25 ഓഗസ്റ്റ് 2011

സര്‍ട്ടിഫൈട് ഭീകരന്‍

പഠിക്കുന്ന കാലത്ത് ധാരാളം പ്രണയ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം മലയാളികളുടെയം കൌമാര പ്രണയ ലേഖനങ്ങളെ പോലെ അവയെല്ലാം  വെളിച്ചം കാണാതെ അന്തരീക്ഷത്തില്‍  വിലയം പ്രാപിക്കുകയായിരുന്നു. എന്തിനു പ്രണയ ലേഖനങ്ങള്‍ 'എഴുതി' എന്ന് ചോദിച്ചാല്‍, വളരെ നീണ്ട മറ്റൊരു ബ്ലോഗ്‌ എഴുതേണ്ടി വരുമെന്കിലും 'അധൈര്യം' എന്ന ഒറ്റ വാക്കിലും മറുപടി പറയാന്‍ പറ്റും.

ഒരു തവണ, എഴുതിയ എഴുത്ത് പോക്കറ്റില്‍ ഇട്ടു ഒരുമാസം നടന്നിട്ട്, അത് കൊടുത്താല്‍, കിട്ടുന്നവള്‍ എനിക്കെതിരെ ഒരു തെളിവായി ഉപയോഗിക്കുമോ എന്ന വെറും സംശയം കാരണം (അതെ, അതൊരു 'വെറും സംശയം' മാത്രമായിരുന്നു എന്തെന്നാല്‍, അന്ന് കേരളത്തില്‍ പീഡനം കണ്ടുപിടിക്കപെട്ടിട്ടില്ലായിരുന്നു, എന്ന് മാത്രമല്ല, അത് അമേരിക്കയില്‍ 'ചായ കുടി' പോലെയും ആയിരുന്നു), ഒരു ദിവസം എന്തും വരട്ടേ എന്ന് കരുതി അവളുടെ മുമ്പില്‍ അവതരിപ്പിച്ചു. പ്രേമാതുരനായ പതിവ് കാമുകന്മാരെ പോലെ "ആലോചിച്ചിട്ടു മറുപടി പറഞ്ഞാല്‍ മതി" എന്നും അറിയിച്ചു. എന്നാല്‍, ആലോചിക്കാന്‍ അവള്‍ക്കു അധിക സമയം ഒന്നും വേണ്ടി വന്നില്ല. അപ്പോള്‍ തന്നെ മറുപടിയും കിട്ടി.

"തന്നെ കണ്ടാല്‍ തന്നെ എനിക്ക് പേടിയാകും. എനിക്കെന്നല്ല, ആര്‍ക്കും പേടിയാകും. അതുകൊണ്ട് എന്നെ കൊണ്ട് പറ്റില്ല".

സത്യത്തില്‍, അപ്പോഴാണ്‌ ഞാന്‍ എന്റെ ജീവിതത്തില്‍ ഒരു കണ്ണാടി ആദ്യമായി കാണുന്നത്.

എങ്കിലും, വീണ്ടും ഒന്നുകൂടി യാചിച്ചു. അല്പം സെന്റി. "ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഇഷ്ടം ഒരു പെണ്ണിനോട് തോന്നുന്നത്".

അതിനും  ഉടനെ കിട്ടി ഒരു മറുപടി. "എന്റടുത്തു ഇതിനു മുമ്പും ഒരുപാട് പേര്‍ ഇങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ട്".

ഡിം. പഴയ ശശി കപൂറിനെ പോലെ സുന്ദരന്‍ ആണെന്ന് ആ നിമിഷം വരെ കരുതിയിരുന്ന എന്റെ സകല അഹങ്കാരവും അതോടുകൂടി തീര്‍ന്നു. പിന്നീട് അവളുടെ മുന്നില്‍ എന്നല്ല, പിന്നെ ആരുടെ മുന്നിലും ഇങ്ങനെ ഒക്കെ പറയാനുള്ള അവസരം ഉണ്ടാക്കിയിട്ടില്ല. പെണ്‍കുട്ടികളോട് അതിനു ശേഷം വല്ലാത്ത ഒരു വൈരാഗ്യം തന്നെ വന്നുകൂടി. ഇങ്ങോട്ട് സംസാരിക്കാന്‍ വന്നാല്‍ പോലും മൈന്‍ഡ്‌ ചെയ്യില്ല. നേരെ നോക്കുക കൂടിയില്ല. കാരണം, ഞാന്‍ ഒരു ഭീകരന്‍ ആണല്ലോ.

