14 നവംബർ 2011

അടിയും ചിരിയും

വളരെ നിസ്സാരമെന്നു തോന്നാവുന്ന ഒരു അനുഭവം പറയാം.

കുറച്ചു നാള്‍ മുമ്പ്, തിരുവനന്തപുരം കിള്ളി പാലത്തിനു അടുത്തുള്ള ബസ്‌ സ്റ്റോപ്പില്‍ ഞാന്‍ നില്‍ക്കുന്നു. നീലയും വെള്ളയും വരയുള്ള 'അനന്തപുരി' ബസ്‌ അമിത വേഗതയില്‍ വന്നു ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും അല്പം മാറി റോഡിന്റെ നടുക്ക് പെട്ടെന്ന് നിറുത്തി. ആ ബസ്സിന്റെ വേഗതയില്‍ തന്നെ, പുറകെ വരുകയായിരുന്ന ഒരു കൂട്ടം വണ്ടികളും, ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍, ബസ്സിന്റെ പുറകില്‍ നിന്നു. അതില്‍ ഏറ്റവും മുന്നില്‍ ഒരു ആട്ടോരിക്ഷ. എല്ലാ വണ്ടികളും നിരത്തി ഹോണ്‍ അടിക്കുന്നു. ആട്ടോ ചെറുതാണെങ്കിലും അതിന്റെ ഹോണ്‍ പാണ്ടി ലോറിയുടെതിനേക്കാള്‍ ഒച്ചയിലാണ്. കുറെ സമയം ആയിട്ടും ബസ്സ് മുന്നോട്ട് പോകുന്നില്ല. കയറുന്നതിനോ ഇറങ്ങുന്നതിനോ ആരുമില്ലതാനും. ഇടയ്ക്കു ആട്ടോയുടെ ഡ്രൈവര്‍ പുറത്തിറങ്ങി ബസ്സിന്റെ ഡ്രൈവറെ നല്ല തിരുവന്തോരം ഭാക്ഷയില്‍ - അതായത് 'ത'കാരത്തിലും 'മ'കാരത്തിലും - വണ്ടി മുന്നോട്ടെടുക്കാന്‍ അന്ത്യ ശാസനം നല്‍കുന്നു. ബസ്സ് പതുക്കെ ഒരു രണ്ടിച്ചു മുന്നിലേക്ക്‌ നീങ്ങി. പിന്നെ രണ്ടടി പിന്നിലേക്കും. യാത്രക്കാരുള്ള ആട്ടോയുടെ മുന്‍ഭാഗം ബസ്സിനു അടിയില്‍. ചില്ലുജാലകം ക്ടിംഗ് എന്ന ശബ്ദത്തോടെ തവിടുപൊടി. ഇത്രയും ആയപ്പോള്‍, ശരവേഗത്തില്‍ ബസ്സ് മുന്നോട്ടു. രണ്ടു നിമിഷം കഴിഞ്ഞു സംഭവിച്ചത് എന്താണെന്ന് ബോധ്യപ്പെട്ട ആട്ടോക്കാരന്‍ അതേ വേഗത്തില്‍ ബസ്സിനു പുറകില്‍. ഇതിലെ രണ്ടിലേയും യാത്രക്കാരന്‍ അല്ലാത്ത എനിക്ക് പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല.

