനം ഉദിച്ചത്. വെറുതെ ഏതെന്കിലും മൃഗങ്ങളെ സ്നേഹിച്ചിട്ടു കാര്യമില്ല, അവകള്‍ തനിക്ക് വേണ്ടി ഒപ്പീസ് പോലും പാടില്ല. സ്നേഹിക്കണമെങ്കില്‍ അഥവാ അത് നടിക്കണമെങ്കില്‍ അത് കൂതറ മനുഷ്യരുടെ കൂടെയുള്ള മൃഗങ്ങളെ വേണം.

മൃഗശാലകളില്‍, തെരുവുകളില്‍ ഒക്കെയുള്ള അശരണര്‍ ആയിട്ടുള്ള പക്ഷി മൃഗ സംരക്ഷണത്തിന് മേനക മുന്നിട്ടിറങ്ങി.  പരമ്പരാഗത പ്രകൃതി സ്നേഹവും പരിസ്ഥിതി സ്നേഹവും ഉണക്കമര പ്രേമവും ഒക്കെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്ന നമ്മുടെ സാംസ്കാരിക നായകരും ('നായകര്‍' എന്നത് പുല്ലിംഗ ബഹുവചനമായി കാണരുത് - അത് പ്രധാനമായും സ്ത്രീകളും പിന്നെ കുറച്ചു പുരുഷന്മാരും ചേരുന്ന ഒരു സര്‍വ്വ നാമം ആണിവിടെ) മേനകക്ക് സര്‍വ്വ വിധ പിന്തുണയും നല്‍കി. സ്വാതന്ത്ര്യത്തിനും അടിയന്തിരാവസ്ഥക്കും ശേഷം, അണ്ണാ ഹസാരെക്ക് മുമ്പ് ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും ഉജ്ജ്വലവും ത്യാഗ നിര്ഭരവുമായ സമര പരമ്പരകളിലൂടെ മേനകയും കൂട്ടരും ലക്‌ഷ്യം കണ്ടെത്തി എന്നത് ചരിത്രം.

മറ്റേതൊരു നിയമത്തേയും പോലെ, കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനുയോജ്യമായ നിയമം കേരളത്തിലും വന്നു. ഭക്ഷണത്തിനായി കൊല്ലുന്നത് ക്രൂരതയല്ലാത്തതിനാല്‍, ആട്, മാട്, കോഴി തുടങ്ങിയവയുടെ ഭക്ഷ്യ യോഗ്യമായ വധം അനുവദനീയമാണ്. എന്നാല്‍ മൃത ദേഹത്തോട് അനാദരവ് പാടില്ല എന്നതിനാല്‍ ഇവയെ കൊന്നു കഴിഞ്ഞു പങ്കു വയ്ക്കുന്നത് വൃത്തിയും മറവും ഉള്ളിടത് ആയിരിക്കണം. അങ്ങനെ, ഇറച്ചികടകള്‍ കണ്ണാടി കൂടുകള്‍ ആയി. വന്യജീവിയായ ആനകളെ, കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിബന്ധനകള്‍ക്ക് വിധേയമായി വളര്‍ത്തുവാന്‍ അനുവദിച്ചു. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളില്‍ ഇവിടെ ഏറ്റവും അധികം പീഡനത്തിനു വിധേയമാകുന്നത് തെരുവ് നായ്ക്കള്‍ ആണെന്ന് മേല്പടി കേരള സാംസ്കാരിക നായകര്‍ (മേല്പടി നായകര്‍ മാത്രമാണ്, എല്ലാരുമല്ല), കണ്ടെത്തി. അതുവരെ ചത്ത നായയുടെ ചത്തതോ അല്ലാത്തതോ ആയിട്ടുള്ള ഒരു വാലിനു ഏഴു രൂപ വച്ച് സര്‍ക്കാരിനു ഉണ്ടായിക്കൊണ്ടിരുന്ന ചെലവ് അതോടുകൂടി നിലച്ചു.

തെരുവിന്റെ മക്കള്‍ക്ക്‌ - അത് നരന്‍ ആയാലും നായ ആയാലും - ഒരു കുഴപ്പമുണ്ട് ആരും ശ്രദ്ധിക്കാനോ സംരക്ഷിക്കാനോ ഇല്ലെങ്കിലും അവര്‍ തഴച്ചു വളരും. എ.സി. കാറിലും മുറികളിലും മാത്രം കഴിയുന്ന തങ്ങളുടെ സംരക്ഷകരുടെ ബലത്തില്‍, ആ സത്യം അറിയാതെ നായ്ക്കളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിച്ചു. പലയിടത്തു നിന്നും മുറുമുറുപ്പ് ഉയര്‍ന്നപ്പോള്‍, മേനക ഒരു ഒത്തു തീര്‍പ്പിന് തയ്യാറായി. തെരുവ് നായ്ക്കളെ തെരഞ്ഞു പിടിച്ചു വന്ധ്യംകരണം നടത്തുക. നടന്നത് കണക്ക് തന്നെ. നമ്മുടെ മൃഗ സംരക്ഷകര്‍ക്ക് വേറെ പണിയില്ലേ?

