14 നവംബർ 2011

അടിയും ചിരിയും

വളരെ നിസ്സാരമെന്നു തോന്നാവുന്ന ഒരു അനുഭവം പറയാം.

കുറച്ചു നാള്‍ മുമ്പ്, തിരുവനന്തപുരം കിള്ളി പാലത്തിനു അടുത്തുള്ള ബസ്‌ സ്റ്റോപ്പില്‍ ഞാന്‍ നില്‍ക്കുന്നു. നീലയും വെള്ളയും വരയുള്ള 'അനന്തപുരി' ബസ്‌ അമിത വേഗതയില്‍ വന്നു ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും അല്പം മാറി റോഡിന്റെ നടുക്ക് പെട്ടെന്ന് നിറുത്തി. ആ ബസ്സിന്റെ വേഗതയില്‍ തന്നെ, പുറകെ വരുകയായിരുന്ന ഒരു കൂട്ടം വണ്ടികളും, ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍, ബസ്സിന്റെ പുറകില്‍ നിന്നു. അതില്‍ ഏറ്റവും മുന്നില്‍ ഒരു ആട്ടോരിക്ഷ. എല്ലാ വണ്ടികളും നിരത്തി ഹോണ്‍ അടിക്കുന്നു. ആട്ടോ ചെറുതാണെങ്കിലും അതിന്റെ ഹോണ്‍ പാണ്ടി ലോറിയുടെതിനേക്കാള്‍ ഒച്ചയിലാണ്. കുറെ സമയം ആയിട്ടും ബസ്സ് മുന്നോട്ട് പോകുന്നില്ല. കയറുന്നതിനോ ഇറങ്ങുന്നതിനോ ആരുമില്ലതാനും. ഇടയ്ക്കു ആട്ടോയുടെ ഡ്രൈവര്‍ പുറത്തിറങ്ങി ബസ്സിന്റെ ഡ്രൈവറെ നല്ല തിരുവന്തോരം ഭാക്ഷയില്‍ - അതായത് 'ത'കാരത്തിലും 'മ'കാരത്തിലും - വണ്ടി മുന്നോട്ടെടുക്കാന്‍ അന്ത്യ ശാസനം നല്‍കുന്നു. ബസ്സ് പതുക്കെ ഒരു രണ്ടിച്ചു മുന്നിലേക്ക്‌ നീങ്ങി. പിന്നെ രണ്ടടി പിന്നിലേക്കും. യാത്രക്കാരുള്ള ആട്ടോയുടെ മുന്‍ഭാഗം ബസ്സിനു അടിയില്‍. ചില്ലുജാലകം ക്ടിംഗ് എന്ന ശബ്ദത്തോടെ തവിടുപൊടി. ഇത്രയും ആയപ്പോള്‍, ശരവേഗത്തില്‍ ബസ്സ് മുന്നോട്ടു. രണ്ടു നിമിഷം കഴിഞ്ഞു സംഭവിച്ചത് എന്താണെന്ന് ബോധ്യപ്പെട്ട ആട്ടോക്കാരന്‍ അതേ വേഗത്തില്‍ ബസ്സിനു പുറകില്‍. ഇതിലെ രണ്ടിലേയും യാത്രക്കാരന്‍ അല്ലാത്ത എനിക്ക് പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല.

കുറച്ചു കൂടി പഴയ ഒരു കാര്യം. ഇപ്പോള്‍ ഇരുപതു വര്‍ഷത്തെ പഴക്കം ഉണ്ടാകും ഈ കഥയ്ക്ക്. ഞങ്ങള്‍ അന്ന് ചെമ്പഴന്തി ശ്രീ നാരായണാ കോളേജിലെ വിദ്യാര്‍ഥികള്‍. അക്കാലത്ത് കോളേജില്‍ എന്നും സമരവും സംഘട്ടനവുമാണ്. മിക്ക ദിവസങ്ങളിലും കോളേജില്‍ പോകുന്ന അതേ ബസ്സില്‍ അപ്പോള്‍ തന്നെ തിരികെ വരും. അങ്ങനത്തെ കാലത്ത് ഒരു ദിവസം സംഘട്ടനം തുടങ്ങാന്‍ അല്‍പ്പം വൈകി. സാധാരണ പത്തു മണിക്ക് തുടങ്ങുന്നത് അന്ന് അര മണിക്കൂര്‍ വൈകി. ഈ അര മണിക്കൂര്‍ വൈകല്‍ എന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ രണ്ടായിരുന്നു. ആദ്യത്തേത് ആന വണ്ടി ഉണ്ടാകില്ല; രണ്ടാമത്തേത് ആന വണ്ട്‌ വരുംമുമ്പേ ഇടിവണ്ടി വരും. ബസ്സ് കാത്തു നില്‍ക്കുകയാണെങ്കിലും വിദ്യാര്‍ഥികള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടാല്‍ ഇടിവണ്ടിയിലെ കാക്കിയിട്ട കലാകാരന്മാര്‍ ചിലപ്പോള്‍ ചൂരല്‍ പ്രയോഗം നടത്തിക്കളയും.  അതുകൊണ്ട്, മറ്റു ബഹുഭൂരിപക്ഷം കുട്ടികളോടൊപ്പം ഞങ്ങളും ശ്രീകാര്യം ഭാഗത്തേക്ക് നടന്നു.

മുമ്പിലും പിമ്പിലും ഒപ്പവും ധാരാളം സുന്ദരിമാര്‍ ഉള്ളതുകൊണ്ട് അല്പസ്വല്പം തമാശകളും (വാചിക തമാശകളാണ് അല്ലാതെ ന്യൂ ജനറേഷന്‍ തമാശകളായി ആരും തെറ്റിദ്ധരിക്കരുത്) മറ്റുമായി ഞങ്ങള്‍ റോഡു നിറഞ്ഞു നടന്നു വന്നു. ഇന്നത്തെ പോലെ റോഡില്‍ അന്ന് വലിയ വാഹന സാന്ദ്രത ഇല്ലാത്തതിനാല്‍ അങ്ങനെ റോഡു നിറഞ്ഞു നടക്കാം. ശ്രീകാര്യത്തിനു മുമ്പ് വാഞ്ചിക്കോട് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ പുറകില്‍ നിന്നും ഒരു പോത്തിന്റെ അമറല്‍ "ഒതുങ്ങി പോയിനെടാ ..." തുടര്‍ന്ന് തിരുവന്തോരം 'പു'കാര പ്രയോഗം.

സംഭവം അവിടുത്തെ ഒരു ലോക്കല്‍ 'കിട്ടു' (CITU - കിട്ടു) തൊഴിലാളിയാണ്. സൈക്കിളില്‍ ഞെളിഞ്ഞിരുന്ന് വരുന്നു.വലിയ ആഡംബര സൈക്കിള്‍ ആണ്. രണ്ടു ബെല്‍, വലിയ കാരിയര്‍, ചക്രങ്ങളില്‍ ദശപുഷ്പങ്ങള്‍, അങ്ങനെ പോകുന്നു. ഒരു ഫോറിന്‍ കൈലിയും, ബട്ടന്‍സ് ഇടാത്ത ഉടുപ്പും, തലയില്‍ കെട്ടുമാണ് വേഷം. 'പു'കാര പ്രയോഗത്തില്‍ എനിക്ക് പെട്ടെന്ന് അരിശം വന്നു (കോളേജില്‍ പഠിക്കുന്ന കാലമായത് കൊണ്ട് മാത്രമല്ല പെട്ടെന്ന് അരിശം വന്നിരുന്നത്, വിവാഹിതന്‍ ആകുന്നതു വരെയും ആ അരിശം വളരെ പെട്ടെന്ന് വരുമായിരുന്നു, വിവാഹിതനായത്തിനു ശേഷം അരിശം അതിന്റെ വേഗത അല്പം കുറച്ചു, പിന്നീട് ദുബായില്‍ നാല് വര്ഷം ചെലവിട്ടതിനു ശേഷം, അരിശം വരണമെങ്കില്‍ വളരെ നിര്‍ബന്ധിക്കേണ്ട അവസ്ഥയിലാണ്!). "ഇതെന്തെരു അണ്ണാ, മര്യാദക്ക് പറഞ്ഞാല്‍ പോരെ, അല്ലെങ്കില്‍ സൈക്കിളിന്റെ ബെല്ല് അടിച്ചാല്‍ പോരെ?" എന്ന് എന്റെ അരിശം ഞാന്‍ അറിയാതെ കിട്ടുവിനോട് ചോദിച്ചു. ചോദ്യത്തില്‍ തമാശ ഇല്ലെങ്കിലും സകലമാന പെണ്‍കുട്ടികളും പൊട്ടിച്ചിരിച്ചു, പൊതുവേ ഞാന്‍ തമാശ പറഞ്ഞാല്‍ എല്ലാരും സീരിയസ്സായി ഇരിക്കുന്നതാണ്, അന്ന് എന്റെ ഭാഗ്യ ദോഷത്തിന് ലവളുമാര് എല്ലാരും ഒറ്റക്കെട്ടായി എനിക്കെതിരെ ഒരു പൊട്ടിച്ചിരി. സംഭവം എനിക്ക് എതിരെ ആയിരുന്നു എന്ന് എനിക്ക് അറിയാമെങ്കിലും കിട്ടുവിനു തോന്നിയത് അയാളെ കളിയാക്കിയത് ആണെന്ന്. കിട്ടു തിരിഞ്ഞു നോക്കിയപ്പോള്‍, കോളേജ് പയ്യന്മാരാണ്. ഒറ്റയ്ക്ക് ഇടപെടുന്നത് ശരിയാകില്ല എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ തോന്നിയിട്ടുണ്ടാകും. ഞങ്ങളെ പൊതുവായും, എന്നെ ഒന്ന് പ്രത്യേകിച്ചും നോക്കിയിട്ട്, പല്ലിറുമ്മി, അതിവേഗം ശകടം ചവിട്ടി മുമ്പോട്ടു പോയി.

വീണ്ടും ഞങ്ങള്‍ വിദ്യാര്‍ഥി സംഘം പഴയത് പോലെ മുന്നോട്ടു നടന്നു, ഇത്തവണ റോഡു നിറയാന്‍ പോയില്ല.  അങ്ങനെ ഒരു അര കിലോമീറ്റര്‍ പോയപ്പോള്‍, അങ്ങ് ദൂരെ നിന്നും ഒരു കാട്ടാനക്കൂട്ടം കടും നീല നിരത്തിലെ കുപ്പായങ്ങളും ധരിച്ചു വരുന്നു. ഞങ്ങളുടെ കൂട്ടവും കാട്ടാന കൂട്ടവും തമ്മിലുള്ള ദൂരം സുമാര്‍ ഇരുന്നൂറു മീറ്റര്‍.  അവര്‍ ഇപ്പോള്‍ റോഡു നിറഞ്ഞു വരുകയാണ്. കൂട്ടത്തില്‍ നേരത്തെ പല്ലിറുമ്മി പോയ കിട്ടുവും ഉണ്ട്.  കിട്ടുവിന്റെ ദൂരക്കഴ്ചയില്‍ എന്നെ കണ്ടതും അയാള്‍ അലറി, "ദോ ലവനാണ്" എന്ന് എന്റെ നേരെ കൈ ചൂണ്ടി കൊണ്ട്.  അതേ നിമിഷം, സുന്ദരിപ്പിടകള്‍ തൊട്ടടുത്ത വെയിറ്റിംഗ് ഷെഡില്‍ ബസ്സ് കാത്തു നില്‍ക്കുന്ന അപരിചിതര്‍ ആയി മാറി.  ഇപ്പോള്‍ ഞങ്ങള്‍ നാല് പയ്യന്മാര്‍ മാത്രം. എന്തായാലും മുന്നോട്ടു നടക്കാം, എന്ന് കരുതി ഞങ്ങള്‍ നടന്നു. കാട്ടാന കൂട്ടം ഇപ്പോള്‍ അടുത്ത പറമ്പിലേക്ക് ചാടിക്കയറി വേലി പത്തല്‍വെട്ടിയെടുക്കുന്ന തിരക്കിലായിരുന്നു...