കുറച്ചു കൂടി പഴയ ഒരു കാര്യം. ഇപ്പോള്‍ ഇരുപതു വര്‍ഷത്തെ പഴക്കം ഉണ്ടാകും ഈ കഥയ്ക്ക്. ഞങ്ങള്‍ അന്ന് ചെമ്പഴന്തി ശ്രീ നാരായണാ കോളേജിലെ വിദ്യാര്‍ഥികള്‍. അക്കാലത്ത് കോളേജില്‍ എന്നും സമരവും സംഘട്ടനവുമാണ്. മിക്ക ദിവസങ്ങളിലും കോളേജില്‍ പോകുന്ന അതേ ബസ്സില്‍ അപ്പോള്‍ തന്നെ തിരികെ വരും. അങ്ങനത്തെ കാലത്ത് ഒരു ദിവസം സംഘട്ടനം തുടങ്ങാന്‍ അല്‍പ്പം വൈകി. സാധാരണ പത്തു മണിക്ക് തുടങ്ങുന്നത് അന്ന് അര മണിക്കൂര്‍ വൈകി. ഈ അര മണിക്കൂര്‍ വൈകല്‍ എന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ രണ്ടായിരുന്നു. ആദ്യത്തേത് ആന വണ്ടി ഉണ്ടാകില്ല; രണ്ടാമത്തേത് ആന വണ്ട്‌ വരുംമുമ്പേ ഇടിവണ്ടി വരും. ബസ്സ് കാത്തു നില്‍ക്കുകയാണെങ്കിലും വിദ്യാര്‍ഥികള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടാല്‍ ഇടിവണ്ടിയിലെ കാക്കിയിട്ട കലാകാരന്മാര്‍ ചിലപ്പോള്‍ ചൂരല്‍ പ്രയോഗം നടത്തിക്കളയും.  അതുകൊണ്ട്, മറ്റു ബഹുഭൂരിപക്ഷം കുട്ടികളോടൊപ്പം ഞങ്ങളും ശ്രീകാര്യം ഭാഗത്തേക്ക് നടന്നു.

മുമ്പിലും പിമ്പിലും ഒപ്പവും ധാരാളം സുന്ദരിമാര്‍ ഉള്ളതുകൊണ്ട് അല്പസ്വല്പം തമാശകളും (വാചിക തമാശകളാണ് അല്ലാതെ ന്യൂ ജനറേഷന്‍ തമാശകളായി ആരും തെറ്റിദ്ധരിക്കരുത്) മറ്റുമായി ഞങ്ങള്‍ റോഡു നിറഞ്ഞു നടന്നു വന്നു. ഇന്നത്തെ പോലെ റോഡില്‍ അന്ന് വലിയ വാഹന സാന്ദ്രത ഇല്ലാത്തതിനാല്‍ അങ്ങനെ റോഡു നിറഞ്ഞു നടക്കാം. ശ്രീകാര്യത്തിനു മുമ്പ് വാഞ്ചിക്കോട് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ പുറകില്‍ നിന്നും ഒരു പോത്തിന്റെ അമറല്‍ "ഒതുങ്ങി പോയിനെടാ ..." തുടര്‍ന്ന് തിരുവന്തോരം 'പു'കാര പ്രയോഗം.

സംഭവം അവിടുത്തെ ഒരു ലോക്കല്‍ 'കിട്ടു' (CITU - കിട്ടു) തൊഴിലാളിയാണ്. സൈക്കിളില്‍ ഞെളിഞ്ഞിരുന്ന് വരുന്നു.വലിയ ആഡംബര സൈക്കിള്‍ ആണ്. രണ്ടു ബെല്‍, വലിയ കാരിയര്‍, ചക്രങ്ങളില്‍ ദശപുഷ്പങ്ങള്‍, അങ്ങനെ പോകുന്നു. ഒരു ഫോറിന്‍ കൈലിയും, ബട്ടന്‍സ് ഇടാത്ത ഉടുപ്പും, തലയില്‍ കെട്ടുമാണ് വേഷം. 'പു'കാര പ്രയോഗത്തില്‍ എനിക്ക് പെട്ടെന്ന് അരിശം വന്നു (കോളേജില്‍ പഠിക്കുന്ന കാലമായത് കൊണ്ട് മാത്രമല്ല പെട്ടെന്ന് അരിശം വന്നിരുന്നത്, വിവാഹിതന്‍ ആകുന്നതു വരെയും ആ അരിശം വളരെ പെട്ടെന്ന് വരുമായിരുന്നു, വിവാഹിതനായത്തിനു ശേഷം അരിശം അതിന്റെ വേഗത അല്പം കുറച്ചു, പിന്നീട് ദുബായില്‍ നാല് വര്ഷം ചെലവിട്ടതിനു ശേഷം, അരിശം വരണമെങ്കില്‍ വളരെ നിര്‍ബന്ധിക്കേണ്ട അവസ്ഥയിലാണ്!). "ഇതെന്തെരു അണ്ണാ, മര്യാദക്ക് പറഞ്ഞാല്‍ പോരെ, അല്ലെങ്കില്‍ സൈക്കിളിന്റെ ബെല്ല് അടിച്ചാല്‍ പോരെ?" എന്ന് എന്റെ അരിശം ഞാന്‍ അറിയാതെ കിട്ടുവിനോട് ചോദിച്ചു. ചോദ്യത്തില്‍ തമാശ ഇല്ലെങ്കിലും സകലമാന പെണ്‍കുട്ടികളും പൊട്ടിച്ചിരിച്ചു, പൊതുവേ ഞാന്‍ തമാശ പറഞ്ഞാല്‍ എല്ലാരും സീരിയസ്സായി ഇരിക്കുന്നതാണ്, അന്ന് എന്റെ ഭാഗ്യ ദോഷത്തിന് ലവളുമാര് എല്ലാരും ഒറ്റക്കെട്ടായി എനിക്കെതിരെ ഒരു പൊട്ടിച്ചിരി. സംഭവം എനിക്ക് എതിരെ ആയിരുന്നു എന്ന് എനിക്ക് അറിയാമെങ്കിലും കിട്ടുവിനു തോന്നിയത് അയാളെ കളിയാക്കിയത് ആണെന്ന്. കിട്ടു തിരിഞ്ഞു നോക്കിയപ്പോള്‍, കോളേജ് പയ്യന്മാരാണ്. ഒറ്റയ്ക്ക് ഇടപെടുന്നത് ശരിയാകില്ല എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ തോന്നിയിട്ടുണ്ടാകും. ഞങ്ങളെ പൊതുവായും, എന്നെ ഒന്ന് പ്രത്യേകിച്ചും നോക്കിയിട്ട്, പല്ലിറുമ്മി, അതിവേഗം ശകടം ചവിട്ടി മുമ്പോട്ടു പോയി.