എന്തൊക്കെ ആയാലും, തെരുവ് നായ ആണെങ്കിലും നന്ദിയുള്ള വര്‍ഗ്ഗം ഇപ്പോഴും നായകള്‍ തന്നെ.  തങ്ങളുടെ വംശ പരമ്പരക്ക് ജീവഭയം ഇല്ലാതെ സ്വൈര വിഹാരം നടത്താന്‍, അവസരം ഒരുക്കി തന്ന മേനകയ്ക്ക് അവര്‍ നന്ദി പ്രകടിപ്പിച്ചു വരുന്നു. മനുഷ്യര്‍ക്ക്‌ ഗോചരമല്ലാത്തത് പലതും നായ്ക്കള്‍ക്ക് കാണുവാന്‍ കഴിയും എന്നാണല്ലോ വിശ്വാസം, മേനകയുടെ ഭര്‍ത്താവിന്റെ ചിരകാല അഭിലാഷമായിരുന്ന ഇന്ത്യയുടെ ജനസംഖ്യ കുറയ്ക്കല്‍ ഇപ്പോള്‍, നന്ദിപൂര്‍വ്വം തെരുവ് നായ്ക്കള്‍ ഏറ്റെടുത്തു നടത്തുന്നു. രാത്രികളില്‍ ഒറ്റക്കും കൂട്ടമായും കേരളത്തിലെ റോഡുകളില്‍ ഇരു ചക്ര വാഹനങ്ങളില്‍ പോകുന്നവരെ നിഷ്കരുണം തള്ളി താഴെയിട്ടു കാലപുരിക്ക് അയക്കുന്നു കേരളത്തിലെ നന്ദിയുള്ള നായ്ക്കള്‍. നഷ്ടപ്പെടുന്നത് വിലയില്ലാത്ത മനുഷ്യ ജീവന്‍ ആയതിനാലും, ഇരു ചക്ര വാഹനങ്ങളുടെ ഇടിയേറ്റ് നായകള്‍ വീര മൃത്യു വരിക്കാത്തതിനാലും ഇക്കാര്യങ്ങള്‍ ഇതുവരെ മേനകയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലാ. മേല്പടി (മേല്പടി മാത്രം) സാംസ്കാരിക നായകര്‍ക്ക് പ്രതികരിക്കാന്‍ അറിയാവുന്ന മനുഷ്യരുടെ വേദന കവിതയ്ക്കും അവാര്‍ഡിനും ഒരു വിഷയവും, മിണ്ടാപ്രാണികളുടെ ആത്മരോദനം പ്രത്യക്ഷ സമര പരിപാടികളുടെ ഒരു വിഷയവും ആയതിനാല്‍ അവരും ഇക്കാര്യത്തില്‍ കണ്ണടക്കുന്നു. ഏറിയാല്‍ അവര്‍ ചെയ്യാന്‍ പോകുന്നത്, കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബീഫ്‌ ഫ്രൈ, ചിക്കന്‍ 65 എന്നിവയുടെ അകമ്പടിയില്‍ രണ്ടു പെഗ് കഴിച്ചു അതിന്റെ എരിചിലില്‍ രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിച്ചേക്കും, എന്നിട്ട് ഓടുന്ന ബൈക്കിന്റെ ഇടയില്‍ പെടുമ്പോള്‍ നായകള്‍ക്കുണ്ടാകുന്ന ആത്മ നൊമ്പരത്തെ കുറിച്ച് കവിത എഴുതുമായിരിക്കും.

വാല്‍ക്കക്ഷണം: കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, യമധര്‍മ്മന്‍ കേരളത്തിലെ തന്റെ ഔദ്യോഗിക വാഹനമായി നായയെ തെരഞ്ഞെടുത്തു. അദ്ധേഹത്തിനു പണ്ട് മുതലേ, നായകളോട് ഒരു പ്രത്യേക മമത ഉള്ളതായും കൂടാതെ തന്റെ ജോലിക്ക് ആവശ്യമായ സഹയാ സഹകരങ്ങള്‍ കേരളത്തില്‍ നല്‍കി വരുന്നതിനാലും, തന്റെ പരമ്പരാഗത വാഹനമായ പോത്തുകള്‍ കേരളത്തില്‍ കുറഞ്ഞു വരുന്നതുമാണ് ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുവാന്‍ അദ്ധേഹത്തെ പ്രേരിപ്പിച്ചത് എന്ന് ഇത്തവണ ഓണം കാണുവാന്‍ വന്ന മഹാബലി ഒരു പത്രക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി.  എല്ലാ നാല്കവലകളിലും നായകള്‍ക്ക് അമ്പലം പണിയുകയും അമാവാസി, വെള്ളി തുടങ്ങിയ ദിവസങ്ങില്‍ ടി അമ്പലങ്ങളില്‍ മേനകാര്ച്ചന അല്ലെങ്കില്‍ സുഗതാര്ച്ച്ന നടത്തുകയും ചെയ്‌താല്‍ യമധര്‍മ്മ പ്രീതി ഉണ്ടാകുകയും അപകടങ്ങളില്‍ മൃത്യു ഉണ്ടാകാതിരിക്കുകയും ചെയ്യാവുന്നതാണ് എന്നും മഹാബലിയുടെ പത്രക്കുറിപ്പില്‍ തുടരുന്നു.