കാട്ടാന കൂട്ടം കരിമ്പിന്‍ തണ്ട് പോലുള്ള വേലി പത്തലുമായി ഏതാണ്ട് ഒരു അമ്പത് മീറ്റര്‍ അകലത്തിലായി, പിന്നെ, മുപ്പതു, ഇരുപത്തഞ്ചു ഒടുവില്‍ പത്തു മീറ്റര്‍...

"എന്താടാ ... നിനക്ക്, മൊടയാ ... ?" കാട്ടാന കൂട്ടത്തിലെ നേതാവ് എന്ന് തോന്നിക്കുന്ന കിട്ടു.

"എന്തെരു അണ്ണാ പ്രശ്നം?" ഞാന്‍.

"പ്രശ്നം... നീയെന്തിനാടാ ഇവന്റെ അടുത്ത് മൊട കാണിച്ചത്..."

"അയ്യോ, അണ്ണാ മൊട കാണിച്ചത് അല്ലാ, ഈ അണ്ണന്‍ ഞങ്ങള് മാറാത്തത് കൊണ്ട് തെറി വിളിച്ചു, അപ്പോള്‍ ബെല്ല് അടിച്ചാല്‍ പോരായിരുന്നോ എന്ന് ചോദിച്ചതെ ഉള്ളൂ, അല്ലാതെ നിങ്ങളുടെ അടുത്ത് ഞങ്ങള്‍ എങ്ങനെ മൊട കാണിക്കും..." എന്ന് പറഞ്ഞു ഞാന്‍ അറിയാതെ ചിരിച്ചു പോയി. സത്യത്തില്‍, ശരീരത്തിലെ ആകെ വിറയല്‍ ചിരിയായി പുറത്തു വന്നതാണ്.

"അത്രേയുള്ളൂ അണ്ണാ..." അപ്പറഞ്ഞത് എന്റെ കൂടെ ഉണ്ടായിരുന്ന ശിവ കുമാറാണ്.തിരിഞ്ഞു നോക്കിയപ്പോള്‍, ഞാനും അവനും മാത്രമേയുള്ളൂ, ബാക്കിയുള്ളവരെ കാണാനില്ല... ഇത്രയും ആയപ്പോള്‍, കാട്ടാനക്കൂട്ടം വെറും ആട്ടിന്‍ കുട്ടികള്‍ ആയിമാറി. അവരും ചിരിച്ചു. ഒരു അല്പം ധൈര്യം ഞങ്ങള്‍ക്ക് കിട്ടി. "ഛെ അണ്ണന്‍ ഇത്രയ്ക്കു സില്ലിയാണോ" എന്നും മറ്റും ചോദിച്ചു സന്ദര്‍ഭത്തിന്റെ പിരിമുറുക്കം ഒന്ന് കുറച്ചു. ആട്ടിന്കൂട്ടം തിരികെ പോയി.

എങ്കിലും ഞങ്ങളുടെ ഹൃദയ താളം ഒന്ന് ശരിയാകാന്‍ അടുത്തുള്ള ഒരു മുറുക്കാന്‍ കടയില്‍ കയറി ഓരോ ബോഞ്ചി കുടിച്ചു കൊണ്ട് നിന്നപ്പോള്‍, നേരത്തെ അപ്രത്യക്ഷരായ മറ്റേ രണ്ടു സുഹൃത്തുക്കള്‍ ഓരോ മരച്ചീനി കമ്പുമായി തിടുക്കത്തില്‍ വരുന്നു...

"മച്ചാ ലവന്മാര്‍ എവിടെ? നിങ്ങളെ വല്ലതും ചെയ്തോ? കലിപ്പ് വല്ലതും ഉണ്ടോ? ഞങ്ങള്‍ ഈ കമ്പ് വെട്ടാന്‍ പോയിരുന്നു... കലിപ്പ് വല്ലതും ഉണ്ടെങ്കി പറ, ഞങ്ങള്‍ സുകേശനോട് പറയാം..." ഇങ്ങനെ പോയി അവരുടെ വാചകങ്ങള്‍.  ഏതായാലും കലിപ്പ് ഒന്നുമില്ലാതെ ഒരു ചിരി കാരണം അന്നത്തെ ആ പ്രശനം അവസാനിച്ചു.

ഇതുപോലെ, ചിരി കൊണ്ട് അടി തടഞ്ഞ പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്.  (ഇതെല്ലാം വിവാഹത്തിനു മുമ്പാണ്, ഇപ്പോള്‍ ചിരികൊണ്ട് അടിയല്ല തടയുന്നത്)

 നമ്മള്‍ ഇപ്പോള്‍ ചിരിക്കാന്‍ മറന്നു പോയിരിക്കുന്നു. മനുഷ്യന്‍ ആദ്യം പഠിക്കുന്ന സാമൂഹിക പ്രതികരണമായ ചിരി, വളര്‍ച്ചയുടെ പാതയില്‍ അവന്‍ മറന്നു പോയിരിക്കുന്നു. ഇപ്പോള്‍ ആരെങ്കിലും ചിരിക്കുന്നു എങ്കില്‍, തീര്‍ച്ചയായും അവര്‍ക്ക് എന്തോ കുഴപ്പമുള്ളത് പോലെ ആയിരിക്കുന്നു.

കുറിപ്പ്: ഇതിന്റെ ആദ്യത്തെ ഖണ്ഡിക എഴുതിയത് ആറു മാസം മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 14/11/11 നു. അതിനു ശേഷം ഇന്നാണ് ബ്ലോഗ്‌ ചെയ്യുന്നത്. മുല്ലപ്പെരിയാര്‍, പിറവം, നെയ്യാറ്റിന്‍കര, ഒഞ്ചിയം തുടങ്ങി ഒരുപിടി കാര്യങ്ങളാല്‍ മനസ്സ് മരവിച്ചു പോയി. ഇപ്പോഴത്തെ രാഷ്ട്രീയം എന്ത് രാഷ്ട്രീയം എന്നായിരുന്നു ഇതുവരെ എന്റെ സംശയം. ഇപ്പോള്‍ ഒരു മറുപടി കിട്ടിയിരിക്കുന്നു. ഓന്ത് രാഷ്ട്രീയം, തന്നിഷ്ട രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം തുടങ്ങിയവ ഒന്നുമല്ല ഇന്ന് ഈ മഹാ രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്. വ്യഭിചാര രാഷ്ട്രീയം പോലുമല്ല. മറിച്ചു, "വേശ്യാലയ" രാഷ്ട്രീയമാണ്. തനിക്ക്  നേട്ടമുണ്ടാക്കാന്‍ മറ്റുള്ളവരെ കൂട്ടിക്കൊടുക്കുന്ന രാഷ്ട്രീയം, എതിര്‍ക്കുന്നവരെയും രക്ഷപ്പെടുന്നവരെയും വകവരുത്തുന്ന "വേശ്യാലയ" രാഷ്ട്രീയം. 

13 നവംബർ 2011

ശുദ്ധ പാലും പാല്‍പ്പൊടി പാലും


ലോകത്തിലെ ഏറ്റവും വലിയ പാലുല്പാദന രാജ്യമാണ് ഇന്ത്യ. കേരളമാകാട്ടെ, വിവാദവും രാഷ്ട്രീയവും പ്രബുദ്ധതയും ഒഴികെ, മറ്റേതൊരു വസ്തുവും ഉല്പാദനത്തേക്കാള്‍ കൂടുതല്‍ ഉപഭോഗം ചെയ്യുന്നവരും.

പാലില്‍ ഏതാണ്ട് തൊണ്ണൂറു ശതമാനവും ജലമാണ്. കേരളത്തില്‍ ശുദ്ധജല ദൌര്‍ലഭ്യം ഉണ്ടെങ്കിലും വെള്ളത്തിന്‌ കുറവില്ല. അങ്ങനെ ഉള്ളപ്പോള്‍, അന്യ സംസ്ഥാനങ്ങളില്‍ നിന്നും പാലിലെ മറ്റു ഘടകങ്ങളുടെ പത്തിരട്ടി വെള്ളം അവിടുന്ന് ഇങ്ങോട്ട് കൊണ്ടുവരുന്നത്‌ അധിക ചെലവാണ്. അതേസമയം, പാലിനെ അതിലെ ജലാംശം ഒഴിവാക്കി പാല്‍പ്പൊടിയാക്കി ഇങ്ങോട്ട് കൊണ്ടുവന്നാല്‍, ഒരു ലോഡ്‌ പാല് കൊണ്ടുവരുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ അതിന്റെ പത്തിരട്ടി പാലുണ്ടാക്കാനുള്ള പൊടി കൊണ്ടുവരാന്‍ പറ്റും. ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ പാല് ലഭിക്കുകയും ചെയ്യും. ഇങ്ങനെ അല്ലാതെ കുറഞ്ഞചെലവില്‍ ശുദ്ധമായ പാല് കിട്ടണമെങ്കില്‍ കുറഞ്ഞ പക്ഷം രണ്ടു വീടിനു ഒരു പശു എന്ന തോതില്‍ നമ്മള്‍ പശുപരിപാലനം ചെയ്യണം. അതിനു നമ്മളും, നമ്മുടെ സര്‍ക്കാരും, നീതിന്യായ വ്യവസ്ഥയും ഒന്നും തയ്യാറല്ലാ എങ്കില്‍ പിന്നെ, രണ്ടു കാര്യമേ ചെയ്യാനുള്ളൂ.

ഒന്ന്: ശുദ്ധമായ പാല് വേണം എന്നാ നിര്‍ബന്ധം ഒഴിവാക്കി പാല്‍പ്പൊടി പാലും ഉപയോഗിക്കുക്ക അല്ലെങ്കില്‍, പാലിനെ പൂര്‍ണ്ണമായും ഒഴിവാക്കുക.

രണ്ടു: പാല്, പാലായി തന്നെ മറ്റു സ്ഥലങ്ങളില്‍ നിന്നും കൊണ്ട് വന്നു വിതരണം ചെയ്യുക. അതിനു വേണ്ട അധിക ചെലവ് ജനങ്ങള്‍ തന്നെ സഹിക്കുക.

കര്‍ഷകര്‍ക്ക്  വേണ്ടിയാണ് പാല് വില വര്‍ദ്ധിപ്പിക്കുന്നത് എന്നത് ശരിയാണ്. ഇവിടെ കര്‍ഷകര്‍ ഇല്ലാത്തത് കൊണ്ട് അവര്‍ക്ക് കിട്ടുന്നില്ല എന്ന് മാത്രം.

ജനങ്ങളുടെ കയ്യടി കിട്ടാന്‍ വേണ്ടി ഒരിക്കലും വസ്തുതകളെ കുഴലിലൂടെ മാത്രം നോക്കി കാണരുത്. ഇപ്പറഞ്ഞത്‌ എല്ലാപേര്‍ക്കും എന്നത് പോലെ എനിക്കും ബാധകമാണ്.

11 നവംബർ 2011

സന്തോഷ്‌ പണ്ഡിറ്റിനു ഒരു തുറന്ന കത്ത്

പ്രിയ സന്തോഷ്‌ പണ്ഡിറ്റ്‌,

താങ്കള്‍ക്കു സുഖമാണെന്നു കരുതുന്നു. സന്തോഷത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ, സ്വയം അറിയുന്നവനു എപ്പോഴും സന്തോഷമുണ്ടാകും എന്നാണല്ലോ ആപ്തവാക്യം.

നാട്ടിലെ സാധാരണക്കാര്‍ ആദ്യം താങ്കളെ അവഹേളിച്ചു എങ്കിലും, ഇന്ന് കേരളത്തില്‍, വ്യക്തിപരമായി ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് താങ്കള്‍ക്കു ആണെന്ന് ആര്‍ക്കും സംശയമില്ല. പൊതുജനം, പ്രത്യേകിച്ച് കേരളത്തിലെ പ്രബുദ്ധരായ പൊതുജനം മുതുനെല്ലിക്ക പോലെയാണ്. ആദ്യം കയ്ക്കും, പിന്നെ ഇനിക്കും.