വീണ്ടും ഞങ്ങള്‍ വിദ്യാര്‍ഥി സംഘം പഴയത് പോലെ മുന്നോട്ടു നടന്നു, ഇത്തവണ റോഡു നിറയാന്‍ പോയില്ല.  അങ്ങനെ ഒരു അര കിലോമീറ്റര്‍ പോയപ്പോള്‍, അങ്ങ് ദൂരെ നിന്നും ഒരു കാട്ടാനക്കൂട്ടം കടും നീല നിരത്തിലെ കുപ്പായങ്ങളും ധരിച്ചു വരുന്നു. ഞങ്ങളുടെ കൂട്ടവും കാട്ടാന കൂട്ടവും തമ്മിലുള്ള ദൂരം സുമാര്‍ ഇരുന്നൂറു മീറ്റര്‍.  അവര്‍ ഇപ്പോള്‍ റോഡു നിറഞ്ഞു വരുകയാണ്. കൂട്ടത്തില്‍ നേരത്തെ പല്ലിറുമ്മി പോയ കിട്ടുവും ഉണ്ട്.  കിട്ടുവിന്റെ ദൂരക്കഴ്ചയില്‍ എന്നെ കണ്ടതും അയാള്‍ അലറി, "ദോ ലവനാണ്" എന്ന് എന്റെ നേരെ കൈ ചൂണ്ടി കൊണ്ട്.  അതേ നിമിഷം, സുന്ദരിപ്പിടകള്‍ തൊട്ടടുത്ത വെയിറ്റിംഗ് ഷെഡില്‍ ബസ്സ് കാത്തു നില്‍ക്കുന്ന അപരിചിതര്‍ ആയി മാറി.  ഇപ്പോള്‍ ഞങ്ങള്‍ നാല് പയ്യന്മാര്‍ മാത്രം. എന്തായാലും മുന്നോട്ടു നടക്കാം, എന്ന് കരുതി ഞങ്ങള്‍ നടന്നു. കാട്ടാന കൂട്ടം ഇപ്പോള്‍ അടുത്ത പറമ്പിലേക്ക് ചാടിക്കയറി വേലി പത്തല്‍വെട്ടിയെടുക്കുന്ന തിരക്കിലായിരുന്നു...

കാട്ടാന കൂട്ടം കരിമ്പിന്‍ തണ്ട് പോലുള്ള വേലി പത്തലുമായി ഏതാണ്ട് ഒരു അമ്പത് മീറ്റര്‍ അകലത്തിലായി, പിന്നെ, മുപ്പതു, ഇരുപത്തഞ്ചു ഒടുവില്‍ പത്തു മീറ്റര്‍...