ഇങ്ങനെ ഒക്കെ ആണെങ്കിലും, എന്നെ പോലെ ഒരു പാവത്താന്‍ ശുദ്ധന്‍ നിര്‍മ്മലന്‍ ഈ ലോകത്തില്‍ വേറെ ഇല്ലെന്നു എന്റെ സുഹൃത്തുക്കള്‍ക്ക് അറിയാം. ഇത് ചിലപ്പോള്‍ അവര്‍ മുതലെടുത്തിട്ടും ഉണ്ട്. ഈ മുതലെടുപ്പ്, പുതിയ ബാച്ചിലെ കുട്ടികളെ പരിചയപ്പെടുന്ന അവസരങ്ങളില്‍ ആയിരിക്കും. ചില കുട്ടികളെ, എങ്ങനെ ഒക്കെ ശ്രമിച്ചാലും പഴയ അണ്ണന്മാര്‍ക്ക് വിരട്ടാന്‍ പറ്റില്ല. അവര് വളരെ കൂള്‍ കൂള്‍ ആയിരിക്കും. അങ്ങനെ ഉള്ള അവസരത്തിലാണ് എന്റെ സഹായം തേടുന്നത്. നേരത്തെ തന്നെ 'കണ്ടാല്‍ പേടി ഉണ്ടാക്കുന്നവന്‍' എന്നാ സര്‍ട്ടിഫിക്കേറ്റ്‌ കിട്ടിയിട്ടുള്ള ആത്മ വിശ്വാസത്തില്‍ അണ്ണന്മാരുടെ കൂടെ ഞാനും ഒരു ദിവസം കൂടി.

ആ വര്ഷം പുതിയ ബാച്ചില്‍ വിനില എന്ന് പേരുള്ള ഒരു ഓമനത്വം തോന്നുന്ന ഒരു കൊച്ചുണ്ടായിരുന്നു. കോളേജിലെ വന്പന്മാര്‍ വിചാരിച്ചിട്ടും ആ കൊച്ചു വിരളുന്നില്ല. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്നു. ഒരു രക്ഷയുമില്ല. ഒടുവില്‍ അണ്ണന്മാര്‍ എന്റെ സഹായം തേടി.

പൊതുവേ ചിരിക്കാത്ത ഈ മോന്തയില്‍ കുറച്ചു കൂടി ഗൌരവം വരുത്തി. എനിക്ക് സര്‍ട്ടിഫിക്കറ്റ്‌ നല്കിയവളെ മനസ്സാ സ്മരിച്ചു. ഞരമ്പുകളില്‍ കൂടി രോക്ഷം ഇരച്ചു കയറി,  അത് കണ്ണുകളെ ചുവപ്പിച്ചു.

ഒരു  ഡെസ്ക്കിന്റെ പുറത്തു കയറി ഇരുന്നു. ഒരു കാലു നിലത്തും ഒരു കാലു ബഞ്ചിലും. കൈവിരലുകള്‍ ഞൊട്ടി (ഒരുമാതിരി നായകളെ വിളിക്കുന്ന പോലെ) ശബ്ദം ഉണ്ടാക്കി ആ കൊച്ചിനെ അടുത്ത് വിളിച്ചു. അവളുടെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി. അടുത്ത് വന്നു. ചുണ്ടില്‍ ചിരി ഉണ്ടെങ്കിലും കണ്ണുകളില്‍ പതുക്കെ ഭയം ഉരുണ്ടു കൂടുന്നത് എന്റെ ഭീകര നേത്രങ്ങള്‍ തിരിച്ചറിഞ്ഞു.

"എന്താ പേര്?"

"വിനില"

"എന്തോ?"