താങ്കളുടെ ഈ സ്വീകാര്യതക്ക് കാരണം പ്രധാനമായും താങ്കളുടെ ധൈര്യവും സ്ഥൈര്യവും ആണെന്നെതില്‍ രണ്ടഭിപ്രായം ഉണ്ടാകാനിടയില്ല. ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഇല്ലാത്തതും വേണ്ടതും താങ്കളെ പോലുള്ള ധീരന്മാരെയാണ്. വ്യക്തമായ ലക്ഷ്യബോധവും അതിനായുള്ള ആത്മസമര്‍പ്പണവും കഠിനാധ്വാനവും പ്രവര്‍ത്തിയിലൂടെ അങ്ങ് കേരളത്തിന്‌ കാണിച്ചു കൊടുത്തിരിക്കുന്നു. താങ്കളുടെ ഈ കഴിവുകള്‍, ദയവു ചെയ്തു സിനിമയില്‍ മാത്രം ഒതുക്കി നിര്‍ത്തരുത് എന്നാണു എന്റെ വിനീതമായ അഭ്യര്‍ത്ഥന. താങ്കളുടെ സമയത്തിന്റെ ഒരു ചെറു ഭാഗമെന്കിലും, സാധാരണക്കാരനു വേണ്ടി താങ്കള്‍ മാറ്റിവയ്ക്കണം. ഒരു പൊതുപ്രവര്‍ത്തകന്‍ ആകണം. ജനങ്ങള്‍ക്കിടയില്‍ നിന്നും അവരില്‍ ഒരാളായ ഒരു നേതാവായി അങ്ങ് മാറണം.

വരുന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍, താങ്കള്‍ മത്സരിച്ചു വിജയിക്കണം. ജാതി-മത-വര്‍ഗ്ഗീയ-രാഷ്ട്രീയ ശക്തികള്‍ താങ്കള്‍ക്കു എതിരെ പടവാള്‍ എടുക്കുമെന്കിലും, താങ്കളുടെ സ്ഥിരോത്സാഹം, സാമാന്യ ജനത്തിനു താങ്കളില്‍ ഉള്ള വിശ്വാസവും പ്രതീക്ഷയും ഇവ മാത്രം മതി ഈ ഉപ തെരഞ്ഞെടുപ്പില്‍ താങ്കള്‍ക്കു വിജയിക്കാന്‍.

നിര്‍ഭാഗ്യവശാല്‍ ഫലം മറിച്ചാണ് എങ്കില്‍ പോലും, നമ്മുടെ ജനത്തിന് ഇപ്പോഴത്തെ രാഷ്ട്രീയ കള്ളക്കളികള്‍ വ്യക്തമായി മനസ്സിലാക്കാന്‍ താങ്കള്‍ മത്സരിക്കുന്ന പക്ഷം സാധിക്കും. അതുപോലും, ജനത്തിന് ഒരു പുതിയ ഉള്‍ക്കാഴ്ച ഉണ്ടാക്കുവാന്‍ സഹായിക്കും.

കത്ത് ചുരുക്കുന്നതിനു മുമ്പ് ഒരു കാര്യം കൂടി. ശാരീരികവും സാമ്പത്തികവുമായ ചില അസ്വസ്ഥതകള്‍ കാരണം, താങ്കളുടെ സൂപ്പര്‍ ഹിറ്റ്‌ സിനിമ ഇതുവരെ കാണുവാന്‍ സാധിച്ചിട്ടില്ല. ക്ഷമിക്കണം.

വിജയാശംസകളോടെ,

താങ്കളുടെ ധൈര്യതിലും സ്ഥൈര്യത്തിലും ബഹുമാനമുള്ള,

ഒരു സാധാരണക്കാരന്‍.

10 നവംബർ 2011

റാണിയുടെ രതിപൂരക വസ്തുക്കള്‍

യൂണിഫോം ഇടുന്ന തൊഴിലില്‍ ഡോക്ടറും അല്ലാത്തതില്‍ അധ്യാപകനും ഒഴികെ ആര് തന്നെ അടുത്തൂണ്‍ പറ്റിയാലും പിന്നെ അവന്‍ സാധാരണ മനുഷ്യനാണ്. സാദാ പോലീസുകാരനായി ജോലിക്ക് ചേര്‍ന്ന് ഡി.ജി.പി. ആയി പെന്‍ഷന്‍ ആയാലും, പെന്‍ഷന്‍ ആകുന്ന നിമിഷം മുതല്‍ ആര്‍ക്കും അയാളെ എന്തും വിളിക്കാം. വിളിക്കുകയും ചെയ്യും. അങ്ങനെ വിളിക്കാതിരിക്കുന്നവര്‍ തങ്ങളുടെ മാനത്തെ ഭയന്നായിരിക്കും അപ്പണിക്ക് പോകാത്തത്.

ഒരു കഥ പറയാം. വനം വകുപ്പില്‍ പ്രശസ്തനായ പ്രിന്‍സിപ്പല്‍ ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ (നമുക്ക് അദ്ധേഹത്തെ 'ശശി' എന്ന് വിളിക്കാം) അടുത്തൂണ്‍ പറ്റി. പ്രശസ്തനും, വകുപ്പിലെ മിക്കവര്‍ക്കും പ്രിയങ്കരനും ആയിരുന്നു ശശി. വന സംരക്ഷണത്തില്‍ അത്രയൊന്നും ശോഭിക്കാത്ത ഒരാളെ (ചന്ദ്രന്‍ എന്ന് വിളിക്കാം) അദ്ദേഹം വകുപ്പ് ആസ്ഥാനത്തെ 'എസ്റ്റേറ്റ്‌ ഓഫീസര്‍' എന്ന തസ്തികയില്‍ 'സംരക്ഷിച്ചു' പോന്നു. അടുത്തൂണ്‍ പറ്റുന്ന ദിവസം വരെ ടി എസ്റ്റേറ്റ് ഓഫീസര്‍ ശശിയുടെ വിശ്വസ്തനും വിധേയനും ആയിരുന്നു.  അടുത്തൂണ്‍ പറ്റിയതിനു അടുത്ത ദിവസം ശശി തന്റെ പഴയ ലാവണത്തില്‍ വന്നു. പുതിയ മേധാവി വിളിപ്പിച്ചിട്ടു വന്നതാണ്. പഴയ വിശ്വസ്ത വിധേയന്‍ പുതിയ മേധാവിയുടെ ആപ്പീസില്‍ വന്നപ്പോള്‍, ശശി സന്ദര്‍ശക കസേരയില്‍ ഇരിക്കുന്നു. "ശശി സാറേ, പി.സി.സി.എഫ്. മീറ്റിങ്ങില്‍ ആണ്. വരുന്നത് വരെ, സാര്‍ പുറത്ത്‌ വെയിറ്റിംഗ്  ഏരിയയില്‍ ഇരിക്കണം." ആപ്പീസിന് പുറത്തു സന്ദര്‍ശകര്‍ക്കുള്ള കാത്തിരിപ്പ്‌ മേഖലയില്‍ പെന്‍ഷന്‍ പറ്റിയ ആ മുന്‍ മേധാവി ഏറെ സമയം കാത്തിരിക്കേണ്ടി വന്നു.  അവിടം കൊണ്ടും തീര്‍ന്നില്ല മുന്‍ വിധേയന്റെ നടപടികള്‍. ശശിയെ പി.സി.സി.എഫ്.ന്റെ മുറിയില്‍ കടത്തി ഇരുത്തിയതിനു പ്യൂണിനും പി.എ.ക്കും കണക്കിന് ശകാരവും നല്‍കി. അതും ശശി കേള്‍ക്കെ തന്നെ. പിന്നീട് ഒരിക്കലും ശശി, താന്‍ തന്നെ രൂപകല്‍പന ചെയ്തു നിര്‍മ്മാണത്തിന് നേരിട്ട് നേതൃത്വം നല്‍കി പൂര്‍ത്തിയാക്കിയ 'വനലക്ഷ്മി' എന്ന കെട്ടിടത്തില്‍ കാലു കുത്തിയിട്ടില്ല എന്നാണറിവ്.

ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ഇപ്പോഴും സമൂഹം ഒരു മാന്യത കല്പിച്ചു നല്‍കിയിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, ഇവര്‍ രണ്ടുപേരും ആണ് സാധാരണ മനുഷ്യന് നേരിട്ട് അനുഭവിച്ചറിയാന്‍ പറ്റുന്ന എന്തെങ്കിലും ഉപകാരങ്ങള്‍ ചെയ്തിട്ടുള്ളത്.

അപ്പോള്‍, പറഞ്ഞു വന്നത് എന്തെന്നാല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ അഥവാ പൊതുജന സേവകര്‍ അവര്‍ ഉദ്യോഗത്തില്‍ തുടരുമ്പോള്‍ മാത്രമേ ബഹുമാന്യര്‍ ആകുന്നുള്ളൂ. അതുകഴിഞ്ഞാല്‍ പിന്നെ അവരും പൊതുജനം തന്നെ. കഴുത എന്നോ, തൃണം എന്നോ ഒക്കെ വിളിക്കാം. പരിഭവമില്ല.

ഇനിയൊരുകൂട്ടം പോതുസേവകര്‍ ഉണ്ട്. സേവകര്‍ അല്ല, അവര്‍ നേതാക്കന്മാരാണ്. തിന്നുന്നത് പൊതുജനത്തിന്റെ കാശ് ആണെങ്കിലും ഒരിക്കല്‍ നേതാവ് ആയിക്കഴിഞ്ഞാല്‍ മരണം വരെ അവര്‍ നേതാക്കള്‍ തന്നെ. അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടി പുറത്താക്കുകയും മറ്റാരും സ്വീകരിക്കാതിരിക്കുകയും വേണം. ഈ പരാഗ ജീവികള്‍ ആജീവനാന്തം ജനങ്ങളുടെ നേതാവാണ്.

ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിനിധികള്‍ ആണ് മേല്പടി നേതാക്കന്മാര്‍. ജനങ്ങളുടെ പ്രതിനിധി ആകണമെങ്കില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കണം. ഭൂരിപക്ഷം ലഭിച്ചാല്‍ പ്രതിനിധി. അല്ലെങ്കില്‍ ആവോ!  മിക്കവാറും ടി നിധികളുടെ കാലാവധി അഞ്ചു വര്‍ഷമാണ്. കാലാവധി കഴിഞ്ഞാല്‍, വീണ്ടും ജനങ്ങള്‍ തെരഞ്ഞെടുത്താല്‍ പിന്നെയും പ്രതിനിധി ആയി തുടരാം. ഇത് സാമാന്യ തത്വം.

എന്നാല്‍,നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്ത് അംഗം പോലും അല്ലാത്തവരും ജനപ്രതിനിധിയും ജന നേതാവും ഒക്കെ ആകുന്നതിലെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല.  ഒരു പ്രത്യേക വിഭാഗം മാത്രം പ്രതിനിധാനം ചെയ്യുന്ന ഏതു കച്ചടാ പാര്‍ട്ടിയുടെയും ഭാരവാഹിയും അനുഭാവിയും ഒക്കെ ജനങ്ങളുടെ നേതാവ് ആകുന്നതു എങ്ങനെ? അവര്‍ അതത് പാര്‍ട്ടിയുടെ മാത്രം നേതാവാണ്. എന്നാല്‍, ഈ നാണംകെട്ട മോന്മാര്‍ സ്വയം വിശ്വസിക്കുന്നതും പറഞ്ഞു പരത്തുന്നതും, ജനപ്രതിനിധിയും ജനനേതാവും എന്നൊക്കെയാണ്. ഇതിനെ ആരും തള്ളിപ്പറയുകയോ, എതിര്‍ക്കുകയോ ചെയ്യുന്നില്ല.