"എന്താടാ ... നിനക്ക്, മൊടയാ ... ?" കാട്ടാന കൂട്ടത്തിലെ നേതാവ് എന്ന് തോന്നിക്കുന്ന കിട്ടു.

"എന്തെരു അണ്ണാ പ്രശ്നം?" ഞാന്‍.

"പ്രശ്നം... നീയെന്തിനാടാ ഇവന്റെ അടുത്ത് മൊട കാണിച്ചത്..."

"അയ്യോ, അണ്ണാ മൊട കാണിച്ചത് അല്ലാ, ഈ അണ്ണന്‍ ഞങ്ങള് മാറാത്തത് കൊണ്ട് തെറി വിളിച്ചു, അപ്പോള്‍ ബെല്ല് അടിച്ചാല്‍ പോരായിരുന്നോ എന്ന് ചോദിച്ചതെ ഉള്ളൂ, അല്ലാതെ നിങ്ങളുടെ അടുത്ത് ഞങ്ങള്‍ എങ്ങനെ മൊട കാണിക്കും..." എന്ന് പറഞ്ഞു ഞാന്‍ അറിയാതെ ചിരിച്ചു പോയി. സത്യത്തില്‍, ശരീരത്തിലെ ആകെ വിറയല്‍ ചിരിയായി പുറത്തു വന്നതാണ്.

"അത്രേയുള്ളൂ അണ്ണാ..." അപ്പറഞ്ഞത് എന്റെ കൂടെ ഉണ്ടായിരുന്ന ശിവ കുമാറാണ്.തിരിഞ്ഞു നോക്കിയപ്പോള്‍, ഞാനും അവനും മാത്രമേയുള്ളൂ, ബാക്കിയുള്ളവരെ കാണാനില്ല... ഇത്രയും ആയപ്പോള്‍, കാട്ടാനക്കൂട്ടം വെറും ആട്ടിന്‍ കുട്ടികള്‍ ആയിമാറി. അവരും ചിരിച്ചു. ഒരു അല്പം ധൈര്യം ഞങ്ങള്‍ക്ക് കിട്ടി. "ഛെ അണ്ണന്‍ ഇത്രയ്ക്കു സില്ലിയാണോ" എന്നും മറ്റും ചോദിച്ചു സന്ദര്‍ഭത്തിന്റെ പിരിമുറുക്കം ഒന്ന് കുറച്ചു. ആട്ടിന്കൂട്ടം തിരികെ പോയി.

എങ്കിലും ഞങ്ങളുടെ ഹൃദയ താളം ഒന്ന് ശരിയാകാന്‍ അടുത്തുള്ള ഒരു മുറുക്കാന്‍ കടയില്‍ കയറി ഓരോ ബോഞ്ചി കുടിച്ചു കൊണ്ട് നിന്നപ്പോള്‍, നേരത്തെ അപ്രത്യക്ഷരായ മറ്റേ രണ്ടു സുഹൃത്തുക്കള്‍ ഓരോ മരച്ചീനി കമ്പുമായി തിടുക്കത്തില്‍ വരുന്നു...

"മച്ചാ ലവന്മാര്‍ എവിടെ? നിങ്ങളെ വല്ലതും ചെയ്തോ? കലിപ്പ് വല്ലതും ഉണ്ടോ? ഞങ്ങള്‍ ഈ കമ്പ് വെട്ടാന്‍ പോയിരുന്നു... കലിപ്പ് വല്ലതും ഉണ്ടെങ്കി പറ, ഞങ്ങള്‍ സുകേശനോട് പറയാം..." ഇങ്ങനെ പോയി അവരുടെ വാചകങ്ങള്‍.  ഏതായാലും കലിപ്പ് ഒന്നുമില്ലാതെ ഒരു ചിരി കാരണം അന്നത്തെ ആ പ്രശനം അവസാനിച്ചു.