 "വിനില"

"ഉറച്ചു പറയണം, എനിക്ക് കേള്‍വി കുറവാണ്". അത് ഞാന്‍ അല്പം ഉറക്കെയാണ് പറഞ്ഞത്. ഇത്രയും ആയപ്പോള്‍, ക്ലാസ്സില്‍ പൂര്‍ണ്ണ നിശബ്ദത.

"വിനില"

"എവിടെ സ്ഥലം?"

വിനിലയുടെ കവിളുകള്‍ ചുവന്നു. ചുണ്ടുകള്‍ വിറക്കുന്നു.

"ചോദിച്ചത് കേട്ടില്ലേ, എവിടെ സ്ഥലം?"

ഉത്തരം മുളന്ചീര്‍ കീറുന്നത് പോലെ ഒരു ശബ്ദമായിരുന്നു. വിനില കരയുന്നു. കൊച്ചു കുട്ടികളെ പോലെ. തുറന്ന വായ അങ്ങനെ തന്നെ ഇരിക്കുന്നു. കുട്ടികള്‍ എല്ലാം ഓടിക്കൂടി. ചേച്ചിമാരും ഓടിക്കൂടി.  ശ്വാസംപോലും എടുക്കാതെ കൊച്ചു കീയോ എന്ന് കരയുന്നു.  അണ്ണന്മാര്‍ ഓരോരുത്തരായി പതുക്കെ മുങ്ങി തുടങ്ങി. നിന്നാല്‍ കലിപ്പാകും എന്ന് കരുതി ഞാനും പതുക്കെ മുങ്ങി.

രണ്ടു ദിവസത്തേക്ക് പിന്നെ കോളേജില്‍ കണ്ടില്ല. ആ കൊച്ചിന് വല്ല പ്രശ്നം ഉണ്ടോ എന്നു അറിയില്ല. ഏതായാലും മൂന്നാമത്തെ ദിവസം കോളേജില്‍ ചെന്നപ്പോള്‍ വിനില ഉണ്ട്. ഒന്നും സംഭവിക്കാത്തത് പോലെ. പഴയ ചുണകുട്ടിയായി.

"ഇനി എന്നെ വിരട്ടാന്‍ ഒന്നും നോക്കണ്ട അണ്ണാ. സ്മൃതി ചേച്ചി പറഞ്ഞു, അണ്ണന്‍ ഒരു അശു ആണെന്ന്. ഞാന്‍ ഇനി പേടിക്കില്ലാ. രണ്ടു ദിവസം എവിടെ ആയിരുന്നു? പനിപിടിച്ചോ?"

സത്യത്തില്‍ രണ്ടു ദിവസം പേടിച്ചിട്ടു കോളേജില്‍ പോകാതിരുന്നത് ഞാന്‍ ആയിരുന്നു.

4 അഭിപ്രായങ്ങൾ:

Vskaladharanillika പറഞ്ഞു...

eda guggu ee kadhayil kallam undu ithu oru camp il nadanna sambhavam alledaaaaa?

enikku athu nalla ormayumndu.................

ente orma ye nee pareekshikkaruthu

thelivu sahitham njan nirathum.......

nellikka vizhungiya vinila ennanu pathradhipa mardhana poshini annu vinila ye kurichu

pathrthil sambodhana chaithathu ormayundo? athinte paper cutting ente kaivasam undu


dingidi dingaaaa


kaladharan

GurudasSudhakaran പറഞ്ഞു...

ക്യാമ്പില്‍ നടന്നത് സംഭവമല്ലേ, ഇത് കഥയല്ലേ... അപ്പോള്‍ പിന്നെ കുറച്ചു മാറ്റം ആകാം.

Harishathma പറഞ്ഞു...

ok ok കുറച്ചു മാറ്റം ആകാം. lastvari vendayirunnu

Unknown പറഞ്ഞു...

കൊള്ളാം.....പ്രതികരണങ്ങള്‍ വായിച്ചപ്പോള്‍...കഥയിലെ അണ്ണന്‍ മാരില്‍ ഒരാളെ തിരിച്ചറിഞ്ഞു.