ആത്യന്തിക ഫലം, ഒന്നും അറിയാത്ത സാമാന്യ ജനത്തിന്റെ പേരില്‍, എന്ത് കോപ്രായവും കാട്ടാം എന്ന അഹങ്കാരം ഈ പരാഗ ജീവികളില്‍ വളര്‍ത്തുന്നു. പിന്നെ, വേറെ പണിയൊന്നുമില്ലാത്ത കുറെ അനുയായികളും. എറുമ്പിന്‍ കോളനികളിലെ അടിമകളാണ് ഈ അനുയായികള്‍. പച്ചക്ക് പറഞ്ഞാല്‍ നപുംസകങ്ങള്‍ - ഇണചേരാനും പ്രത്യുല്പാദനം നടത്താനും കഴിവുള്ളത് റാണിക്ക്. പുരുഷ പ്രജകള്‍ റാണിയുടെ രതിപൂരക വസ്തുക്കള്‍. ഇത് രണ്ടുമല്ലാത്തത് - നപുംസകങ്ങള്‍ - കൂട് കൂട്ടാനും തീറ്റ ശേഖരിക്കാനും മറ്റുമുള്ള അടിമകള്‍. ഇതേ നിലവാരത്തില്‍ തന്നെയുള്ളതാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളും. വിശപ്പടക്കാന്‍ വല്ലതും കഴിക്കുക, പിന്നെ മേലാളന്മാരുടെ ഉത്തരവുകള്‍ പാലിക്കുക. ചിന്തിക്കാനോ, ഉത്തരവുകളുടെ തെറ്റും ശരിയും മനസ്സിലാക്കാനോ ഒന്നും നപുംസക അടിമകള്‍ക്ക് അവകാശമോ സ്വാതന്ത്ര്യമോ അതിലുപരി താല്പര്യമോ ഇല്ല.

ഇത്തരത്തിലുള്ള റാണിയുടെ ഒരു മൂട് താങ്ങി (എറുമ്പിന്‍ കോളനിയിലെ പുരുഷ പ്രജ) യുടെ അഹങ്കാരത്തിന് കഴിഞ്ഞ ദിവസം കോടതി ശക്തമായ ഒരു താക്കീത് നല്‍കി. അര്‍ഹിക്കുന്നതു തന്നെയാണ്.  ഉത്തരവില്‍, കോടതി, മേല്പടി മൂടുതാങ്ങിയെ പുഴു എന്ന് പരാമര്‍ശിച്ചു എന്ന വാര്‍ത്ത കേട്ട. ബഹുമാനപ്പെട്ട കോടതി അത്രയ്ക്ക് ദയ കാട്ടേണ്ട കാര്യമില്ലായിരുന്നു. ഇത്തരം ആള്‍ക്കാര്‍ വെറും പുഴുവല്ല - പരാഗ ജീവിയാണ് - അല്ലെങ്കില്‍, രാഷ്ട്രീയക്കാരാകുന്ന പാക്ഷാണത്തില്‍ നുരഞ്ഞു തിമിര്‍ക്കുന്ന കൃമിയാണ് - പാക്ഷാണത്തില്‍ കൃമി.

ഇപ്പറഞ്ഞതൊക്കെ ഇടതു പക്ഷത്തിനു എതിരാണെന്ന് ആരും കരുതേണ്ട. എല്ലാ രാഷ്ട്രീയ പാക്ഷാണ പാര്‍ട്ടികള്‍ക്കും എതിരാണ്. കാരണം, യദാര്‍ത്ഥ ജനത്തിനോ അവരുടെ പ്രശ്നങ്ങള്‍ക്കോ വേണ്ടി ആത്മാര്‍ത്ഥമായി ഇവര്‍ ആരും ഒന്നും ചെയ്യുന്നില്ല. ക്ഷമിക്കണം, ഒന്നും ചെയ്യുന്നില്ല എന്ന് പറയുന്നത് പച്ചക്കള്ളമാകും - ജനത്തിന്റെ പിച്ചച്ചട്ടിയില്‍ ഇവരെല്ലാം ഒരുപോലെ കയ്യിട്ടു വാരുന്നുണ്ട്.

09 നവംബർ 2011

മല്ലന്റെ ഭാര്യ ആരെ ഇഷ്ടപ്പെടും?


ടി. എന്‍. ശേഷന്‍ എന്ന ഒരു വിപ്ലവകാരി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആകുന്നതുവരെ, അങ്ങനെ ഒരു സ്ഥാപനത്തെ കുറിച്ചോ, അതിന്റെ വലുപ്പത്തെയും വിലയേയും കുറിച്ചോ അധികം ആര്‍ക്കും അറിയാമായിരുന്നില്ല. ടി.എന്‍. ശേഷനെ കുറിച്ചും സാധാരണ ജനത്തിന് അറിയില്ലായിരുന്നു.

വിപ്ലവകാരി ശേഷന്‍, ഇലക്ഷന്‍ കമ്മീഷന് വിലയും നിലയും ഉണ്ടാക്കി കൊടുത്തു. പുതിയ നിയമങ്ങള്‍ ഒന്നും ഉണ്ടാക്കാതെ തന്നെ, ഉള്ള നിയമത്തിന്റെ കരുത്ത് കച്ചട രാക്ഷ്ട്രീയക്കാര്‍ക്ക് അദീതമായി നിര്‍വചിക്കാനും പ്രാവര്തികമാക്കുവാനും ഉള്ള ധൈര്യം അല്ലെങ്കില്‍ കരുത്ത് ആ പാലക്കാട് കാരന്‍ പ്രയോഗിച്ചു. ശേഷന് ശേഷം വന്നിട്ടുള്ളവരും ശേഷന്റെ പാത പിന്തുടരുന്നു എങ്കിലും അവര്‍ക്കൊന്നും ചെയ്യാന്‍ അധികം ഒന്നും ബാക്കി വയ്ക്കാതെയാണ് ശേഷന്‍ കമ്മിഷന്റെ പടിയിറങ്ങിയത്.

ഇലക്ഷന്‍ കമ്മീഷന്‍ എന്നപോലെ തന്നെ സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കേണ്ട അനേക സ്ഥാപനങ്ങള്‍ നമ്മുടെ ഈ മഹാരാജ്യത്തുണ്ട്. എന്നാല്‍ ശേഷന്മാരുടെ എണ്ണം വളരെ കുറവ്. അതുമാത്രമല്ല, അനേകായിരം നിയമങ്ങള്‍ ഉള്ള നമ്മുടെ മഹാ രാജ്യത്ത് ഉത്തരവാദപ്പെട്ടവരുടെ പ്രധാന താല്പര്യം ഓരോ നിയമത്തിന്റെയും പഴുതുകളും ഓട്ടകളും കണ്ടുപിടിച്ചു അവയെ വ്യാഖ്യാനിക്കുക എന്നതാണ്. നിയമത്തിന്റെ ഉദ്ദേശ ശുദ്ധിയോ, അതിന്റെ പ്രാധാന്യമോ ഒന്നും അതേ താല്‍പര്യത്തില്‍ അവര്‍ വ്യാഖ്യാനിക്കുകയില്ല. നിയമം അനുസരിക്കുന്നവരില്‍ നിന്നും ഇവര്‍ക്ക് ഒരു നേട്ടവും ഇല്ല എന്നതാണ് ഇത്തരം ഒരു നിരുത്തരവാദപരമായ പെരുമാറ്റത്തിന് കാരണം.

ഈയടുത്ത  കാലത്തായി ബഹുമാനപ്പെട്ട കോടതി ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന് ആശ്വാസം തരുന്നതും, സര്‍ക്കാര്‍ മുന്‍കയ്യെടുത്തു ചെയ്യേണ്ടിയിരുന്നതും (നട്ടെല്ല് പോയിട്ട് ഏതെന്കിലും ഒരെല്ല് ഉള്ള സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ ആരും പറയാതെ തന്നെ ഇതൊക്കെ ചെയ്യുമായിരുന്നു. നാക്കിലും ......ലും മാത്രമല്ല, ശരീരത്തില്‍ ഒരിടത്തും ഒരെല്ലുപോലും ഇല്ലാത്ത വെറും മാംസപിണ്ഡമാണല്ലോ ഇവിടുത്തെ സര്‍ക്കാരുകള്‍), കുറ്റക്കാര്‍ക്ക് അനര്‍ഹമായ ദയ നല്‍കാതെയും ചില നിരീക്ഷണങ്ങളും, നിയമ വ്യാഖ്യാനങ്ങളും, ഉത്തരവുകളും പുറപ്പെടുവിക്കുന്നു.

എല്ലാവര്ക്കും പൊതുവായി സ്വയം നിയന്ത്രണവും പെരുമാറ്റ ചട്ടവും ഉണ്ടാകണം എന്നും, അതില്ലാത്ത പക്ഷം ബോധപൂര്‍വമായും നിര്‍ബന്ധമായും അത്തരം നിയന്ത്രണങ്ങള്‍ പോതുജനത്തോടുള്ള കനിവിന്റെയും ഉത്തരവാദിത്തതിന്റെയം ബലത്തില്‍ കോടതി പോലുള്ള സ്ഥാപങ്ങള്‍ക്ക് ഏര്‍പ്പെടുത്തേണ്ടി വരും എന്ന ഓര്‍മ്മിപ്പിക്കലുകള്‍ ആണ് കോടതി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.  എല്ലില്ലാത്ത  മാംസപിണ്ഡത്തില്‍ അല്പം ചര്‍മ്മം ഉണ്ടെങ്കില്‍ (നാണിച്ചു തോലിയുരിയാന്‍ കുറഞ്ഞപക്ഷം തോലിയെന്കിലും വേണം), ആ ചര്‍മ്മത്തിന് സ്പര്‍ശന ശേഷി  ഉണ്ടെങ്കില്‍, സര്‍ക്കാര്‍ അവസരോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ പ്രവര്‍ത്തിച്ചാല്‍, കാലാന്തരത്തില്‍ ഏതാനും ചില എല്ലുകള്‍ മുളച്ചു വന്നുകൂട എന്നില്ല.

മല്ലന്റെ ഭാര്യയെ എന്ത് എങ്ങനെ ചെയ്താല്‍ സന്തോഷിപ്പിക്കാം എന്ന് മാതേവന്‍ പറഞ്ഞു മാത്രമല്ല അതൊക്കെ ചെയ്തും മല്ലനെ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുമ്പോള്‍ മല്ലന്റെ ഭാര്യ ആരെ ഇഷ്ടപ്പെടും?  കോടതിയെ ഞാന്‍ ഇഷ്ടപ്പെടുന്നു.

08 നവംബർ 2011

അമേരിക്കയില്‍ സോഷ്യലിസം വരുന്നു

ഇന്ന് വാര്‍ത്തയില്‍ ഒരു വിശേഷം കേട്ടു. അമേരിക്കന്‍ കമ്മ്യൂണിസ്റ്റുകാര്‍ അതായത്‌ മതിലകം തെരുവില്‍ സമരം ചെയ്യുന്ന പൈലുകള്‍, കൂട്ടത്തോടെ വന്‍കിട ബാങ്കുകളില്‍ നിന്നും പണം പിന്‍വലിച്ചു ചെറുകിട പ്രാദേശിക വായ്പാ സംഘങ്ങളില്‍ നിക്ഷേപിക്കുന്നു എന്ന്.  രാജ്യത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രം വരുന്ന കുത്തക മൂരാച്ചികളെ പാഠം ഒന്ന് ഒരു വിലാപം പഠിപ്പിക്കാനാണ് ഇപ്പണി എന്നാണു വാര്‍ത്ത. രണ്ടു ദിവസം ആയിരക്കണക്കിന് പൈലുകളും പെമ്പിറന്നോത്തികളും കൂടിതങ്ങളുടെ അക്കൌണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടും ഏകദേശം അഞ്ചു ലക്ഷം ഡോളര്‍ മാത്രമേ വലിഞ്ഞിട്ടുള്ളൂ. അമേരിക്കക്കാര് നമ്മളെക്കാള്‍ വലിയ എരപ്പാളികള്‍ ആണോ?

സായിപ്പന്മാര്‍ എരപ്പാളികള്‍ ആണോ എന്നതല്ല വിഷയം. ലവന്മാരുടെ പരിപാടി കൊള്ളാം എന്ന് തോന്നി. നമുക്കും ഒന്ന് പരീക്ഷിക്കാന്‍ പറ്റിയ സാധനം ആണല്ലോ. പോരെങ്കില്‍ പരിപാടിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപജ്ഞാതാവ് നമ്മുടെ മഹാത്മാ ഗാന്ധിയും. ജനങ്ങളെ ഇതൊക്കെ പറഞ്ഞു ഒന്ന് ഉദ്ധരിപ്പിക്കുവാന്‍ ഒരു ബ്ലോഗ്‌ എഴുതാം എന്നും കരുതി.