ഇതുപോലെ, ചിരി കൊണ്ട് അടി തടഞ്ഞ പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്.  (ഇതെല്ലാം വിവാഹത്തിനു മുമ്പാണ്, ഇപ്പോള്‍ ചിരികൊണ്ട് അടിയല്ല തടയുന്നത്)

 നമ്മള്‍ ഇപ്പോള്‍ ചിരിക്കാന്‍ മറന്നു പോയിരിക്കുന്നു. മനുഷ്യന്‍ ആദ്യം പഠിക്കുന്ന സാമൂഹിക പ്രതികരണമായ ചിരി, വളര്‍ച്ചയുടെ പാതയില്‍ അവന്‍ മറന്നു പോയിരിക്കുന്നു. ഇപ്പോള്‍ ആരെങ്കിലും ചിരിക്കുന്നു എങ്കില്‍, തീര്‍ച്ചയായും അവര്‍ക്ക് എന്തോ കുഴപ്പമുള്ളത് പോലെ ആയിരിക്കുന്നു.

കുറിപ്പ്: ഇതിന്റെ ആദ്യത്തെ ഖണ്ഡിക എഴുതിയത് ആറു മാസം മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 14/11/11 നു. അതിനു ശേഷം ഇന്നാണ് ബ്ലോഗ്‌ ചെയ്യുന്നത്. മുല്ലപ്പെരിയാര്‍, പിറവം, നെയ്യാറ്റിന്‍കര, ഒഞ്ചിയം തുടങ്ങി ഒരുപിടി കാര്യങ്ങളാല്‍ മനസ്സ് മരവിച്ചു പോയി. ഇപ്പോഴത്തെ രാഷ്ട്രീയം എന്ത് രാഷ്ട്രീയം എന്നായിരുന്നു ഇതുവരെ എന്റെ സംശയം. ഇപ്പോള്‍ ഒരു മറുപടി കിട്ടിയിരിക്കുന്നു. ഓന്ത് രാഷ്ട്രീയം, തന്നിഷ്ട രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം തുടങ്ങിയവ ഒന്നുമല്ല ഇന്ന് ഈ മഹാ രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്. വ്യഭിചാര രാഷ്ട്രീയം പോലുമല്ല. മറിച്ചു, "വേശ്യാലയ" രാഷ്ട്രീയമാണ്. തനിക്ക്  നേട്ടമുണ്ടാക്കാന്‍ മറ്റുള്ളവരെ കൂട്ടിക്കൊടുക്കുന്ന രാഷ്ട്രീയം, എതിര്‍ക്കുന്നവരെയും രക്ഷപ്പെടുന്നവരെയും വകവരുത്തുന്ന "വേശ്യാലയ" രാഷ്ട്രീയം. 

1 അഭിപ്രായം:

Prathipurushan പറഞ്ഞു...

 ആറ് മാസം ....ലേറ്റ് ആയി വന്നെങ്കിലും ലേറ്റസ്റ്റ് ആയി
വന്നല്ലോ....സഹോദര...സന്തോഷം....ഈ പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു....ഒരു
സംശയം....ഈ മരച്ചീനി കമ്പ്  ഓടിക്കാന്‍ പോയ സഹോദരന്മാരെ
എനിക്കെന്നെങ്കിലും ഒന്ന് പരിചയപ്പെടുത്തി തരണേ....വെറുതെ
..അറിയാനാ...അവിടെ വേറെ കമ്പുകള്‍ ഒന്നും കിട്ടാനില്ലയിരുന്നോ? 
രാഷ്ട്രീയം എല്ലാ അധമ - നീച്ച - നികൃഷ്ട - നിന്ദ്യ - കപധ - ജുഗുപ്സാവഹമായ
സര്‍വ്വ കര്മ്മങ്ങളുടെയും പര്യായമായി മാറിക്കഴിഞ്ഞു. അതിനെക്കുറിച്ച് 
എഴുതുമ്പോള്‍ .... നമ്മുടെ മനസ്സിലും വെറുപ്പ്‌
നിറയുന്നു...എഴുതാതിരിക്കാന്‍  പരമാവധി
ശ്രമിക്കുന്നുണ്ട്...ഇങ്ങനെയെങ്കിലും ചെയ്തില്ലെങ്കില്‍ നമ്മളും യന്ത്രം
ആകും.



പിന്നെ നാടുവിട്ടത്  ഞാന്‍ കുറെ കഴിഞ്ഞാ  അറിഞ്ഞത്. എത്ര നാളത്തേക്കാ??