അപ്പോഴാണ്‌ ഒരു വെളിപാടുണ്ടായത്. മൂരാച്ചി അമേരിക്കക്കാരുടെ ചെറുകിട വായ്പാ സംഘങ്ങള്‍ക്ക് സമാനമായ സംഘങ്ങള്‍നമ്മുടെ സഹകരണ സംഘങ്ങള്‍ ആണ്. അതാണെങ്കില്‍ ആത്യന്തികമായി കുത്തക മൂരാച്ചികളെക്കാളും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലും. പിന്നീടുള്ളത് സര്‍വ്വശ്രീ നടേശ പ്രഭൃതികള്‍ പോലുള്ളവരുടെ നിയന്ത്രണത്തിലുള്ള തന്മാത്രാ വായ്പാ സംഘങ്ങളും. (പ്രസ്ഥാനങ്ങളെ അഭി സംബോധന ചെയ്യുമ്പോള്‍ 'സര്‍വ്വശ്രീ' എന്ന് ഉപയോഗിക്കണം - പഴയ മലയാളം സാര്‍ പഠിപ്പിച്ചതാണ്. നടേശ പ്രഭൃതികള്‍ സ്വയം ഒരു പ്രസ്ഥാനമാനല്ലോ!) നമ്മുടെ ബാങ്കുകളില്‍ നിന്നും പണം പിന്‍വലിച്ചു ഇക്കാരണഭൂതന്മാരെ ഏല്പിച്ചാല്‍ പിന്നെ സ്വാഹ!

മറ്റൊരു കാര്യം, നമ്മള്‍ എത്രയൊക്കെ പിന്‍വലിച്ചാലും, പിന്‍ മാത്രേകാണൂ. വലിച്ചാല്‍ പണം വരുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എലിയും പാമ്പും കൂടും കുടുംബവുമായി കഴിയുന്ന നമ്മുടെ ബാങ്കുകളില്‍ ആരെങ്കിലും നിക്ഷേപിക്കുമോ? അവര്‍ വല്ല സ്വിസ്സ് ബാങ്കിലും കൊണ്ടുപോയോ പോകാതെയോ ഇടും.  സാധാരണക്കാരുടെ നിക്ഷേപം, അഴിമതിയിലും, പെണ്ണിലും, മണ്ണിലും, മരുന്നിലും, മഞ്ഞലോഹത്ത്തിലും അതുവഴി മുത്തൂറ്റ്, മണപ്പുറം, കിംസ് മുതല്പ്പേരിലും ഒക്കെയല്ലേ? ഇനി അഥവാ ഈ രണ്ടു കൂട്ടത്തിലും ഇല്ലെങ്കില്‍ പിന്നെ നമ്മുടെ പാവം പയ്യന്‍സ് ശബരീനാഥിനെ പോലുള്ളവര്‍ ശ്രമിക്കണം കയ്യിലെ കായി അനങ്ങുവാന്‍.

അതുകൊണ്ട് നമ്മുടെ പാവം ഗാന്ധിജി (ഒറിജിനല്‍) രൂപപ്പെടുത്തിയതും ഇപ്പോള്‍ അമേരിക്കന്‍ പൈലുകള്‍ അനുവര്‍ത്തിച്ചു വരുന്നതുമായ പരിപാടികളോ, അല്ലെങ്കില്‍ അതുപോലെ നൂതനമായ മറ്റു പരിപാടികളോ നിര്‍ദ്ദേശിക്കുവാന്‍ എനിക്ക് ധൈര്യം വരുന്നില്ല.

അമേരിക്കന്‍ പൈലുകളെ കുറിച്ച്തുടങ്ങിയത് കൊണ്ട് നിര്‍ത്തുന്നതും അമേരിക്കക്കാരുടെ കാര്യം പറഞ്ഞുകൊണ്ട് തന്നെയാകാം. പടിഞ്ഞാറ് നിന്നും കിഴക്കോട്ടും പിന്നെയും പടിഞ്ഞാരുമായിട്ടുള്ള ജീവിതത്തിനു ഇടയില്‍ എപ്പോഴോ ബരാക്ക് ഒബാമക്ക് ഇന്ത്യയുടെ കാറ്റ് അടിച്ചിട്ടുണ്ടാകും.  അതാണ്‌ ആദ്ദേഹം ഇപ്പോള്‍ അനങ്ങാപ്പാറ നയം പിന്തുടരുന്നത്. മറ്റൊരു കാര്യം ഒരു അമേരിക്കകാരനെ അമേരിക്കക്കാരന്റെ മനസ്സ് അറിയാന്‍ പറ്റൂ. ഇപ്പോള്‍ അവിടെ നടന്നു വരുന്ന സമരത്തിന്‌ എടുത്തു കാണിക്കാന്‍ ഒരു നേതാവില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍, ഇതിനകം അമേരിക്ക അയാളെ കശാപ്പ് ചെയ്തേനെ.  എന്നാല്‍ നാഥനില്ലാതെ ഇതുപോലെ ഒരു ഇന്ത്യന്‍ (ഒറിജിനല്‍) ശൈലി പ്രതിഷേധം അമേരിക്കയില്‍ നടക്കുമെന്ന് ധരിക്കരുത്. ഇതിനെല്ലാം പിന്നില്‍, നമ്മുടെ സ്വന്തം കേരളത്തില്‍ നിന്നും അവിടെ കുടിയേറി, അവിടുത്തെ പൌരത്വം ലഭിച്ചിട്ടുള്ള ഏതോ ഭീകര കമ്മ്യൂണിസ്റ്റുകാരന്‍ തന്നെയായിരിക്കും. പണ്ട് മുതലേ അവര്‍ക്ക് ഒളിവിലെ ഓര്‍മ്മകളില്‍ ആണ് താല്പര്യം. 

ഇങ്ങനെ സംശയിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. നമ്മുടെ ഒരു സഖാവും അമേരിക്കയില്‍ സോഷ്യലിസം വരാന്‍ പോകുന്നു എന്ന് ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല. അമേരിക്കയിലെ ഇപ്പോഴത്തെ പ്രതിക്ഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സഖാവിന് ദോഷം വരാതിരിക്കാന്‍ ആയിരിക്കും ഇവിടുത്തെ സഖാക്കള്‍ പിള്ളമാരുടെയും കുട്ടിമാരുടെയും ഒക്കെ ബാല ചാപല്യങ്ങള്‍ക്ക് വിവാദ പരിവേഷങ്ങള്‍ നല്‍കി പുകമറ സൃഷ്ടിക്കുന്നതും, പെട്രോള്‍ വില വര്‍ധന ഉള്‍പ്പെടയുള്ള പൊള്ളുന്ന പ്രശ്നങ്ങളില്‍ പഴയ പോരാട്ട വീര്യം പുറത്തെടുക്കാത്തതും. വിലവര്ധനവിനെ കുറിച്ച് പറഞ്ഞാല്‍, സാമ്പത്തിക മാന്ദ്യം പറയേണ്ടി വരും, അപ്പോള്‍ പിന്നെ അമേരിക്കയെ കുറിച്ച് പറയേണ്ടി വരും. അമേരിക്കയില്‍ സോഷ്യലിസം പൂത്തുലയാന്‍ (പ്ഫൂ തുലയാന്‍)  അധികം താമസമില്ല എന്നും, തങ്ങളുടെ സഖാക്കള്‍ അതിനായി അവിടെ പരിശ്രമിക്കുന്നുണ്ട് എന്നും ആവേശ തള്ളിച്ചയില്‍ പറഞ്ഞുപോയാല്‍ തീര്‍ന്നില്ലേ പണി. പണ്ടത്തെ പോലെയല്ല, ചാനല്‍ കണ്ണുകള്‍ തുറന്ന കാതുകളോടെ എവിടെയും ഒളിഞ്ഞിരിക്കുന്നു.

ശുംഭ ശുഭം

06 നവംബർ 2011

ദേശീയ വാര്‍ഷിക തലയോഹരി വരുമാനം എങ്ങനെ വര്‍ദ്ധിപ്പിക്കണം - ഒരു എളുപ്പ വഴി.

ഇന്നലെ ഒരു വാര്‍ത്താ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ ഏതോ ഒരു രാഷ്ട്രീയക്കാരന്‍, പെട്രോള്‍ വിലവര്‍ദ്ധനവിനെ പ്രധാന മന്ത്രി മുതല്‍പേര്‍ ന്യായീകരിക്കുന്നു എന്നതിന് പറഞ്ഞ ന്യായം വളരെ ന്യായമായി തന്നെ എനിക്ക് തോന്നി. ടി രാഷ്ട്രീയക്കാരന്‍ പറഞ്ഞത് ഏതാണ്ട് ഇങ്ങനെയാണ് - "ഒരു സര്‍ക്കാരിന് നിലനില്‍ക്കുവാനായി ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ചിലപ്പോള്‍ പൊതുജനത്തിന് ചില്ലറ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്". അപ്പോള്‍, അതാണ്‌ കാര്യം. പൊതുജന കഴുതകള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിന്, അതിനെ തെരഞ്ഞെടുത്ത കഴുതകളോ, അവരുടെ ക്ഷേമമോ അല്ല വലുത്. മറിച്ചു അതിന്റെ തന്നെ നിലനില്പാണ്.

ഇങ്ങനെ എന്തുമാത്രം കഷ്ടപ്പെട്ടാണ് ഒരു സര്‍ക്കാര്‍ രാജ്യത്തെ സമ്പന്നമാക്കുന്നത് എന്ന് ആലോചിച്ചു ഞാന്‍ അവശനായി.

നൂറുപേരുടെ ആകെ വരുമാനം ആയിരം രൂപയാണെങ്കില്‍ ഒരാളുടെ ശരാശരി വരുമാനം പത്തുരൂപ. നൂറു പേരില്‍ തൊണ്ണൂറ്റി ഒന്‍പതു പേരുടെ ശരിക്കുള്ള വരുമാനം ഒരു രൂപ മാത്രമാണെങ്കിലും ശരാശരി പത്തു രൂപ തന്നെ. ബുദ്ധിയുള്ള ആരെങ്കിലും തൊണ്ണൂറ്റി ഒന്‍പതു പേര്‍ക്ക് ഒരു രൂപയെ പത്തു രൂപ ആക്കാനുള്ള മാര്‍ഗ്ഗം പറഞ്ഞു കൊടുക്കുകയും, സഹായം ചെയ്യുകയും ചെയ്യുമോ അതോ തൊള്ളായിരം രൂപയുള്ള ഒരാള്‍ക്ക്‌ അതിനെ ആയിരമാക്കാനുള്ള വഴി തുറന്നു കൊടുക്കുമോ? എളുപ്പം രണ്ടാമത്തെ മാര്‍ഗ്ഗമാണ്, ലാഭവും. ബുദ്ധിയുള്ള രാഷ്ട്രീയക്കാരന്‍ ചെയ്യുന്നത് തൊണ്ണൂറ്റി ഒന്‍പതു പേരോടും, അവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും പ്രവര്‍ത്തിക്കും എന്ന് പറയുകയും (പറഞ്ഞാല്‍ മാത്രം മതി, അവര്‍ക്ക് എല്ലാം തികയാന്‍) ബാക്കിയുള്ള ഒരാള്‍ക്ക്‌ മറ്റാരും അറിയാതെ എല്ലാം നല്‍കുകയും എന്നതാണ്. ജനത്തിന്റെ ശരാശരി വരുമാനം ഉയര്‍ത്തുകയും, മൊത്ത വരുമാനത്തിന്റെ നല്ലൊരു ശതമാനം തന്റെ പോക്കറ്റില്‍ ആക്കുകയും, ജനത്തിന്റെ മനസ്സില്‍ എപ്പോഴും തങ്ങള്‍ മാത്രമാണ് അവരുടെ ഏക രക്ഷ എന്നാ പ്രതീതി ഉണ്ടാക്കുകയും കഴിയുവാന്‍ ആര്‍ക്കു കഴിയുമോ, അയാളാണ് യദാര്‍ത്ഥ രാഷ്ട്രീയക്കാരന്‍.

ഒരു ഉദാഹരണം: ഇന്ത്യയുടെ പ്രതിവര്‍ഷ ആളോഹരി വരുമാനം ഏതാണ്ട് രൂ 50,000/- ആണെന്ന് കണക്കാക്കിയിരിക്കുന്നു.  മുകേഷിന്റെ പ്രതിമാസ വരുമാനം (ശമ്പളം എന്ന് തന്നെ പറയാം) ഏതാണ്ട് ഒന്നര കോടി രൂപയും. അതായത് ശരാശരി മുന്നൂറു പേരുടെ ഒരു വര്‍ഷത്തെ വരുമാനം, അഥവാ മൂവായിരത്തി അറുന്നൂറു പേരുടെ ഒരു മാസത്തെ വരുമാനം. സര്‍ക്കാരിനു ലാഭം മുകേഷിനെ സഹായിക്കുകയാണ്. മുകേഷിനു വേണ്ടി സര്‍ക്കാര്‍ പുതുതായി ഒരു സംസ്ഥാനം രൂപീകരിച്ചാല്‍, അല്ലെങ്കില്‍ ഏതെന്കിലും ഒരു സംസ്ഥാനം തീറെഴുതി കൊടുത്താല്‍ പോലും സര്‍ക്കാരിനു ലാഭമായിരിക്കും.

കുറിപ്പ്: മുകേഷ്‌ ഒരു സാങ്കല്പിക നാമമാണ്. കണക്കുകളും ഉദ്ധരണികളും യഥാതദമല്ല.

05 നവംബർ 2011

ആ സുദിനത്തിനായി...

ഇന്ത്യയില്‍ മാത്രം വര്‍ദ്ധിക്കുന്ന പെട്രോള്‍ വിലക്ക് പിന്നില്‍ വിദേശ ശക്തികള്‍ ആയിരിക്കാമെന്ന് സംശയിക്കാം.  സാമ്പത്തിക മാന്ദ്യം ലോകത്തെ മുഴുവന്‍ ഗ്രസിച്ചിട്ടും ഇന്ത്യക്ക് കുലുക്കമൊന്നും ഇല്ലാത്തതില്‍ ആശങ്കപൂണ്ടാണ് ഇത്തരം ഒരു നടപടി എന്ന് സംശയത്തെ ന്യായീകരിക്കാം. സാക്ഷാല്‍ ബില്‍ ഗേറ്റ്സിനെക്കാള്‍ സമ്പന്നര്‍ ഇന്ത്യാ രാജ്യത്ത് ഉണ്ടെന്നതും വിദേശ കരങ്ങളെ വിറളി പിടിപ്പിക്കുന്നുണ്ടാകും.  ഇന്ത്യന്‍ ഭരണ സംവിധാനം ഒരു വിദേശിയുടെ ചട്ടുകമാകുമ്പോള്‍, ആ ചട്ടുകം പിടിക്കുന്ന കരങ്ങളെ മാത്രം കൈകാര്യം ചെയ്താല്‍ മതിയാകും എന്നതാണ് വിദേശ ശക്തികള്‍ക്ക് ഏറ്റവും സൌകര്യപ്രദമാകുന്നത്.

പ്രധാന മന്ത്രി (പ്ര.മ.), ആഭ്യന്തര മന്ത്രി (ആ.മ.), ധന മന്ത്രി (ധ.മ.) തുടങ്ങിയവര്‍ വിലക്കയറ്റത്തെ എതിര്‍ത്തില്ല എന്നതിന് പുറമേ, കഴുതകള്‍ക്ക് (പൊ.ജ. അഥവാ പൊതുജനം) ആശ്വാസം പകരുന്ന ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. പകരം എണ്ണ കുത്തകകള്‍ക്ക് (no Spoonerism) സന്തോഷിക്കാവുന്ന സൂചനകള്‍ നല്‍കിയിട്ടുമുണ്ട്. പെട്രോളിയം മന്ത്രി (പെ.മ.) പറയുന്നത്, അദ്ധേഹത്തിനു എണ്ണ കുത്തകകളെ (definitely no Spoonerism) നിയന്ത്രിക്കാനാകില്ല എന്നാണു. അങ്ങനെ പറയുവാന്‍, അദ്ധേഹത്തിനു സങ്കോചവും സങ്കടവും ഉണ്ടാകില്ല, മറിച്ചു പണ്ട് നമ്മള്‍ സ്കൂള്‍ അസംബ്ലിയില്‍ പറയുന്ന പ്രതിജ്ഞ എന്നപോലെ അഭിമാനം കൊള്ളുന്നുണ്ടാകും.

കേരളത്തില്‍ നിന്നും പണ്ടില്ലാത്ത വിധം കേന്ദ്ര മന്ത്രിമാര്‍ ഇപ്പോള്‍ ഉണ്ടെങ്കിലും, നാട്ടുകാര്‍ക്ക് എന്തെങ്കിലും പ്രതീക്ഷയുള്ളതും, അടുത്ത പ്രധാന മന്ത്രിയാകാന്‍ സാധ്യതയുള്ളതും, നിഷ്കളങ്കനും ആയ നമ്മുടെ പ്രതിരോധ മന്ത്രി (പ്രതി.മ. - 'പ്ര.മ.' എന്ന ചുരുക്കെഴുത്ത് പ്രധാന മന്ത്രിക്കു നല്‍കിയത് കൊണ്ടാണ് 'പ്രതി.മ.' എന്ന ചുരുക്കെഴുത്ത്, അല്ലാതെ, ഈ ചുരുക്കെഴുത്തിനു അദ്ധേഹത്തിന്റെ സ്വഭാവവുമായി ആരും ബന്ധം കല്പിക്കരുത്) പതിവുപോലെ മൌന വൃതത്തിലാണ്. ചട്ടുകത്തിനു ചൂട് കൂടുതലായതിനാല്‍ മൂട് പൊള്ളും എന്നതു കൊണ്ടോ അതല്ല ഈ വില വര്‍ദ്ധനവ്‌ കമ്മ്യൂണിസ്റ്റുകാരുടെ ക്രൂരവും പൈശാചികവുമായ പ്രവര്‍ത്തി അല്ലാത്തത് കൊണ്ടോ ആണ് അദ്ദേഹം പ്രതികരിക്കാത്തത് എന്നറിയില്ല. എന്തെങ്കിലും പ്രതികരിച്ചു ചട്ടുകത്തിനെ പ്രതിരോധത്തില്‍ ആക്കേണ്ട എന്ന് കരുതുന്നതിലും തെറ്റില്ല.

ഒരു ഭക്ഷ്യ വകുപ്പ് സഹ മന്ത്രിയുണ്ട്. നമ്മള്‍ അരിയാഹാരം ഉപേക്ഷിച്ചു കൊഞ്ച്, ചിരുത, കരിമീന്‍, കോഴി, ആട്, കാള, പന്നി, പാല്, മുട്ട തുടങ്ങിയവയുടെ ഉപഭോഗം കൂട്ടിയത് കൊണ്ടാണ് ഇന്ത്യയില്‍ ആഹാരസാധങ്ങള്‍ക്ക് വില വര്‍ധിക്കുന്നതും തന്മൂലം രൂപയുടെ മൂല്യം ഇടിയുന്നതും എന്നും അദ്ദേഹം കണ്ടെത്തിക്കളഞ്ഞു.  ചാരായത്തിന് പകരം കേരളീയര്‍ രഹസ്യമായി പെട്രോള്‍ കുടിക്കുന്നത് കൊണ്ടാണ് പെട്രോളിയം ഉല്പന്നങ്ങളുടെ ഉപഭോഗം കൂടുന്നത് എന്ന മറ്റൊരു കണ്ടെത്തല്‍, ഒരുപക്ഷെ ഇപ്പോഴത്തെ വിലവര്‍ദ്ധനവിന് അദ്ദേഹം കണ്ടെത്തിക്കളയും എന്നതിനാല്‍ അദ്ധേഹത്തിന്റെ അഭിപ്രായം അന്വേഷിക്കേണ്ടതില്ല.

പൊതുമുതല്‍  നശിപ്പിച്ചാല്‍ നഷ്ടപരിഹാരം നശിപ്പിക്കുന്നവര്‍ നല്‍കണം എന്ന് ബഹു. കോടതി നിര്ധേശിച്ചതിനാല്‍ വിപ്ലവ പാര്‍ട്ടികളുടെ പോരാട്ട വീര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.

മേല്പറഞ്ഞവ വികാര വിക്ഷോഭത്തിന്റെ ബഹിര്‍സ്ഫുരണം എന്ന് കണക്കാക്കിയാല്‍ മതി. ഇനി എന്റെ സംശയത്തിനു പ്രേരകമാകുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്നു വിശദീകരിക്കാം.

പെട്രോളിയം  ഉല്പന്നങ്ങളുടെ വില വര്‍ധന അടിസ്ഥാന പരമായി എല്ലാ മേഘലയെയും ബാധിക്കുന്ന ഒന്നാണ്. അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഉപഭോക്താക്കളെയും തദ്വാര കേരളത്തെയും. (ലോകത്തിലെ ഏതു ഉല്‍പ്പന്നവും വിറ്റഴിക്കുവാന്‍ പറ്റുന്ന സ്ഥലമാണ് കേരളം, മൊട്ടു പിന്നു മുതല്‍ മട്ടുപ്പാവ് വരെയും, അരി മുതല്‍ അഴിമതി വരെയും, വിവാഹം മുതല്‍ വിവാദം വരെയും, മരുന്ന് മുതല്‍ മാറാവ്യാധി വരെയും ഇവിടെ സുലഭമായും ആദായകരമായും വിറ്റഴിക്കാം. ഇവിടെ സാധ്യതയില്ലാത്തതു വ്യവസായം മുതല്‍ വികസനം വരെയുള്ളത് മാത്രമാണ്.) അങ്ങനെ എല്ലാ മേഘലയിലും വിലക്കയറ്റം ഉണ്ടാകും. വിലക്കയറ്റം, നിത്യ വില സൂചിക ഉയര്‍ത്തും. ടി സൂചി രൂപയുടെ മൂല്യത്തിന്റെ മുനയൊടിക്കും. വീണ്ടും പെട്രോള്‍ കമ്പനികള്‍ നഷ്ടത്തിലാകും, അവരും വില കൂട്ടും. ഇതൊരു അനന്ത ശൃംഗലാ പ്രതിപ്രവര്‍ത്തനം (endless chain reaction - എന്റെ ഭാക്ഷാന്തരീകരണം) ആകും. അങ്ങനെ, ഇന്ത്യയുടെ സാമ്പത്തിക മേഖല തകര്‍ന്നു തരിപ്പണമാകും. അത് ആഭ്യന്തര കലഹത്തിനും, തന്മൂലം വിദേശ ശക്തികള്‍ക്ക് ഇവിടെ നേരിട്ടുള്ള ആധിപത്യത്തിനും, അതുവഴി നമ്മുടെ അനന്തവും അജ്ഞാതവുമായ സമ്പത്ത് (പപ്പനാവന്റെ നിധി ഉള്‍പ്പെടെ) അവരുടെ കൈ-കാലുകള്‍ക്കിടയില്‍ ഭദ്രമാകുകയും ചെയ്യും.

പല സഹസ്രാബ്ദങ്ങള്‍ അടിയാന്മാരായിരുന്ന നമുക്ക് എന്നും അടിമകളായി മാത്രമേ കഴിയാനാകൂ. അത് നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് പോയി, മാറ്റാനാകാതെ. അങ്ങനെ, വീണ്ടും, അക്ഷരാര്‍ത്ഥത്തില്‍ നമ്മള്‍ അടിമകളായി തീരുന്ന ആ സുദിനത്തിനായി ആകാംക്ഷാ നിര്ഭരരായി നമുക്ക് കാത്തിരിക്കാം.

ബഹുമാനപ്പെട്ട കോടതിപോലും  പ്രതികരിക്കണം എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ ഇത്ര എങ്കിലും പ്രതികരിച്ചില്ലാ എങ്കില്‍, ഞാന്‍ തീരെ അനുസരണ ഇല്ലാത്ത ഒരു അടിമയായി അധപതിച്ചു പോകും എന്നതിനാല്‍ ഇത്രയും പ്രതികരിക്കുന്നു.


04 നവംബർ 2011

വാറ്റുസ്വാതന്ത്ര്യം നല്‍കുക

ചാരായം വാറ്റുവാനുള്ള സ്വാതന്ത്ര്യം പഴയ വാറ്റുകാര്‍ക്ക് നല്‍കണം. അവര്‍ വാറ്റുന്ന ചാരായം, കുടിക്കാന്‍ നല്ലതാകില്ല എങ്കിലും, പെട്രോളിന് നല്ല പകരക്കാരനാകും. കൂടുതല്‍ പേര്‍ ഇതിലേക്ക് വരുമ്പോള്‍, നമ്മുടെ ശാസ്ത്രഞ്ജന്മാര്‍ പരാജയപ്പെടുന്ന പുതിയതും, ചെലവും കുറഞ്ഞതും, കൂടുതല്‍ ഉല്പാദന ക്ഷമതയുള്ളതുമായ പുതിയ സാങ്കേതിക വിദ്യ നാട്ടിന്‍പുറങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവരും. ചാരായം വാറ്റ് കുടില്‍ വ്യവസായമായി പ്രഖ്യാപിക്കുകയും, വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും ആദ്യമേ നിയന്ത്രിക്കേണ്ടതുമാണ്. അല്ലെങ്കില്‍ ഇവിടെ രാഷ്ട്രീയക്കാരും, വക്കീലന്മാരും ഉള്ളിടത്തോളം, ഇതും കുത്തക മൂരാച്ചികള്‍ അടിച്ചു മാറ്റി ജനത്തെ കൊല്ലുവാന്‍ ഉപയോഗിക്കും.

ഇതൊക്കെ ഇങ്ങനെ പറയാനേ പറ്റൂ. ആഹാരത്തിനും വസ്ത്രത്തിനും പാര്‍പ്പിടത്തിനും മൊത്തമായി ചെലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ചാരായത്തിനും, ചികിത്സക്കും, സൌന്ദ്യര്യ സംരക്ഷണത്തിനും ചെലവാക്കുന്ന മലയാളിക്ക് വേറെ എന്ത് ചെയ്യാന്‍ പറ്റും?

പച്ചതെറി

കേരളത്തിലെ സകലമാന രാഷ്ട്രീയക്കാരെയും, ജാതി-മത-കക്ഷി-ലിംഗ-പ്രായ ഭേദമന്യേ, പണ്ട് നിലവില്‍ ഇരുന്നതും, ഇപ്പോള്‍ ഇരിക്കുന്നതും, ഇനി ഉണ്ടാകാന്‍ പോകുന്നതുമായ സകല തെറിയും ഞാന്‍ വിളിക്കുന്നു.

മേല്പ്പടി തെറികള്‍ എല്ലാം തന്നെ, ഇന്ത്യയിലെ സകലമാന രാഷ്ട്രീയക്കാരെയും, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരെയും, സകല ......... ........ മക്കളെയും വിളിച്ചു കൊള്ളുന്നു. ഇവരെല്ലാം കൂടി താങ്ങി നിര്‍ത്തുന്ന കുത്തക ബൂര്‍ഷ്വാസി മൂരാച്ചികളെയും ടി തെറികള്‍ വിളിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍, മനുഷ്യ ജന്മത്തെ മുഴുവന്‍, മനുഷ്യന് നിരക്കാത്തതായ എല്ലാ തെറിയും പച്ചക്കും പഴുപ്പിച്ചും വിളിച്ചിരിക്കുന്നു.

പൊതുജന കഴുതകള്‍ തെരഞ്ഞെടുത്ത ഈ ......... ......... ......... ........ എല്ലാരുടെയും തലയില്‍ ഒരായിരം ഇടിത്തീ ഒരുമിച്ചു വീഴട്ടെ.

മേല്പടി തെറിവിളികള്‍ ആരെയെങ്കിലും വിഷമിപ്പിച്ചു എങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
ഖേദപ്രകടനം രണ്ടു ദിവസം കഴിഞ്ഞിട്ടുള്ള തീയതിയില്‍ മാത്രം വരവ് വയ്ക്കുക. അതാണ്‌ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്.

02 നവംബർ 2011

വെറും ഒരു ഭ്രാന്തന്‍

അപ്പുക്കുട്ടന്‍ ഞങ്ങളുടെ നാട്ടിലെ ഭ്രാന്തനാണ്. ഭ്രാന്തന്‍ എന്ന് പറഞ്ഞാല്‍, ശരിക്കും ഭ്രാന്തന്‍ തന്നെ. ഞരമ്പ്‌ രോഗിയോ, കാമ ഭ്രാന്തനോ ഒന്നുമല്ലാത്ത, വെറും ഒരു ഭ്രാന്തന്‍.

എന്റെ കുട്ടിക്കാലം മുതലേ, അപ്പുക്കുട്ടനെ എനിക്കറിയാം. എനിക്കറിയാം എന്നുവച്ചാല്‍, ഭ്രാന്തന്‍ അപ്പുക്കുട്ടനെ അറിയാത്തവര്‍ നാട്ടിലാരും തന്നെയില്ല.

ഗുണ്ടുകാട് പുരാണത്തില്‍ അപ്പുക്കുട്ടനെ പരാമര്‍ശിച്ചിരിക്കുന്നത് കോളേജു വിദ്യാഭ്യാസം ലഭിച്ച ഒരു ഭ്രാന്തന്‍ എന്നാണ്.അപ്പുക്കുട്ടന്റെ സഹപാഠികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയും, മുനിസിഫ് ആയും, ജഡ്ജ് ആയും ഒക്കെ അടുത്തൂണ്‍ പറ്റി (അ)സ്വസ്ത ജീവിതം നയിച്ചു വരികയോ അല്ലെങ്കില്‍ കാലപുരി പൂകുകയോ ചെയ്തിരിക്കുന്നു. എന്റെ മാഞ്ഞു പോകാത്ത ഓര്‍മ്മയില്‍ തെളിഞ്ഞിരിക്കുന്ന അപ്പുക്കുട്ടന്റെ ആദ്യ രൂപം, ഇന്നും ഏറെക്കുറെ അപ്പുക്കുട്ടന്‍ നിലനിര്‍ത്തിയിരിക്കുന്നു. വായിലെ പല്ലുകള്‍ കൊഴിഞ്ഞു കവിളുകള്‍ ഒട്ടിയതും, നരച്ച രോമങ്ങള്‍ പ്രത്യക്ഷപ്പെട്ടതുമാണ് എടുത്തുപറയാന്‍ പറ്റുന്ന മാറ്റം.

വക്കീലന്മാരുടെ കയ്യിലെ കേസുകെട്ടുകള്‍ പോലെ വൃത്തിയില്ലാത്തതു എങ്കിലും ഭംഗിയായി മടക്കി അടുക്കി വച്ചിട്ടുള്ള ഒരു പിടി കടലാസുകള്‍ അപ്പുക്കുട്ടന്റെ കയ്യില്‍ എപ്പോഴും ഉണ്ടാകും. അവയില്‍ ഏറെയും ഇംഗ്ലീഷ് ദിനപത്രങ്ങളുടെ കീറക്കടലാസുകളും. ചില പ്രഭാതങ്ങളില്‍ അപ്പുക്കുട്ടന്‍ ഈ കടലാസുകളിലെ വാര്‍ത്തകള്‍ ഉറക്കെ വായിക്കും. സ്ഥല നാമങ്ങള്‍, പഴയ വ്യക്തികള്‍ തുടങ്ങിയവയെ പരാമര്‍ശിക്കുമ്പോള്‍ അവയുടെ ചരിത്രവും ഭൂമിശാസ്ത്രവും അദ്ധ്യാപകന്‍ ക്ലാസ്സില്‍ വായിക്കുന്നത് പോലെ അപ്പുക്കുട്ടന്‍ വിവരിക്കാറുണ്ട്. തൊള്ളായിരത്തി അറുപതുകളിലെ പാകിസ്ഥാനെ കുറിച്ച് വിപുലവും വിശാലവുമായ അപഗ്രഥനങ്ങള്‍ കൌതുക വാര്‍ത്തകള്‍ രാമചന്ദ്രന്റെ ശൈലിയില്‍ അപ്പുക്കുട്ടന്‍ നല്‍കാറുണ്ടായിരുന്നു.

പച്ചവെള്ളം പോലെ ഇംഗ്ലീഷ് വായിക്കുകയും സംസാരിക്കുകയും ചെയ്യുന്ന അപ്പുക്കുട്ടന്‍ എങ്ങനെ ഭ്രാന്തനായി എന്ന് അജ്ഞാതമാണ്. എന്റെ കുട്ടിക്കാലത്ത്  കേട്ടിട്ടുള്ള കഥകള്‍ പ്രകാരം, കേരള സര്‍വകലാശാലയില്‍ നിന്നും എം.എ. ജയിച്ച അപ്പുക്കുട്ടനെ, കോളേജിലെ പ്രണയിനി തള്ളിപ്പറയുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു എന്ന സ്ഥിരം ഫോര്‍മുല തന്നെയാണ് ഭ്രാന്തിന്റെ അടിസ്ഥാനം.

സാധാരണ ഗതിയില്‍ സമൂഹം ഭ്രാന്തന്മാരെ ഒറ്റപ്പെടുത്തുമ്പോള്‍, ഭ്രാന്തന്‍ അപ്പുക്കുട്ടന്‍ ഒറ്റയ്ക്ക് സമൂഹത്തെ ആകെ ഒറ്റപ്പെടുത്തി എന്നതാണ് എന്റെ നാട്ടിലെ മറ്റു ഭ്രാന്തരില്‍ നിന്നും അപ്പുക്കുട്ടനെ വ്യത്യസ്തനാക്കുന്നത്. 'വട്ടുവിലാസം' എന്നറിയപ്പെട്ടിരുന്ന തങ്കമ്മ എന്ന ഒരു ഭ്രാന്തിയും, വട്ടു മറിയം എന്ന മറ്റൊരു ഭ്രാന്തിയും എന്റെ നാട്ടില്‍ ഉണ്ടായിരുന്നു. സ്വന്തം ഭാര്യയോടുള്ള സ്നേഹാധിക്യം കാരണം ഭ്രാന്തനായ 'കൊമ്പ് മണി' എന്ന ഒരു ഭ്രാന്തനും ഉണ്ടായിരുന്നു. ഇവരെല്ലാം, അല്ലറ ചില്ലറ ബുദ്ധിമുട്ടുകള്‍ നാട്ടുകാര്‍ക്ക് ഉണ്ടാക്കിയിരുന്നതിനാല്‍ ഇവരെ സമൂഹമാണ് ഒറ്റപ്പെടുത്തിയിരുന്നത്.

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയപ്പോള്‍, വിത്തുകാളകളുടെ ശാരീരിക പീഡനത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ആയിരുന്നു 'വട്ടുവിലാസം' തങ്കമ്മ, ഭ്രാന്തിയായത്. സ്ത്രീ-പുരുഷ അനാട്ടമിയിലെ പല അവയവങ്ങളുടെയും പച്ച മലയാള പദം ആദ്യമായി കേട്ടത് വട്ടുവിലാസത്തിന്റെ വായില്‍ നിന്നും അവ പൊഴിഞ്ഞു വീണപ്പോള്‍ ആയിരുന്നു. അഗമ്യഗമനത്തിലെ പദസഞ്ചയങ്ങള്‍ കേള്‍ക്കുന്നതും അങ്ങനെ തന്നെ.  ചാനല്‍  പ്രളയവും ഗണേശകുമാര-പിസി ജോര്‍ജ് മുതലായവരുടെ വാഗ്ദോരണികളും അന്യമായിരുന്ന അക്കാലത്ത്, അശ്ലീല പദപ്രയോഗങ്ങള്‍ കേട്ട് രോമാഞ്ചവും ലൈംഗിക നിര്‍വൃതിയും ഉണ്ടാകുവാന്‍ പ്രായഭേദമന്യേ പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷന്മാര്‍ക്ക് അന്നാട്ടിലെ  ഒരേയൊരു വിനോദോപാധി ആയിരുന്നു 'വട്ടുവിലാസം'. ആരെങ്കിലും അവര്‍ കേള്‍ക്കെ 'വട്ടുവിലാസം' എന്ന് പറഞ്ഞാല്‍ മതി, ആംഗ്യ വിക്ഷേപങ്ങളോട് കൂടി പച്ച മലയാളത്തില്‍ തെറി ഭാക്ഷണത്തിന്റെ അനര്‍ഗള നിര്‍ഗള പ്രവാഹമായിരിക്കും പിന്നെയുള്ള അര നാഴിക നേരം. അതും, അന്നാട് മുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തില്‍. ഇടമുറിയാതെയുള്ള പദപ്രയോഗത്തില്‍ സാക്ഷാല്‍ സുകുമാര്‍ അഴിക്കോട് പോലും വട്ടുവിലാസം തങ്കമ്മ എന്ന നിരക്ഷര ഭ്രാന്തിയുടെ ഒപ്പമെത്തില്ല.

പാക്കനാരെ പോലെ, അന്നന്നത്തെ ആഹാരത്തിന് മാത്രമുള്ള ഈറ്റ കൊണ്ടുള്ള പായും വട്ടിയും മാത്രമുണ്ടാക്കി, അത് വിറ്റ് ഉപജീവനം നടത്തിവന്നിരുന്നു 'വട്ടു മറിയം'. അച്ഛന്‍ ആരെന്നറിയാത്ത, ശാരീരികവും മാനസികവുമായി വളര്‍ച്ചയില്ലാത്ത കുഞ്ഞുമേരി എന്ന് പേരായ മകള്‍ ആയിരുന്നു വട്ടുമറിയത്തിന്റെ വട്ടിന്റെ പ്രധാന ഇര. കുഞ്ഞുമേരിയെ കുറിച്ച് അവര്‍ പലപ്പോഴും മറന്നു പോകും. (ദയാലുക്കള്‍ ആയ പാപ്പച്ചന്‍ - എല്‍സി ദമ്പതികളുടെ കാരുണ്യത്തില്‍ അവരുടെ പട്ടിണിയിലും കുഞ്ഞുമേരി ഇപ്പോഴും ജീവിച്ചിരിക്കുന്നു.) കേള്‍വിക്കുറവും, ഓര്‍മ്മക്കുറവും നാട്ടിലെ പല വിത്തുകാളകളുടെയും സൌജ്യന കാമപൂരണത്തിന് മരിയത്തിനെ ഇരയാക്കി. ഇക്കാരണങ്ങള്‍ കൊണ്ടും, ആരോടും എപ്പോഴും കാജാ ബീഡി ചോദിക്കുന്നത് കൊണ്ടും, സമൂഹം വട്ടു മരിയത്തിനെയും ഒറ്റപ്പെടുത്തി.

തിരുവനന്തപുരം നഗര സഭയുടെ അറവു ശാല, കേന്ദ്രീകൃത അറവുശാലയാണ്. കുന്നുകുഴിയില്‍ 'പാക്കാട്ടുവിള' എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഒരു ചെറുകുന്നിലാണ് ഈ അറവുശാല. നഗരത്തില്‍ വിതരണം ചെയ്യുന്ന മാംസത്തിനായി, ആടുകളെയും മാടുകളെയും ഇവിടുന്നു വിദഗ്ദര്‍ പരിശോധിച്ച്, അവരുടെ മേല്‍നോട്ടത്തില്‍ കശാപ്പ് ചെയ്തു, തോലുരിച്ചു, വലിയ കക്ഷണങ്ങളാക്കി, ആ മാംസവും പരിശോധിച്ച് ഭക്ഷ്യ യോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തി അതിന്റെ മുദ്ര പതിപ്പിച്ചു വിതരണം ചെയ്യണം എന്നതാണ് ചട്ടം. ഇപ്പോഴും ഇവിടെ അറവു നടക്കുന്നു എങ്കിലും, നഗരത്തിലെ എല്ലായിടത്തും ഇവിടുന്നുള്ള സാക്ഷ്യപ്പെടുത്തിയ മാംസമാണ് വിതരണം ചെയ്യുന്നത് എന്ന് എനിക്ക് ഉറപ്പില്ല.


മേല്പടി നഗരസഭാ അറവുശാലയിലെ അറവുകാരന്‍ ആയിരുന്നു കൊമ്പ് മണി. അറവുകാരന്‍ ആയിരുന്നു എങ്കിലും നല്ല ആകാരവും സൌമ്യമായ പെരുമാറ്റവും സഹോദര സ്നേഹവും ഒക്കെ കൊണ്ട് മണിയന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവന്‍ ആയിരുന്നു.  ആയിടെ, അന്നാട്ടില്‍ ഷേര്‍ളി എന്ന് പേരായ, അന്നാട്ടുകാര്‍ അന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയായ ഒരു പെണ്‍കുട്ടി പുതുതായി താമസത്തിന് വന്നു. അച്ഛനും അമ്മയുംഇല്ലാത്ത ഷേര്‍ളി, വകയിലെ ഒരു അമ്മാവനുമായിട്ടാണ്കഴിഞ്ഞു വന്നത്.ദൂര ദേശങ്ങളില്‍ പണിക്കു പോകുന്ന അമ്മാവന്‍, വീട്ടില്‍ വരാത്ത അവസരങ്ങളില്‍ ഷേര്‍ളിയെ വലമിട്ടു വിത്തുകാളകള്‍ നടന്നപ്പോള്‍, അമ്മാവന്‍ പുര നിറഞ്ഞു വന്ന ഷേര്‍ളിക്ക് വിവാഹാലോചന തുടങ്ങി. നാട്ടുകാരും സഹകരിച്ചു. ഒടുവില്‍ മണിയനെ ഷേര്‍ളി വരിച്ചു. ആരിലും അസൂയ ജനിപ്പിച്ചു പുതു ദമ്പതികള്‍ ജീവിതം ആരംഭിച്ചു.  രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോള്‍, വെളുപ്പിന് രണ്ടര മണിയോടെ മണി കശാപ്പിനു പോകുമ്പോള്‍, ഒറ്റയ്ക്ക് കിടക്കാന്‍ പേടിയായ ഷേര്‍ളിക്ക് ആദ്യം അമ്മാവനും, അമ്മാവന്‍ ഇല്ലാത്തപ്പോള്‍, രസികനായ വിത്തുകാള അലോകനും കൂട്ടുകിടക്കാന്‍ തുടങ്ങി (ആലോകന്റെ കഥ പിന്നീട് പറയാം). നാട്ടുകാരുടെ ഇത്തരം അപവാദ പ്രചരണങ്ങള്‍ കൊമ്പ് മണിയന്‍ വിശ്വസിച്ചില്ലെങ്കിലും വിവാഹം കഴിഞ്ഞു ആറാം മാസം, ഷേര്‍ളി അമ്മാവനൊപ്പം മദിരാശിയിലേക്ക് വണ്ടികയറി.

സംഭവത്തിന്റെ ആഘാതവും അതിനുമേല്‍ പൊതുജനത്തിന്റെ ആക്ഷേപവും മണിയുടെ മനസ്സിന്റെ സമനില തെറ്റിച്ചു എന്ന് വേണം കരുതാന്‍. ഒരു സുപ്രഭാതത്തില്‍ കശാപ്പ് ശാലയില്‍ നിന്നും രക്തത്തില്‍ കുളിച്ചു ആക്രോശിച്ചു കൊണ്ട് കശാപ്പ് കത്തിയുമായി നിരത്തിലേക്ക് ഇറങ്ങിയ മണിയെ വളരെ ശ്രമപ്പെട്ടാണ് നാട്ടുകാര്‍ അടക്കിയത്. ആരെയും ഉപദ്രവിക്കില്ല എങ്കിലും, ചിലപ്പോള്‍ തൊലിവെളുത്ത ചില പെണ്‍കുട്ടികളെ കാണുമ്പോള്‍ മണിക്ക് ഷേര്‍ളിയെ ഓര്‍മ്മ വരും എന്നത് കാരണം, കൊമ്പ് മണിയെയും സമൂഹം ഒറ്റപ്പെടുത്തി. (കൊമ്പ് മണി ഇപ്പോള്‍ ജീവിച്ചിരിക്കുന്നോ, ഉണ്ടെങ്കില്‍ എവിടെ എന്നൊന്നും എനിക്ക് അറിയില്ല).

എന്നാല്‍, അപ്പുക്കുട്ടന്‍ തികച്ചും വ്യത്യസ്തന്‍ ആയിരുന്നു. തനിക്ക് ചുറ്റും ഒരു സമൂഹം ഉണ്ടെന്നുള്ള ഭാവമേ അപ്പുക്കുട്ടന്‍ വച്ച് പുലര്‍ത്തിയിരുന്നില്ല. സമൂഹവുമായി, സാമൂഹികമായ ഒരിടപെടല്‍ അപ്പുക്കുട്ടന്‍ നടത്തുന്നത് വല്ലപ്പോഴും ഒരു ചായ കുടിക്കുവാന്‍ തോന്നുമ്പോഴാണ്. വളരെ മര്യാദക്ക് ചായക്കടയുടെ മുന്നില്‍ ചെന്ന്, 'ഒരു ചായ തരുമോ' എന്ന് മാന്യമായി ചോദിക്കും. കടക്കാരന്റെ മുഖം ഇരുണ്ടാല്‍ കടയുടെ ഓരം ചേര്‍ന്ന് മാറി നില്‍ക്കും. വേറെ ആരെങ്കിലും ചായ കുടിക്കാന്‍ വരുമ്പോള്‍ അയാളോടും ചോദിക്കും 'ഒരു ചായ വാങ്ങി തരുമോ'? ചായ കിട്ടിയാല്‍, പിന്നെ വേണ്ടത് ഒരു ബീഡിയാണ്. മിക്കപ്പോഴും ചെവിക്കിടയില്‍ ഒരു ബീഡികുറ്റി ഉണ്ടാകും. അതില്ലാതെ വന്നാല്‍, അപ്പോഴും ആരോടെങ്കിലും 'ഒരു ബീഡി തരുമോ' എന്ന് ചോദിക്കും. ചായയും ബീഡിയും കിട്ടിയാല്‍ സന്തോഷം, കിട്ടിയില്ലെങ്കില്‍ പരിഭവും ഇല്ല. തങ്ങള്‍ക്കു അറിയാത്ത ഇംഗ്ലീഷ് പച്ച വെള്ളം പോലെ പറയുന്ന അപ്പുക്കുട്ടന്റെ ഒരേയൊരു സാമൂഹിക ഇടപെടലിനെ, സത്യത്തില്‍ ആരും ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല.

അപ്പുക്കുട്ടനെ ഓര്‍ത്തത്‌ കൊണ്ടാണ് നാട്ടിലെ മറ്റു ഭ്രാന്തന്മാരെ ഇപ്പോള്‍ ഓര്‍ത്തത്‌. അപ്പുക്കുട്ടനെ ഓര്‍ക്കുവാന്‍ കാരണം, കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഒരു മാറ്റവും അപ്പുക്കുട്ടനില്‍ വന്നിട്ടില്ല എന്നതും. വട്ടുവിലാസം തനിക്ക് ചുറ്റുമുള്ള സമൂഹത്തോടാണ് പ്രതികരിച്ചത്. ഇന്ന് നമ്മുടെ സമൂഹത്തില്‍ പലരും വട്ടുവിലാസത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നിട്ടും, അപ്പുക്കുട്ടന്‍, സമൂഹത്തെ ഒറ്റപ്പെടുത്തി സന്തോഷത്തോടെയും, സമാധാനത്തോടെയും തന്റെ ലോകത്തില്‍ ജീവിക്കുന്നു.